തൃശൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി. ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും ഡൊമിസിലിയറി കെയർ സെന്ററുകൾ ആരംഭിക്കും. കളക്ടർ എസ്. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കൊവിഡ് പോസിറ്റീവ് കേസുകൾ കൂടുന്നതിനാൽ ആശുപത്രികളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. 20 മുതൽ 30 വരെയുള്ള ആളുകൾക്ക് ഇവിടെ താമസ സൗകര്യമൊരുക്കും.
50 ശതമാനത്തിൽ കൂടുതൽ പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള എല്ലാ പഞ്ചായത്തുകളിലും നിയന്ത്രണം കർശനമാക്കും. ശരിയായി മാസ്‌ക് ധരിക്കുന്നതിന്റെയും കൈകൾ സാനിറ്റൈസ് ചെയ്യുന്നതിന്റെയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും ആവശ്യകത സംബന്ധിക്കുന്ന സന്ദേശങ്ങൾ കൂടുതലായി പൊതുജനങ്ങൾക്കിടയിലേക്ക് എത്തിക്കും.
അതിരപ്പിള്ളി ട്രൈബൽ മേഖലയിൽ കൊവിഡ് പോസിറ്റീവ് നിരക്ക് വർദ്ധിക്കുന്നതിനാൽ വനം വകുപ്പിന്റെയും മറ്റ് ബന്ധപ്പെട്ട അധികൃതരെയും ഉൾപ്പെടുത്തി പ്രത്യേക യോഗം ചേരും. ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മിഷണർ അരുൺ കെ. വിജയൻ, ഡി.എം.ഒ: കെ.ജെ. റീന, കുടുംബശ്രീ ജില്ലാ കോ- aർഡിനേറ്റർ ജ്യോതിഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഡൊമിസിലിയറി കെയർ സെന്റർ
ഓരോ പഞ്ചായത്തിലും കൊവിഡ് സ്ഥിരീകരിച്ചവരെ താമസിപ്പിക്കുന്നതിനായി സജ്ജമാക്കുന്ന ചെറു കേന്ദ്രങ്ങളാണ് ഡൊമിസിലിയറി കെയർ സെന്ററുകൾ. കൊവിഡ് സ്ഥിരീകരിച്ച് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത വീടുകളിൽ റൂം ഐസൊലേഷന് ആവശ്യമായ സൗകര്യം ഇല്ലാത്തവർക്ക് താമസ സൗകര്യം ഒരുക്കുന്നതിനായാണ് സെന്ററുകൾ ആരംഭിക്കുന്നത്.