തൃശൂർ: മനുഷ്യജീവന് വില നൽകാതെ സൗജന്യ വാക്‌സിൻ നിഷേധിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ വീട്ടുമുറ്റത്ത് നടന്ന സത്യഗ്രഹം പുതുചരിത്രമായി. ബുധനാഴ്ച വൈകിട്ട് 5.30 മുതൽ ആറ് വരെ പ്ലക്കാർഡും പോസ്റ്ററും പിടിച്ചായിരുന്നു സത്യഗ്രഹം. ജില്ലയിൽ ഓരോ ബൂത്തിലും സമരം നടന്നു.
എൽ.ഡി.എഫിന്റെ കേന്ദ്ര - സംസ്ഥാന - ജില്ലാ നേതാക്കൾ പങ്കാളികളായി. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും കുടുംബവും ജില്ലാ കമ്മിറ്റി ഓഫീസിൽ സമരത്തിൽ പങ്കാളിയായി. സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ തൃശൂരിലെ വീട്ടിൽ സമരത്തിൽ പങ്കാളിയായി. ഭാര്യ സി.പി.എം ജില്ലാ കമ്മിറ്റി അംഗം ആർ. ബിന്ദുവും ഒപ്പമുണ്ടായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബിജോൺ, ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗവും മന്ത്രിയുമായ എ.സി. മൊയ്തീൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.ആർ. ബാലൻ, എം.കെ. കണ്ണൻ, മന്ത്രി സി. രവീന്ദ്രനാഥ് എന്നിവരും വീടുകളിൽ സമരത്തിൽ പങ്കാളിയായി.
സി.എൻ. ജയദേവൻ, ഗവ. ചീഫ്‌വിപ്പ് കെ. രാജൻ (സി.പി.ഐ), പി.കെ. രാജൻ, ടി.കെ. ഉണ്ണിക്കൃഷ്ണൻ (എൻ.സി.പി) ജോൺ വാഴപ്പിള്ളി (ജനതാദൾ എസ്), യൂജിൻ മോറോലി (എൽ.ജെ.ഡി), ഷൈജു ബഷീർ (കേരള കോൺഗ്രസ് ബി), എം.ജെ. തോമസ് (കേരള കോൺഗ്രസ് എം), മുഹമദ് ചാമക്കാല (ഐ.എൻ.എൽ), ജോഷി കുരിയാക്കോസ് (ജനാധിപത്യ കേരള കോൺഗ്രസ്) തുടങ്ങീ നേതാക്കൾ സമരത്തിൽ പങ്കാളികളായി.