തൃശൂർ: ആവേശത്തോടെയും ആർപ്പുവിളികളോടെയും തിരുവമ്പാടിയിലും പാറമേക്കാവിലും ഘടകക്ഷേത്രങ്ങളിലും പൂരത്തിന് കൊടിയേറിയെങ്കിലും ജാഗ്രതയോടെയും കരുതലോടെയും പൂരം ഒരുക്കങ്ങൾ വേഗം പൂർത്തിയാക്കുകയാണ് ദേവസ്വങ്ങൾ.
ഇന്നലെ കൊടിയേറ്റം നടന്നതോടെ പ്രതീക്ഷയിലാണ് തട്ടകക്കാർ. മറ്റ് ഉത്സവങ്ങളിൽ നിന്ന് വ്യത്യസ്തമായി തട്ടകക്കാർ കൊടിയേറ്റ് നിർവഹിക്കുന്നതാണ് തൃശൂർ പൂരത്തിലെ പ്രത്യേകത. തിരുവമ്പാടിയിൽ രാവിലെ 11.15നും 12നും ഇടയിലും പാറമേക്കാവിൽ 11.35നും 12.15നും ഇടയിലായിരുന്നു കൊടിയേറ്റ ചടങ്ങുകൾ നടന്നത്. പാരമ്പര്യ അവകാശികളിൽപെട്ട താഴത്തുപുരക്കൽ, സുന്ദരൻ, സുഷിത്ത് കൊടിമരം ഒരുക്കി. ഭൂമീപൂജയ്ക്ക് ശേഷമാണ് തട്ടകപ്രതിനിധികൾ കൊടിമരമുയർത്തിയത്. തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി പൊഴിച്ചൂർ ദിനേശൻ എന്നിവർ താന്ത്രിക ചടങ്ങുകൾ നടത്തി.
ദേവസ്വം പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി രവി മേനോൻ, കൗൺസിലർ പൂർണ്ണിമ സുരേഷ്, കെ. ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. പിന്നീട്, നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാകകൾ ഉയർത്തി. നടുവിൽ മഠത്തിലെത്തി ഇറക്കി പൂജ കഴിഞ്ഞ് ആറാട്ട് നടത്തി ക്ഷേത്രത്തിലേക്ക് തിരിച്ചെത്തി. പാറമേക്കാവിൽ പാരമ്പര്യ അവകാശികളായ ചെമ്പിൽ കുട്ടനാശാരിയാണ് കൊടിമരമൊരുക്കിയത്. ആൽ, മാവ്, ദർഭ എന്നിവ കെട്ടിയ ശേഷമാണ് ദേശക്കാർ ചേർന്ന് ആർപ്പുവിളികളോടെ കൊടിമരമുയർത്തിയത്. തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, മേൽശാന്തി വടക്കേടത്ത് വാസുദേവൻ നമ്പൂതിരി എന്നിവർ താന്ത്രിക ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഈ സമയം ക്ഷേത്രമതിൽക്കകത്തെ പാലമരത്തിലും കൊടിക്കൂറ ഉയർത്തി. ഉച്ചയ്ക്ക് വലിയ പാണി കൊട്ടി ക്ഷേത്രത്തിൽ നിന്നും അഞ്ച് ആനകളുടെ അകമ്പടി എഴുന്നെള്ളത്തോടെ പുറിത്തിറങ്ങി വടക്കുന്നാഥ ക്ഷേത്രത്തിലെ ചന്ദ്രപുഷ്‌കരണിയിൽ ആറാട്ടും നടത്തി തിരിച്ചെഴുന്നെള്ളി.
സതീഷ് മേനോൻ, ജി. രാജേഷ് എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ വർഷം പാറമേക്കാവിലും തിരുവമ്പാടിയിലും കൊടിയേറ്റവും താന്ത്രിക ചടങ്ങുകളും നടന്നുവെങ്കിലും ഘടകക്ഷേത്രങ്ങളിൽ കൊടിയേറ്റം നടന്നിരുന്നില്ല. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങുകളെന്ന് ദേവസ്വങ്ങൾ അറിയിച്ചു.
ഘടകക്ഷേത്രങ്ങളിൽ ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറ്റ് നടന്നത്. രാവിലെ 8.15നായിരുന്നു കൊടിയേറ്റം. ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് എ.കെ അരവിന്ദാക്ഷൻ, എം.ജി നാരായണൻ, ദേവസ്വം അസി. കമ്മിഷണർ വി.എൻ സ്വപ്ന, മോഹൻ മാരാർ, ലാലി ജയിംസ്, സാറാമ്മ റോബ്സൺ എന്നിവർ സന്നിഹിതരായി. അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിൽ രാവിലെ 11നും 11.15നും ഇടയിലായിരുന്നു കൊടിയേറ്റം. ചെമ്പൂക്കാവിലും പനമുക്കും പിള്ളിയിലും വൈകിട്ട് 6.15നും 6.30നും കണിമംഗലത്ത് 6നും 6.15നും ചൂരക്കോട്ടുകാവ് 6.45നും 7 നും നെയ്തലക്കാവ് 8നും 8.15നും പൂക്കാട്ടികര -കാരമുക്ക് 615 - 6.30 നും ഇടയിലാണ് കൊടിയേറ്റ് നടന്നത്.