തൃശൂർ: ബന്ധു നിയമനത്തിൽ മന്ത്രി കെ.ടി ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്ത ഡിവിഷൻ ബഞ്ച് വിധി വന്ന പശ്ചാത്തലത്തിൽ മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. മന്ത്രി സ്വജന പക്ഷപാതം നടത്തിയെന്ന് ലോകായുക്തയ്ക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ എത്രയും വേഗം പുറത്താക്കണം. ബന്ധുനിയമന വിവാദം ഉയർന്നപ്പോൾ ജലീലിന് പൂർണ്ണ പിന്തുണ നൽകുന്ന സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നത്. തെറ്റ് ഏറ്റുപറഞ്ഞ് ജനങ്ങളോട് മാപ്പ് പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.