pradeep

ആര്യനാട്: അരുവിക്കര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്.ശബരിനാഥന്റെ പര്യടനത്തിന്റെ ഭാഗമായി നടന്ന വാഹനറാലിയിൽ പങ്കെടുത്ത യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് കാറിന്റെ ഡോറിലും പിന്നാലെ വന്ന ബസിലും തട്ടി വീഴുകയായിരുന്നു.ആര്യനാട് ചെറിയാര്യനാട് പ്ലാമൂട് വീട്ടിൽ പരേതനായ രവിയുടെയും സുലോചനയുടെയും മകൻ പ്രദീപാണ് (36) മരിച്ചത്. അവിവാഹിതനാണ്. കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു.

അര കിലോമീറ്റർ അപ്പുറത്ത് ചാമവിളയിൽ എത്തിയ സ്ഥാനാർത്ഥിയുടെ വരവ് അറിയിച്ച് നീങ്ങിയ ഇരുചക്ര വാഹനങ്ങൾക്കൊപ്പം സ്വന്തം ബൈക്കിൽ സഞ്ചരിക്കവേ
ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെ ആര്യനാട് പാലൈക്കോണത്തു വച്ചായിരുന്നു അപകടം.

കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റും വന്നിറങ്ങിയ കാർ ഇവിടെ പാർക്ക് ചെയ്തിരുന്നു.
പുറത്തിറങ്ങാൻ ഒരാൾ പിന്നിലെ ഡോർ തുറക്കവേ ബൈക്കുമായി തട്ടി. ബൈക്ക് വലത്തോട്ട് വെട്ടിത്തിരിച്ചെങ്കിലും തൊട്ടുപിന്നിലുണ്ടായിരുന്ന ആര്യനാട് ഡിപ്പോയിലെ ബസിൽ തട്ടി താഴേക്കുവീണു. തലയടിച്ചു വീണതിനാൽ ഗുരുതരമായി പരിക്കേറ്റു. ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ജയമോഹനന്റെ നേതൃത്വത്തിൽ ആര്യനാട്ടും നെടുമങ്ങാട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവസ്ഥലത്തെത്തിയ കെ.എസ്.ശബരിനാഥൻ പ്രചാരണ പരിപാടികൾ നിറുത്തിവച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി. മൃതദേഹം മെഡി. കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് ടെസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. പ്രിയ,സരിത എന്നിവർ സഹോദരിമാരാണ്.