തിരുവനന്തപുരം: ഇത്തവണ തിരഞ്ഞെടുപ്പിന് സി.പി.എമ്മുമായി ബി.ജെ.പി ഡീൽ ഉണ്ടാക്കിയ സാഹചര്യത്തിൽ ആ പാർട്ടികൾ തമ്മിലാണ് ലയിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസും സി.പി.എമ്മും ലയിക്കണമെന്ന് പ്രധാനമന്ത്രി കഴക്കൂട്ടത്ത് നടത്തിയ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഡീലിനെക്കുറിച്ച് പറഞ്ഞത് ആർ.എസ്.എസ് നേതാവ് ബാലശങ്കറാണ്. എന്തു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനെക്കുറിച്ച് ഒരക്ഷരം പറയാത്തത്. അത് നിഷേധിക്കാൻ പോലും തയ്യാറായിട്ടില്ല. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെ എല്ലാ രീതിയിലും അനുകരിക്കാനാണ് കേരളത്തിൽ പിണറായി സർക്കാർ ശ്രമിക്കുന്നത്. . ശക്തമായ സാക്ഷിമൊഴികളുണ്ടായിട്ടും സ്വർണ്ണക്കടത്തു കേസും ഡോളർ കടത്തുകേസുമൊക്കെ ഫ്രീസറിൽ കയറ്റിയതെന്തിനെന്ന് പ്രധാനമന്ത്രി വിശദീകരിക്കേണ്ടതായിരുന്നു .
കേരളത്തെ നിരന്തരമായി അവഗണിച്ച ശേഷം ഇവിടെ വന്ന് വികസനത്തെക്കുറിച്ച് നരേന്ദ്രമോദി സംസാരിക്കുന്നത് ഫലിതമാണ്. ശബരിമല ഭക്തരെക്കുറിച്ച് അദ്ദേഹം കണ്ണീരൊഴുക്കുന്നതും ജനത്തെ കബളിപ്പിക്കാനാണ്. മുൻപ് ഇവിടെ വന്ന് ആചാര സംരക്ഷണത്തിന് നിയമമുണ്ടാക്കുമെന്ന് പ്രസംഗിച്ചത് പ്രധാനമന്ത്രി ഓർക്കുന്നുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.