തൃശൂർ: ദന്തഡോക്ടറായിരുന്ന ഡോ. സോനയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പാവറട്ടി മനപ്പടി വെളുത്തേടത്ത് മഹേഷ് (41) ജീവനൊടുക്കിയത് ജാമ്യം തള്ളി പിടിയിലാകുമെന്ന് ഉറപ്പായതോടെ.
കേസിൽ അറസ്റ്റിലായ മഹേഷിന് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇയാൾ രണ്ടു ദിവസമായി ചോറ്റാനിക്കരയിലെ ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു. വ്യാഴാഴ്ചയാണ് മഹേഷിനെ ലോഡ്ജ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പാവറട്ടിയിലെ വീട്ടിൽ അടുത്തകാലത്തൊന്നും മഹേഷ് എത്തിയിട്ടില്ല. മഹേഷ് കൊവിഡ് ബാധിതനാണെന്ന് ഒല്ലൂർ പൊലീസ് പറഞ്ഞു.
സുഹൃത്തും ബിസിനസ് പങ്കാളിയുമായിരുന്ന കൂത്താട്ടുകുളം വലിയകുളങ്ങര വീട്ടിൽ ഡോ. സോനയെ കഴിഞ്ഞ വർഷം സെപ്തംബർ 29ന് തൃശൂർ കുട്ടനെല്ലൂരിലെ ഡെന്റൽ ക്ളിനിക്കിൽ വച്ചുണ്ടായ വാക്കുതർക്കത്തിനിടെയാണ് മഹേഷ് കുത്തിയത്. ഒളിവിൽ പോയ മഹേഷ് ഒരാഴ്ചയ്ക്കു ശേഷം പിടിയിലായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന സോന ഒക്ടോബർ നാലിന് മരിച്ചു. വാങ്ങിയിരുന്ന പണം തിരികെ ചോദിച്ചതും പൊലീസിൽ പരാതി നൽകിയതുമാണ് സോനയെ കൊലപ്പെടുത്താൻ മഹേഷിനെ പ്രേരിപ്പിച്ചതെന്നാണ് നിഗമനം.
ഭർത്താവുമായി പിരിഞ്ഞ ഡോ. സോന, അവിവാഹിതനായ മഹേഷുമായി രണ്ട് വർഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇരുവരും തമ്മിൽ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് നടന്നിരുന്നു. അതേസമയം, മാസങ്ങളായി സോനയെ മഹേഷ് പീഡിപ്പിച്ച് തടങ്കലിൽ വച്ചിരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. മാതാപിതാക്കളുമായി സംസാരിക്കാൻ അനുവദിച്ചിരുന്നില്ല. സോനയുടെ ബിരുദ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ളവ ഇയാൾ കൈവശപ്പെടുത്തി. കൊല്ലപ്പെടുന്നതിന് കുറച്ചു ദിവസം മുമ്പാണ് സോന വീട്ടിലെത്തി കാര്യങ്ങൾ പറഞ്ഞതും വിഷയത്തിൽ ബന്ധുക്കൾ ഇടപെട്ടതും.
അങ്കമാലി സ്വദേശിയായ ഭർത്താവുമായി പിരിഞ്ഞതിനു ശേഷം സോന വിദേശത്ത് ഉൾപ്പെടെ ജോലി ചെയ്തെങ്കിലും, ഇതിനിടെ മഹേഷ് സൗഹൃദം സ്ഥാപിച്ചിരുന്നു. മഹേഷിന്റെ പ്രേരണയിലാണ് കുട്ടനല്ലൂരിൽ ക്ലിനിക്ക് ആരംഭിച്ചത്. ക്ളിനിക്കിന് സ്ഥലം കണ്ടുപിടിച്ചതും സഹായങ്ങൾ നൽകിയതും മഹേഷായിരുന്നു.
മഹേഷിന്റെ പോസ്റ്റ്മോർട്ടം ഇന്ന്
ചോറ്റാനിക്കരയിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ട തൃശൂർ പാവറട്ടി മണപ്പാട്ട് വെളുത്തേടത്ത് വീട്ടിൽ മഹേഷിന്റെ ( 41) മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. കൊവിഡ് പരിശോധനാഫലം വൈകിയതിനാലാണ് പോസ്റ്റ്മോർട്ടം വൈകിയത്.
കഴിഞ്ഞ 20നാണ് ഇയാൾ ചോറ്റാനിക്കരയിലെ ലോഡ്ജിൽ മുറിയെടുത്തത്. പുറത്തിറങ്ങാത്തതിനെ തുടർന്ന് വ്യാഴാഴ്ച ലോഡ്ജ് ജീവനക്കാർ അറിയിച്ചതനുസരിച്ച് പൊലീസ് മുറി തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ചോറ്റാനിക്കര പൊലീസാണ് കേസ് അന്വേേഷിക്കുന്നത്.