കൊല്ലം: വിഖ്യാത കാഥികൻ വി. സാംബശിവന്റെ ഓർമ്മകൾക്ക് ഇന്ന് കാൽ നൂറ്റാണ്ട് തികയുന്നു, പ്രതിഭയുടെ പൊതിളക്കത്തോടെ മലയാള മനസ്സുകൾക്കുമേൽ കലാചാരുതയുടെ ശ്യാമമേഘമായി, അര നൂറ്റാണ്ടുകാലത്തെ സപര്യയുമായി അതിരും എതിരുമില്ലാത്ത ഭാവപ്പെരുമയോടെ കഥപറഞ്ഞ കാഥിക സമ്രാട്ടാണ് വി. സാംബശിവനെന്ന് മലയാളക്കര അടയാളപ്പെടുത്തിയതാണ്. 1980ൽ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് നൽകി ആദരിച്ച സാംബശിവൻ കടന്നുപോയി കാൽ നൂറ്റാണ്ടെത്തുമ്പോഴും മലയാളികളുടെ മനസിൽ നിറഞ്ഞുനിൽക്കുകയാണ്.
1929 ജൂലൈ നാലിന് കൊല്ലം ചവറ തെക്കുംഭാഗം നടുവത്തുചേരി മേലൂട്ട് വേലായുധന്റെയും ശാരദയുടെയും സീമന്തപുത്രനായിട്ടാണ് സാംബശിവന്റെ ജനനം. ചവറ സൗത്ത് ഗവ.യു.പി.സ്കൂളിലും ഗുഹാനന്ദപുരം സംസ്കൃത സ്കൂളിലും ചവറ ശങ്കരമംഗലം സ്കൂളിലുമായി സ്കൂൾ പഠനം. കൊല്ലം എസ്.എൻ. കോളജിൽ നിന്ന് ബി.എ ഒന്നാം ക്ലാസ്സിൽ പാസ്സായി. 1957-ൽ ഗുഹാനന്ദപുരം ഹൈസ്കൂളിൽ അദ്ധ്യാപകനായി. അതേ വർഷം സുഭദ്രയെ വിവാഹം ചെയ്തു. കഥപറഞ്ഞ് തിളങ്ങുന്നതിനിടയിൽ 1995 ൽ ന്യൂമോണിയയും ശ്വാകോശത്തിൽ അർബുദവും ബാധിച്ചതോടെ 1996 ഏപ്രിൽ 23ന് അറുപത്തേഴാം വയസിൽ സാംബശിവൻ കഥകളുടെ ലോകത്തുനിന്ന് പടിയിറങ്ങിപ്പോയി. മൂത്ത മകനായ വസന്തകുമാർ സാംബശിവൻ ഇപ്പോൾ കഥാപ്രസംഗരംഗത്തുണ്ട്. വസന്തകുമാറിനെക്കൂടാതെ വേറെയും മൂന്ന് മക്കൾ അദ്ദേഹത്തിനുണ്ട്.
കഥാപ്രസംഗത്തിലേക്ക്
1949 ലെ ഓണക്കാലത്ത് ചതയം നാളിൽ രാത്രി 8 മണിയ്ക്കു ഗുഹാനന്ദപുരം ക്ഷേത്രസന്നിധിയിൽ മൈക്കില്ലാതെ, പെട്രൊമാക്സിന്റെ വെളിച്ചത്തിൽ വി.സാംബശിവൻ തന്റെ ആദ്യ കഥാപ്രസംഗം അവതരിപ്പിച്ചു. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ‘ദേവത’. സംസ്കൃത പണ്ഡിതനും കവിയും ഗുഹാനന്ദപുരം സംസ്കൃത സ്കൂളിൽ അദ്ധ്യാപകനും ആയിരുന്ന ഒ. നാണു ഉപാദ്ധ്യായ ആയിരുന്നു ഉദ്ഘാടകൻ. “സാധാരണക്കാരന് മനസ്സിലാകുന്ന ശൈലിയിൽ കഥപറയണം.” ഉദ്ഘാടന പ്രസംഗത്തിൽ നിന്ന് സാംബശിവന്റെ മനസ്സിൽ ഒരു കെടാദീപമായി കൊളുത്തപ്പെട്ട ആപ്തവാക്യമായിരുന്നു അത്. “കലാശാലാ വിദ്യാഭ്യാസം ചെയ്യാൻ എനിക്കു കലശലായ മോഹം. പക്ഷേ പണമില്ല. ഞാനൊരു കഥ പറയാം. പകരം പണം തന്ന് എന്നെ സഹായിക്കണം.” വി.സാംബശിവന്റെ ആദ്യ വേദിയിലെ ആമുഖ വാചകങ്ങളായിരുന്നു ഇവ. കഥ ആസ്വാദകരുടെ മനസ്സിൽ തട്ടി. ആയിരക്കണക്കിനു വേദികൾ അദ്ദേഹത്തെ തേടി എത്തി. പഠിക്കുന്ന കാലത്തും തിരക്കുള്ള കാഥികനായി കഥ പറഞ്ഞ് കേരളത്തിലാകെ മുന്നേറി. ദേവതക്കു ശേഷം കൊച്ചുസീത, മഗ്ദലനമറിയം, വാഴക്കുല, ആയിഷ, റാണി, പട്ടുനൂലും വാഴനാരും, പ്രേമശില്പി, പുള്ളിമാൻ എന്നീ കഥകൾ അദ്ദേഹത്തിന് വേദിയിൽ പ്രതിഷ്ഠ നേടി കൊടുത്തു.
വിശ്വസാഹിത്യം കഥാപ്രസംഗവേദിയിലേക്ക്
1963 ൽ കഥാപ്രസംഗവേദിയിൽ ഒരു വഴിത്തിരിവു സൃഷ്ടിച്ചുകൊണ്ട് വിശ്വസാഹിത്യകാരനായ ലിയോ ടോൾസ്റ്റോയിയുടെ 'ദ പവർ ഓഫ് ഡാർക്നെസ് ' (തമശക്തി) എന്ന നാടകം ‘അനീസ്യ’ എന്ന പേരിൽ കഥാപ്രസംഗമായി അദ്ദേഹം അവതരിപ്പിച്ചു. മദ്ധ്യവയസ്കനായ ഭർത്താവിനെ വിഷംകൊടുത്തു കൊന്ന് യുവാവായ വാല്യക്കാരനെ വേൾക്കുന്ന കഥാനായികയാണ് ‘അനീസ്യ’. അക്കാലത്തെ മലയാളികളുടെ നീതിബോധം ഒട്ടും തന്നെ അനുകൂലഭാവമരുളി സ്വീകരിക്കാൻ ഇടയില്ലാത്ത ഈ നായികയെ സാംബശിവൻ ഒരു സഹൃദയപക്ഷപാതിയായ കലാകാരന്റെ വൈദഗ്ദ്ധ്യത്തോടെ സഹൃദയർക്ക് സ്വീകാര്യമാക്കി തീർത്തു. “പുഷ്പിത ജീവിതവാടിയിലൊ-
രപ്സരസുന്ദരിയാണനീസ്യ ” എന്ന ഹൃദയഹാരിയായ ഗാനത്തോടെ അനീസ്യയെ ആസ്വാദകരുടെ മനസുകളിലേക്ക് അദ്ദേഹം കടത്തി വിട്ടു. തന്റെ സമശീർഷരായ കഥാപ്രസംഗകരുടെ പ്രതാപകാലത്തായിരുന്നു ഈ അത്ഭുത പരീക്ഷണം. ടോൾസ്റ്റായ് എന്ന മഹാസാഹിത്യകാരനെ ഉത്സവപ്പറമ്പിൽവച്ച് മലയാളികൾക്ക് പരിചയപ്പെടുത്തുകകൂടിയായിരുന്നു സാംബശിവൻ.
ഒഥല്ലോ
‘ഒഥല്ലോ ദി മൂർ ഒഫ് വെനീസ്’ എന്ന വിഖ്യാത ഷേക്സ്പീരിയൻ ദുരന്തനാടകം ഷേക്സ്പിയറുടെ ജന്മചതുഃശതാബ്ദിയായിരുന്ന (നാന്നൂറാം ജന്മവാർഷികം) 1964ൽ സാംബശിവൻ കഥാപ്രസംഗവേദികളിൽ എത്തിച്ചു. ഷേക്സ്പിയർ നാടകങ്ങൾ ഉന്നതവിദ്യാഭ്യാസത്തിന് സൗഭാഗ്യം സിദ്ധിച്ചവർ മാത്രം പരിചയപ്പെട്ട കൃതികളായിരുന്നു അന്ന് കേരളത്തിൽ. ‘ഒഥല്ലൊ’ അന്ന് ജനറൽ ഇംഗ്ലീഷിന് ഒരു പാഠപുസ്തകവും ആയിരുന്നു. കഥാപ്രസംഗം ആക്കുന്നതുവഴി കലാശാലകളിൽ പഠിക്കുവാൻ ഭാഗ്യമില്ലാത്ത സാധാരണക്കാരന് അത് പകർന്ന് കൊടുക്കുക എന്നതായിരുന്നു ആ കലാകാരന്റെ ലക്ഷ്യം. പണ്ഡിതനും പാമരനും സമ്മിശ്രമായി സമ്മേളിച്ച ഉത്സവസദസുകളിൽ ഏവർക്കും രുചിക്കുന്ന ശൈലിയിൽ ‘ഒഥല്ലൊ’ ഭദ്രമായി അവതരിപ്പിച്ചു . അസൂയയുടെയും പകയുടെയും മനുഷ്യരൂപമായ ഈയാഗോയുടെ കുടിലതന്ത്രങ്ങളുടെ വാക്സ്ഫോടനം “I like that not" എന്ന് ഷെക്സ്പിയർ അവതരിപ്പിച്ചപ്പൊൾ സാംബശിവൻ അത് പരിഭാഷപെടുത്തിയത് ഇങ്ങനെയാണ് “ഛെയ് ! എനിക്കത് തീരെപിടിച്ചില്ല !”... സാധാരണക്കാരന്റെ മനസിലേക്ക് അനായാസം ഇറങ്ങിച്ചെല്ലുന്ന സുലളിതമായൊരു പ്രയോഗമായി അത് പരിണമിച്ചു. ക്ലിഷ്ടമെന്നോ നൂറ്റാണ്ടുകൾ പഴക്കമുള്ളതെന്നോ ഷേക്സ്പിയർ ഭാഷയെക്കുറിച്ച് പഠിതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതൊന്നുമല്ല , സുതാര്യവും ലളിതവുമാണ് ഷേക്സ്പിയർ സാഹിത്യം എന്ന നവാനുഭവമാണ് സാംബശിവന്റെ കഥാപ്രസംഗങ്ങൾ മലയാളിക്ക് സമ്മാനിച്ചത്.
രാഷ്ട്രീയജീവിതം
ഓൾ ഇന്ത്യാ സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ സാംബശിവൻ അടിയുറച്ച കമ്മ്യൂണിസ്റ്റായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് വിലക്ക് ലംഘിച്ച് കഥ അവതരിപ്പിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന് ജയിൽവാസം അനുഭവിയ്ക്കേണ്ടിവന്നിട്ടുണ്ട്.
സിനിമയിലും നായകൻ
എൻ.എം. ശ്രീധരൻ സംവിധാനം ചെയ്ത 'പല്ലാങ്കുഴി' എന്ന ചിത്രത്തിൽ നായകനായി സാംബശിവൻ അഭിനയിചിട്ടുണ്ട്. ഈ സിനിമയിലെ 'ഏതു നാട്ടിലാണോ' എന്ന ഗാനം വളരെ പ്രസിദ്ധമാണ്. ഏറ്റുമാനൂർ ശ്രീകുമാർ രചിച്ച് കെ. രാഘവൻ ഈണം നൽകിയ ഈ ഗാനം ആലപിച്ചത് യേശുദാസും എസ്. ജാനകിയും ചേർന്നാണ്.