കൊല്ലം: പത്തനാപുരം ഗാന്ധിഭവന്റെ സംരക്ഷണത്തിലേക്ക് മാറ്റിയ മുണ്ടയ്ക്കൽ കിഴക്ക് കടയഴികം വീട്ടിൽ വിശാലാക്ഷിയുടെയും (77) ഭിന്നശേഷിക്കാരനായ മകൻ സുധീഷ്‌ കുമാറിന്റെയും (41) സംരക്ഷണം മൂത്തമകനും ഭാര്യയും ഏറ്റെടുക്കുമെന്ന് അറിയിച്ചു. സ്വത്ത് തർക്കത്തിന്റെ പേരിൽ ഉപദ്രവം നേരിടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം ഇരുവരെയും ഗാന്ധിഭവന്റെ സംരക്ഷണയിലാക്കിയത്. എന്നാൽ പരാതിയിൽ കഴമ്പില്ലെന്നും അമ്മ ഇടയ്ക്കിടെ ഇത്തരം വ്യാജപരാതികൾ നൽകാറുണ്ടായിരുന്നുവെന്നും മൂത്തമകൻ പറയുന്നു.
മൂന്ന് ആൺമക്കളും ഒരു മകളുമുള്ള വിശാലാക്ഷിയുടെ ഭർത്താവ് മക്കളുടെ ചെറുപ്പത്തിൽ തന്നെ ഉപേക്ഷിച്ചുപോയതാണ്. പതിന്നാല് വർഷത്തിലേറെയായി മൂത്തമകൻ കുടുംബ വീടിനടുത്ത് സ്വന്തം സ്ഥലത്തുള്ള വീട്ടിലാണ് താമസം. ഒപ്പം താമസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അമ്മ അറിയിച്ചതിനെ തുടർന്ന് കുടുംബ വീട്ടിലെ ചെലവും താൻ തന്നെയാണ് നോക്കുന്നത്. മാതാവിന്റെയും സഹോദരന്റെയും സംരക്ഷണം തുടർന്നും ഏറ്റെടുക്കുമെന്നും അധികൃതരുമായി ബന്ധപ്പെട്ട് പരാതിയിൽ കഴമ്പില്ലെന്ന് ബോദ്ധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ജില്ലാ കളക്ടർക്ക് വിശാലാക്ഷി നൽകിയ പരാതി കളക്ടറുടെ അഭാവത്തിൽ ജില്ലാ ഡെവലപ്പ്മെന്റ് കമ്മിഷണർ ആസിഫ് കെ. യൂസഫ് ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടുകയും അമ്മയ്ക്കും മകനും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇരുവരുടെയും സംരക്ഷണത്തിനായി ഗാന്ധിഭവനെ ചുമതലപ്പെടുത്തിയത്.