election

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുക്കിയത് 3858 പോളിംഗ് സ്റ്റേഷനുകൾ, ജില്ലയിലെ 26,12,032 വോട്ടർമാർ ചൊവ്വാഴ്ച ബൂത്തിലേക്ക്. വോട്ടിംഗ് യന്ത്രങ്ങൾ കമ്മിഷനിംഗ് പൂർത്തിയാക്കി വിതരണത്തിന് സജ്ജമായി. വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെയാണ്. വൈകീട്ട് ആറുമുതൽ ഏഴുവരെ കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ അവസരം നൽകും. കൊവിഡ് മാർഗരേഖകൾ പൂർണമായും പാലിക്കും.

സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന്റെ പരിധിയിൽ 138 പ്രശ്നബാധിത ബൂത്തുകളും 17 അതിസുരക്ഷാ ബൂത്തുകളും ഉണ്ട്. തൃശൂർ റൂറൽ പൊലീസ് പരിധിയിൽ 115 പ്രശ്ന ബാധിത ബൂത്തുകളും 17 അതിസുരക്ഷാ ബൂത്തുകളും 29 സംഘർഷസാദ്ധ്യതാ ബൂത്തുകളുമാണുള്ളത്. കുടിവെള്ളം, വൈദ്യുതി, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എല്ലാ സ്റ്റേഷനുകളിലും ഉറപ്പു വരുത്തിയിട്ടുണ്ട്. ഓരോ മണ്ഡലങ്ങളിലും അഞ്ച് എണ്ണം വീതം 65 മാതൃകാ സ്റ്റേഷനുകളും സജ്ജമാണ്. വരി നിൽക്കേണ്ടി വന്നാൽ ഊഴമെത്തുന്നതുവരെ വിശ്രമിക്കുന്നതിന് ടോക്കൺ സംവിധാനം, മുലയൂട്ടൽ മുറി, വിശ്രമസ്ഥലം തുടങ്ങിയ സൗകര്യങ്ങളാണ് മാതൃകാ സ്റ്റേഷനുകളിൽ ഒരുക്കിയിരിക്കുന്നത്. കയ്പമംഗലം മണ്ഡലത്തിൽ 5 എണ്ണവും മറ്റ്‌ 12 മണ്ഡലങ്ങളിൽ ഓരോന്ന് വീതവും 17 വനിതാ സൗഹൃദ ബൂത്തുകളും സജ്ജമാണ്.

ഒരുക്കം ഇങ്ങനെ

ബൂത്തുകളിൽ രണ്ട് വരി :

പോളിംഗ് ബൂത്തുകളിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക ക്യൂ ഉണ്ടാകും. ഭിന്നശേഷിക്കാർക്കും എൺപതിന് മുകളിൽ പ്രായമുള്ളവർക്കും പ്രത്യേക പരിഗണന നൽകും. ക്യൂവിൽ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് നിൽക്കേണ്ട സ്ഥലം മുൻകൂട്ടി മാർക്ക് ചെയ്യും.

എല്ലാ മണ്ഡലങ്ങളിലും ശക്തമായ സുരക്ഷ ഏർപ്പെടുത്തി. തിരഞ്ഞെടുപ്പിന് ജില്ല പൂർണ്ണ സജ്ജമാണ്

- എസ് ഷാനവാസ് , ജില്ലാ കളക്ടർ