gandibhavan-nadakotsavam
പത്തനാപുരം ഗാന്ധിഭവൻ കലാസാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കൊല്ലം സോപാനം ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന നാടകോത്സവം നടൻ ഇന്ദ്രൻസ് ഉദ്ഘാടനം ചെയ്യുന്നു

 ഗാന്ധിഭവന്റെ നാടകോത്സവത്തിന് തുടക്കം

കൊല്ലം: നാടകം ജീവിതമാണെന്നും അതുകൊണ്ടുതന്നെ സിനിമയെപ്പോലെ അത്ര എളുപ്പമല്ലെന്നും ചലച്ചിത്ര നടൻ ഇന്ദ്രൻസ് പറഞ്ഞു. കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ പത്തനാപുരം ഗാന്ധിഭവൻ കലാസാംസ്‌കാരിക കേന്ദ്രം സംഘടിപ്പിച്ച സംസ്ഥാന നാടകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊവിഡ് മഹാമാരി ലോകം മുഴുവൻ ദുരിതം വിതച്ചപ്പോൾ ഏറ്റവും കൂടുതൽ വേദനിച്ചത് കലാകാരന്മാരാണ്. ഉത്സവപ്പറമ്പുകളിൽ അഭിനയത്തിന്റെ നല്ല മുഹൂർത്തങ്ങൾ കാഴ്ചവച്ച നാടക കലാകാരൻമാർ ഇന്ന് സങ്കടക്കണ്ണീരിലാണ്. സിനിമയെക്കാൾ അതികഠിനമാണ് നാടകാഭിനയം. എത്ര മികവുള്ള കലാകാരനും വേദിയിൽ പതറിയാൽ പേരുദോഷമുണ്ടാകമെന്നും ഇന്ദ്രൻസ് പറഞ്ഞു.

ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടൻ പ്രേംകുമാർ, നാടകകൃത്ത് ഹേമന്ത്‌കുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, കെ.പി.എ.സി ലീലാകൃഷ്ണൻ, നടൻ സച്ചിൻ ആനന്ദ്, കോട്ടാത്തല ശ്രീകുമാർ, എസ്. സുവർണകുമാർ, പ്രൊഫ. ജി. മോഹൻദാസ്, ജോർജ് എഫ്. സേവ്യർ, ബൈജു എസ്. പട്ടത്താനം, ബി. പ്രദീപ്, അനിൽ ആഴാവീട് തുടങ്ങിയവർ സംസാരിച്ചു.

മത്സരത്തിന്റെ ആദ്യദിനത്തിൽ കൊല്ലം അനശ്വരയുടെ 'സുപ്രീംകോർട്ട്' എന്ന നാടകം അവതരിപ്പിച്ചു. ഇന്ന് വൈകിട്ട് 5ന് 'സർഗാത്മകത നഷ്ടമാകുന്ന രാഷ്ട്രീയരംഗം' എന്ന വിഷയത്തിൽ ചർച്ച നടക്കും. കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അദ്ധ്യക്ഷത വഹിക്കും. അഡ്വ. കെ.പി. സജിനാഥ്, ടി.കെ. വിനോദൻ തുടങ്ങിയവർ പങ്കെടുക്കും. 6.30ന് കൊല്ലം അശ്വതി ഭാവനയുടെ 'കുരങ്ങുമനുഷ്യൻ' എന്ന നാടകവും നടക്കും.