whatsapp

പൊടിപ്പും തൊങ്ങലും വച്ച് പ്രചരിക്കുന്ന രോഗശമന നിർദ്ദേശങ്ങൾക്കും പരസ്യങ്ങൾക്കും സാക്ഷ്യം പറച്ചിലുകൾക്കും നല്ല മാർക്കറ്റുള്ള കാലമാണിത്.

നെറ്റിൽ സെർച്ച് ചെയ്തും മറ്റുള്ളവരുടെ അനുഭവങ്ങൾ ചോദിച്ചറിഞ്ഞും ഒരു ഡോക്ടറെ കാണാതെ, രോഗത്തെ അറിയാതെ, മരുന്നു കുറിക്കാതെ, ക്യൂ നിൽക്കാതെ എന്ത് മരുന്നും പരീക്ഷിച്ചു നോക്കാൻ മലയാളികൾക്ക് പ്രത്യേക താത്പര്യമാണ്.

അത്ഭുതസിദ്ധിയെന്ന് ആരു പറയുന്ന ചികിത്സയ്ക്കും പൊടിക്കൈകൾക്കും തലവച്ചു കൊടുക്കാൻ ചിലർക്ക് ഒരു മടിയുമില്ല. ഇത്തരം ചികിത്സകൾക്ക് കുറച്ചുനാൾ വിധേയരായതുകൊണ്ട് കൂടുതൽ പ്രശ്നങ്ങളുണ്ടായി ധാരാളം ആൾക്കാർ യഥാർത്ഥ ചികിത്സയ്ക്കായി പിന്നീട് എത്തുന്നുണ്ട്.

ശാസ്ത്രീയമായി ചികിത്സ പഠിച്ചവർക്ക് കേട്ടുകേൾവി പോലുമില്ലാത്ത പലതുമാണ് അത്ഭുതസിദ്ധിയുള്ള ചികിത്സകൾ എന്ന രീതിയിൽ പലരും പരീക്ഷിച്ചിട്ട് വരുന്നത്. ഒരു മാസം തുടർച്ചയായി ചെയ്തപ്പോഴേക്കും എന്റെ രോഗം പമ്പകടന്നു. പക്ഷേ,​ ഇപ്പോൾ എനിക്ക് വിശപ്പില്ല, വയറെരിച്ചിൽ കാരണം ഒന്നും കഴിക്കാൻ വയ്യ, വല്ലാതെ മെലിഞ്ഞു പോയി, ശരീരമാകെ നീരുവരുന്നു, വൃക്കയുടെ പ്രവർത്തനങ്ങളിൽ കുഴപ്പമുണ്ടെന്ന് ലാബിലുള്ളവർ പറഞ്ഞു... എന്നൊക്കെ പലവിധ പരാതികളാണ് ഇവർ ഉന്നയിക്കുന്നത്.

ചില ജീവിതശൈലി രോഗങ്ങളിൽ തുടർച്ചയായ ചികിത്സ അനിവാര്യമാണെന്ന ഡോക്ടറുടെ നിർദ്ദേശത്തിൽ ബുദ്ധിമുട്ടുള്ളവരും അതിനുള്ള മരുന്ന് കഴിച്ച് മനം മടുത്ത് കുറുക്കു വഴികൾ തേടി പോകുന്നവരും മരുന്നുകൾ മറ്റ് അസുഖങ്ങൾക്ക് വഴിവയ്ക്കുമെന്ന് ഭയന്ന് അത് ഒഴിവാക്കാൻ ശ്രമിക്കുന്നവരുമാണ് ഇത്തരം ലൊട്ട് ലൊടുക്ക് ചികിത്സയ്ക്ക് പുറകെ പോകുന്നതും തുടർന്ന് പ്രചാരകരായി മാറുന്നതും.

ചികിത്സയുമായി പുലബന്ധം പോലുമില്ലാത്തവരും ഇത്തരം പ്രചരണങ്ങൾക്ക് അനുബന്ധമായി ചില ബിസിനസുകളിൽ ഏർപ്പെട്ടിരിക്കുന്നവരും ലൈക്കും ഷെയറും കൂടുന്ന പോസ്റ്റുകൾ വേണമെന്ന് ആഗ്രഹിക്കുന്നവരുമാണ് വാട്സ് ആപ്പ് വൈദ്യ പോസ്റ്റുകളിൽ മുന്നിട്ടുനിൽക്കുന്നത്.

ഇത്തരം വ്യാജ ചികിത്സകൾ കാരണം രോഗലക്ഷണങ്ങൾ മാറിയെന്ന് കാണുമ്പോൾ രോഗം തന്നെ മാറിയതായി ചിന്തിക്കുകയും ആവശ്യമായ തുടർചികിത്സ ഒഴിവാക്കുകയും ചെയ്യുന്നു. അതിലൂടെ യഥാർത്ഥത്തിൽ രോഗം വർദ്ധിക്കുകയാണ് ചെയ്യുന്നത്. ലക്ഷണം മാറി എന്നു കരുതി ഒരു രോഗവും അവസാനിക്കുന്നില്ല എന്നതാണ് കാരണം. രോഗ ലക്ഷണങ്ങളിൽ ചില പ്രത്യേക ലക്ഷണങ്ങൾക്ക് മാത്രമാണ് ഇത്തരം ചികിത്സകർ പ്രചാരം നൽകുന്നത്. ഉദാഹരണത്തിന്, ശരീരം മെലിയുന്നതിനുള്ള സിദ്ധൗഷധം എനിങ്ങനെയാകും തലക്കെട്ട്. ഒറ്റ ഡോസ് മതി എന്ന് വരെ ചിലപ്പോൾ പറഞ്ഞു കളയും. സാധാരണ കാണുന്ന ഇവയ്ക്കൊന്നും പാർശ്വഫലമൊന്നുമില്ലല്ലോ എന്നും കരുതും. തുടർച്ചയായി രണ്ടാഴ്ച കഴിച്ചാൽ തന്നെ അതിശക്തമായ അസിഡിറ്റി കാരണം ഒന്നും കഴിക്കാൻ സാധിക്കാതെ ബുദ്ധിമുട്ടിയവരുണ്ട്. ഒന്നും കഴിക്കാനാകാതെ മെലിയുമെന്നാകും ഒരു പക്ഷെ ചികിത്സകർ ഉദ്ദേശിച്ചതും!

ഇത്തരം ചികിത്സകളുടെ അറിയിപ്പ് കാണുമ്പോൾ അതിൽ അർഹതയുള്ള ഒരു ഡോക്ടറുടെ പേരോ, ഫോട്ടോയോ ഉണ്ടോ എന്നുകൂടി ഉറപ്പാക്കണം. അല്ലാത്ത നിർദ്ദേശങ്ങൾ നിരുപാധികം തള്ളിക്കളയുക. കൂടുതൽ സംശയദൂരീകരണത്തിനായി അടുത്തുള്ള സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ അന്വേഷിക്കുക.