pooram


തൃശൂർ : ജില്ലയിൽ തിരഞ്ഞെടുപ്പ് പൂരത്തിന് കലാശമായി. ഇനി ശക്തന്റെ തട്ടകം സാക്ഷാൽ പൂരത്തിന്റെ ആവേശത്തിലേക്ക് . പൂരവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും ഇടപെടലുകളും സമരങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചർച്ചയായെങ്കിൽ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ഉറപ്പുകൾ ലംഘിക്കുമോയെന്ന ആശങ്ക ഏവരിലും ഉയരുന്നുണ്ട്. പൂരം പ്രദർശനത്തിന് ഒരു ദിവസം 200 പേരിൽ കൂടുതൽ പാടില്ലെന്നും പൂരത്തിന് നിയന്ത്രണം വേണ്ടി വരുമെന്നും കൊവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് റിപ്പോർട്ട് നൽകിയെങ്കിലും അത് തള്ളി മുൻകാലങ്ങളിൽ നടത്തിയിരുന്ന പൊലെ പൂരം നടത്തിപ്പിന് അനുമതി നൽകുകയായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ് വ്യാപന തോത് ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല. തിരുമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായി നടത്തുന്ന പൂരം പ്രദർശനം പത്തിനാണ് ആരംഭിക്കുന്നത്. അന്ന് മുതൽ നഗരത്തിൽ വൻ തിരക്കാണ് അനുഭവപ്പെടുക. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇരു ദേവസ്വങ്ങളിലേയും ഘടക ക്ഷേത്രങ്ങളിലേയും ഭാരാവാഹികൾ ,കലാകാരൻമാർ, പൂരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റുള്ളവർ നിർബന്ധമായും കൊവിഡ് ടെസറ്റ് നടത്തണമെന്നും വാക്‌സിൻ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഇത് പ്രകാരം ഇന്ന് മുതൽ നടപടികൾ ആരംഭിക്കും.ടൗൺഹാളിൽ ഇതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ആനകളുടെ എണ്ണം കുറയ്ക്കാതെയും വെടിക്കെട്ട് ഉൾപ്പടെ നടത്തുന്നതിനുള്ള അനുമതിയാണ് നിലവിൽ ജില്ലാ ഭരണകൂടം നൽകിയിരിക്കുന്നത്. പാറമേക്കാവ് വിഭാഗം തേക്കിൻക്കാട് മൈതനാത്ത് തങ്ങളുടെ വെടിക്കെട്ട് പൂരയുടെ സജ്ജീകരണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഘടക പൂരങ്ങളും മുൻകാലങ്ങളിലെ പ്രൗഡിയോടെ വരുമെന്ന് അറിയിച്ചിട്ടുണ്ട്. പൂരത്തിന്റെ മറ്റ് അണിയറ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ചമയ നിർമ്മാണവും മറ്റും ഇരുദേവവസ്വങ്ങളിലും സജീവമായിട്ടുണ്ട്. ഏപ്രിൽ 23 നാണ് ശക്തന്റെ തട്ടകത്ത് പൂരം പെയ്തിറങ്ങുക.