തൃശൂർ: ജനലക്ഷങ്ങളിൽ ശ്രീനാരായണ ഭക്തിയെ ഊട്ടിയുറപ്പിച്ച് ഗുരുവിന്റെ സംഘടിച്ചു ശക്തരാകുവിൻ എന്ന സന്ദേശം പ്രാവർത്തികമാക്കിയ മഹായജ്ഞമാണ് ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവുമെന്ന് ശിവഗിരി മഠാധിപതി സ്വാമി വിശുദ്ധാനന്ദ. പേരാമ്പ്ര ഗുരു ചൈതന്യമഠത്തിൽ 400ാമത് ദിവ്യപ്രബോധനവും ധ്യാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുദേവൻ സ്ഥാപിച്ച ശിവഗിരി ബ്രഹ്മ വിദ്യാലയത്തിൽ അദ്ധ്യയനം ചെയ്ത സച്ചിദാനന്ദ സ്വാമികൾ ഗുരുവിന്റെ ആത്മീയ പ്രസ്ഥാനത്തിന്റെ സംഭാവനയാണ്. ശ്രീനാരായണ പ്രസ്ഥാനത്തെ സുശക്തമാക്കുവാൻ സച്ചിദാനന്ദ സ്വാമികൾ ആവിഷ്‌കരിച്ച ദിവ്യപ്രബോധന ധ്യാനയജ്ഞം പോലെ മറ്റൊരു പ്രസ്ഥാനവുമില്ല. 400 യജ്ഞം പൂർത്തിയാക്കിയത് അതിന്റെ ഭാഗമാണെന്നും വിശുദ്ധാനന്ദ പറഞ്ഞു.
ഡോ. സത്യഭായി ശിവദാസിന് ശ്രീനാരായണ ദിവ്യ ഭൂഷണം അവാർഡ് വിശദ്ധാനന്ദ സ്വാമികൾ നൽകി. കൂടാതെ ദൈവദശകം 100 ഭാഷകളിലേക്ക് തർജമ ചെയ്യിച്ച ഗിരീഷ് ഉണ്ണിക്കൃഷ്ണന് ശ്രീനാരായണ ധർമ്മ പ്രചാരക് അവാർഡും നൽകി. സച്ചിദാനന്ദ സ്വാമികളുടെ നേതൃത്വത്തിൽ ദിവ്യപ്രബോധനവും, ധ്യാനവും, ശാന്തിഹവന യജ്ഞവും നടന്നു. ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പള്ളി, ഗിരീഷ് ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഗുരുദേവൻ മാസികയുടെ 400 ാമത് ധ്യാനപ്പതിപ്പ് സ്വാമി വിശുദ്ധാനന്ദ പ്രകാശനം ചെയ്തു. ഇന്ന് ദിവ്യപ്രബോധനവും ധ്യാനവും തുടരും. ഉച്ചയ്ക്ക് നടക്കുന്ന ഗുരുധർമ്മ പ്രചാരണ സഭാ സമ്മേളനം കൃഷ്ണാനന്ദ ബാബു ഉദ്ഘാടനം ചെയ്യും. വേലായുധൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ എ.കെ ജയരാജ്, വസന്തകുമാര, മാള എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് പി.കെ സാബു, ജയപാലൻ അങ്കമാലി, മനോഹരൻ കാടുകുറ്റി എന്നിവർ സംസാരിക്കും.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് :
ഞായറാഴ്ച പെരുവഴിയിലായേക്കും
മാള: ഞായറാഴ്ചകളിലെ ബസ് യാത്ര ഒഴിവാക്കിയില്ലെങ്കിൽ പെരുവഴി ശരണമായിരിക്കും അനുഭവം. ഞായറാഴ്ചകളിൽ സ്വകാര്യ ബസ് മാത്രമല്ല കെ.എസ്.ആർ.ടി.സിയും വന്നാൽ വന്നു, പോയാൽ പോയി എന്ന അവസ്ഥയിലാണ്. ഇതറിയാതെ ബസ് കാത്തുനിന്നാൽ പെരുവഴിയിലാകും. കൊവിഡ് വന്നതിന് ശേഷം സാധാരണ ദിവസങ്ങളിൽ പോലും ബസുകൾ പകുതിയും ഇല്ലാത്ത അവസ്ഥയിലാണ്. അതിനിടയിൽ ഞായറാഴ്ച ബസുകൾ പേരിന് മാത്രമാണുള്ളത്. ചില ഗ്രാമ പ്രദേശങ്ങളിലേക്ക് ഒരെണ്ണം പോലും ഇല്ലാത്ത ദുരവസ്ഥയാണ്. ഞായറാഴ്ച ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സിയും അപ്രഖ്യാപിത പണിമുടക്കിലാണ്. യാത്രക്കാർ കുറയുന്നതിനാലാണ് ബസ് മുടക്കുന്നതെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. അതേസമയം ബസ് ഇല്ലാത്തതിനാലാണ് യാത്ര ഒഴിവാക്കുന്നതെന്നാണ് യാത്രക്കാരുടെ വാദം.