തിരുവനന്തപുരം: ഇന്ത്യയിൽ കോൺഗ്രസാണ് യഥാർത്ഥ ഇടതുപക്ഷമെന്ന് മുൻ കേന്ദ്രമന്ത്റി മനീഷ് തിവാരി ഇന്ദിരാഭവനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. ഈ സാഹചര്യത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ ഇടതു മുന്നണികൾക്ക് സാധിക്കില്ല.
രാജ്യം ഫാസിസത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഇതു തടയാൻ കോൺഗ്രസിനും യു.ഡി.എഫിനും മാത്രമെ സാധിക്കൂ. രാജ്യത്തെ വരുമാനത്തിലും നികുതിയിലും 17 ലക്ഷം കോടി രൂപയുടെ വിടവാണ് ബഡ്ജറ്റിൽ കാണിക്കുന്നത്. ഇപ്പോഴത്തെ നിയമസഭ തിരഞ്ഞെടുപ്പുകൾ ഏറെ നിർണായകമാണ്. കേരളത്തിലെ ഓരോവ്യക്തിയുടെയും വോട്ട് രാജ്യം ഫാസിസത്തിലേക്ക് നീങ്ങുന്നത് തടയാനും മാറ്റം കൊണ്ടുവരാനും ഉതകുന്നതാണ്. അതുകൊണ്ട് ഇടതു മുന്നണികൾക്ക് വോട്ടു ചെയ്യാൻ ആഗ്രഹിക്കുന്നവർ കോൺഗ്രസിന് വോട്ടിടണം. കേരളത്തിൽ യു.ഡി.എഫ് ഭരണത്തിലെത്തുമെന്നും തിവാരി പറഞ്ഞു.