thrissure-

തൃശൂർ: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പൊതുജനത്തിന് പ്രവേശനമില്ലാതെയും ആഘോഷങ്ങളില്ലാതെയും ചടങ്ങുകൾ മാത്രമായി തൃശൂർ പൂരം നടത്താൻ തീരുമാനം. വെള്ളിയാഴ്ചയാണ് പൂരം.

വാദ്യക്കാർ, സംഘാടകർ, പാപ്പാന്മാർ, മാദ്ധ്യമ പ്രവർത്തകർ, പൊലീസുകാർ എന്നിവർക്ക് പങ്കെടുക്കാം. ഇവരെല്ലാം ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം.

പൂരപ്പിറ്റേന്നുള്ള പകൽപ്പൂരവും 21ന് നിശ്ചയിച്ചിരുന്ന സാമ്പിൾ വെടിക്കെട്ടും ഉണ്ടാവില്ല. പകരം ഓരോ കുഴിമിന്നൽ (ഗുണ്ട്) ഇരു ദേവസ്വങ്ങളും പൊട്ടിക്കും.

പൂരം നടത്താനുള്ള മാനദണ്ഡം കഴിഞ്ഞയാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും സാഹചര്യം ഗുരുതരമായതോടെയാണ് ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിൽ പുതിയ തീരുമാനമെടുത്തത്.

പൂരം ഇങ്ങനെ:

ചമയപ്രദർശനം ഒഴികെയുള്ള എല്ലാ ചടങ്ങുകളും

വെടിക്കെട്ടിന് പകരം ഓരോ ഗുണ്ടു മാത്രം

തെക്കേനട ഗജവീരൻ തള്ളിത്തുറന്നുളള പൂരം വിളംബരം

ഘടക പൂരങ്ങളുടെ വരവും മഠത്തിൽ വരവും

ഇലഞ്ഞിത്തറ മേളവും കുടമാറ്റവും.

കുടമാറ്റം ഒരു മണിക്കൂർ.

പതിവുപോലെ 15 ആനകൾ ഉണ്ടാവില്ല.

എത്ര ആനകളെന്ന് ദേവസ്വങ്ങൾ സർക്കാരിനെ അറിയിക്കും.

ഒടുവിൽ വഴങ്ങി ദേവസ്വങ്ങൾ

പൂരം നടത്തിപ്പിൽ സർക്കാർ നിർദ്ദേശം പാലിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ പറഞ്ഞു. പൂരത്തിന് ഇളവുകൾ വേണമെന്ന് ദേവസ്വങ്ങൾ ആവശ്യമുന്നയിച്ചിരുന്നു.

ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.97 ശതമാനത്തിലേക്ക് ഉയരുകയും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടക്കുകയും

ചെയ്തതോടെ ഇളവുകൾ സാധ്യമല്ലെന്ന് സർക്കാർ അറിയിച്ചു.

സാംസ്‌കാരിക പ്രവർത്തകർ അടക്കമുള്ളവർ പൂരം നടത്തിപ്പിനെതിരെ രംഗത്ത് വരികയും സാമൂഹിക മാദ്ധ്യമങ്ങളിൽ എതിർപ്പുയരുകയും ചെയ്തു. ഇതോടെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ പ്രത്യേകം യോഗം ചേർന്ന് പൂരം ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകളിലൊതുക്കാൻ ധാരണയാവുകയായിരുന്നു.