തൃശൂർ: കൊവിഡ് വാക്‌സിനേഷൻ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി 45 വയസിന് മുകളിലുള്ളവർക്കുള്ള വാക്‌സിനേഷന് ജില്ലയിൽ തുടക്കം. റോട്ടറി ക്ലബിന്റെയും ജില്ലാ ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ തൃശൂർ ജവഹർ ബാലഭവനിൽ ആരംഭിച്ച മെഗാ ക്യാമ്പിന്റെ ഉദ്ഘാടനം കളക്ടർ എസ്. ഷാനവാസ് നിർവഹിച്ചു. വെള്ളിയാഴ്ച 46 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ നടന്നത്. കൂടുതൽ പേർക്ക് വാക്‌സിൻ നൽകുന്നതിനായി ക്യാമ്പുകൾക്ക് പുറമെ ഒരു ദിവസം 1,500 പേർക്ക് വാക്‌സിൻ നൽകാവുന്ന മെഗാ ക്യാമ്പുകളും സംഘടിപ്പിക്കും.
ജില്ലാ മെഡിക്കൽ ഓഫീസർ കെ.ജെ റീന, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. ജയന്തി, ഡോ. കെ.എൻ സതീഷ്, ഡി.പി.എം ടി.വി സതീശൻ, റോട്ടറി ക്ലബ് ചെയർമാൻ ടോണി ചാക്കോ, ജില്ലാ ഡയറക്ടർ എം.ഇ തോമസ്, ബലാഭവൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ കൃഷ്ണൻകുട്ടി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
ഏപ്രിൽ രണ്ട് മുതൽ 15 ദിവസം ജവഹർ ബാലഭവനിൽ മെഗാ ക്യാമ്പ് നടക്കും. 45 വയസിന് മുകളിലുള്ളവർക്ക് ഓൺലൈനായും നേരിട്ടും വാക്‌സിൻ സ്വീകരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വാക്‌സിൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും. നേരിട്ട് വാക്‌സിൻ സ്വീകരിക്കാനെത്തുന്നവർ തിരഞ്ഞെടുപ്പ് ഐഡി കാർഡ്, ആധാർ, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, പാസ്‌പോർട്ട്, പെൻഷൻ പാസ് ബുക്ക് ഇവയിൽ ഏതെങ്കിലും ഹാജരാക്കേണ്ടതാണ്.
അവധി ദിനങ്ങളിലും വാക്‌സിനേഷൻ
തൃശൂർ: ജില്ലാ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, താലൂക്ക് ആശുപത്രികൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവിടങ്ങളിൽ ഞായറാഴ്ച ഉൾപ്പെടെ എല്ലാ അവധി ദിവസങ്ങളിലും കൊവിഡ് വാക്‌സിനേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.