പുത്തൂർ: ബസിൽ നിന്ന് ഇറങ്ങവേ കാൽവഴുതി വീണ വാട്ടർ അതോറിട്ടി ജീവനക്കാരൻ ബസിന്റെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി തത്ക്ഷണം മരിച്ചു. ശാസ്താംകോട്ട മനക്കര ഗൗരിയിൽ വിജയകുമാറാണ് (54) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെ പുത്തൂർ മണ്ഡപം ജംഗ്ഷനിലായിരുന്നു ദുരന്തം.
വാട്ടർ അതോറിട്ടി ശാസ്താംകോട്ട ഓഫീസിൽ ഓഫീസ് അസിസ്റ്റന്റായ വിജയകുമാർ പുത്തൂർ ആറ്റുവാശേരിയിലെ മകളുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കരുനാഗപ്പള്ളിയിൽ നിന്ന് കൊട്ടാരക്കരയ്ക്ക് വരികയായിരുന്ന ബസ് എതിരെ വന്ന കാർ മണ്ഡപം ജംഗ്ഷനിൽ നിന്ന് ഞാങ്കടവ് റോഡിലേക്ക് തിരിയവേ സ്റ്റോപ്പെത്തും മുൻപേ ബസ് ബ്രേക്കിട്ടു. ഈ സമയം ഡോർ തുറന്ന് വിജയകുമാർ പുറത്തേക്കിറങ്ങാൻ ശ്രമിച്ചതും ബസ് മുന്നോട്ടെടുത്തു. പിടിവിട്ട് റോഡിലേക്ക് തെറിച്ചുവീണ വിജയകുമാറിന്റെ തലയിലൂടെ അതേ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പുത്തൂർ പൊലീസ് കേസെടുത്തു. ഭാര്യ: പരേതയായ ഉഷാകുമാരി. മകൾ: അപർണ വിജയൻ. മരുമകൻ: രാഖിഷ് കൃഷ്ണൻ.