matha

കൊല്ലം: ഇന്ത്യയിലെ കാമ്പസുകളിൽ 50 അത്യാധുനിക ന്യൂ ഡിസ്‌കവറി ആൻഡ് ഇന്നവേഷൻ ലാബുകൾ സ്ഥാപിക്കാൻ അമൃത വിശ്വവിദ്യാപീഠം 100 കോടി ഗ്രാന്റായി മുതൽമുടക്കുമെന്ന് സർവകലാശാലാ ചാൻസലർ മാതാ അമൃതാനന്ദമയി. മഠത്തിൽ നടന്ന അമൃത ഇന്നവേഷൻ ആൻഡ് റിസർച്ച് അവാർഡുദാന ചടങ്ങ് (എ.ഐ.ആർ.എ) ഉദ്ഘാടനം ചെയ്യവേയായിരുന്നു പ്രഖ്യാപനം.

എൻജിനിയറിംഗ്, മെഡിക്കൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, മെറ്റീരിയൽ സയൻസ്, നാനോ ബയോ സയൻസ്, ബയോടെക്‌നോളജി, ബയോമെഡിക്കൽ എൻജിനീയറിംഗ്, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ നൂതന കണ്ടെത്തലുകൾ നടത്താൻ പുതിയ ലാബുകൾ ഉപകരിക്കും. ഒരു വർഷത്തിനുള്ളിൽ ഇവ പ്രവർത്തനക്ഷമമാകും. ഈ ഗവേഷണ പവർഹൗസുകളെ നയിക്കുന്നത് യൂണിവേഴ്‌സിറ്റിയിലെ ഫാക്കൽറ്റികളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ്മയാണ്.

കൊവിഡ് മൂലം പ്രയാസകരമായ ഒരു വർഷം കടന്നുപോയിട്ടും ഫാക്കൽറ്റി പ്രസിദ്ധീകരണങ്ങളുടെയും പേറ്റന്റുകളുടെയും രൂപത്തിൽ ശ്രദ്ധേയമായ നേട്ടവും മികച്ച ഗവേഷണ ഫലങ്ങളും കൈവരിക്കാനായെന്ന് അമൃത വിശ്വ വിദ്യാപീഠം വൈസ് ചാൻസലർ ഡോ. പി. വെങ്കട്ട് രംഗൻ പറഞ്ഞു. നീതിആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്, അമേരിക്കയിലെ നാഷണൽ സയൻസ് ഫൗണ്ടേഷൻ ഡയറക്ടർ സേതുരാമൻ പഞ്ചനാഥൻ, ഡി.ആർ.ഡി.ഒ ചെയർമാൻ ജി. സതീഷ് റെഡ്ഡി, ഐ.ഐ.ടി മുംബയ് ഡയറക്ടർ സുഭാസിസ് ചൗധരി, ബഫല്ലോ സർവകലാശാലയിലെ ഗവേഷണ സാമ്പത്തിക വികസന വൈസ് പ്രസിഡന്റ് വേണു ഗോവിന്ദരാജു, കാലിഫോർണിയ സർവകലാശാലയിലെ വൈസ് ചാൻസലർ പ്രശാന്ത് മോഹൻപത്ര എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

ചാൻസലറുടെ റിസർച്ച് എക്‌സലൻസ് അവാർഡ്, ന്യൂ ഡിസ്‌കവറി ആൻഡ് ഇന്നവേഷൻ ലാബുകൾ, ഇന്നവേഷൻ അവാർഡ്, പബ്ലിക്കേഷൻ എക്‌സലൻസ് അവാർഡ്, പബ്ലിക്കേഷൻ മെരിറ്റ് അവാർഡ്, ഗവേഷണത്തിനുള്ള അഭിനന്ദന സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടെ ആറ് വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകിയത്. പ്രൊഫ. മനീഷ സുധീർ (നെറ്റ്‌വർക്കിംഗ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ), പ്രൊഫ. എൻ. രാധിക (മെക്കാനിക്കൽ എൻജിനീയറിംഗ്), പ്രൊഫ. ശാന്തികുമാർ നായർ (പോളിമർ), പ്രൊഫ. ആർ. ജയകുമാർ (പോളിമർ), പ്രൊഫ. മാധവ് ദത്ത (എനർജി), ഡോ. ആർ. കൃഷ്ണകുമാർ (പീഡിയാട്രിക് കാർഡിയോളജി),​ അമൃത പൂർവ വിദ്യാർത്ഥി ഡോ. വിനയ് കുമാർ (സൈബർ സുരക്ഷ) എന്നിവരാണ് അവാർഡിന് അർഹരായവർ.