തിരുവനന്തപുരം:ശബരിമല കയറിയും ആഴക്കടലിൽ മുങ്ങിയും തിരഞ്ഞെടുപ്പിന് കാറും കോളും പകർന്ന കേരളരാഷ്ട്രീയം വോട്ടെടുപ്പ് ദിവസം കത്തിക്കയറിയത് ശബരിമലയിൽ.രാവിലെ വോട്ട് രേഖപ്പെടുത്തിയശേഷം എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നടത്തിയ പ്രതികരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കയറിപ്പിടിച്ചതോടെ മുൻനിര നേതാക്കളുടെ പ്രതികരണങ്ങളുടെ പ്രവാഹമായി. വോട്ടെടുപ്പിനെ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമെന്ന നിലയിൽ പ്രചരിപ്പിച്ചെന്നാരോപിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ മന്ത്രി എ.കെ. ബാലൻ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതോടെ വിവാദം മുറുകി.ശബരിമല പ്രക്ഷോഭത്തിന് മുമ്പേ ഇടതുസർക്കാരിനോട് ഇടഞ്ഞ് തുടങ്ങിയ എൻ.എസ്.എസ് ജനറൽ സെക്രട്ടറി, സമദൂരവും ശരിദൂരവും ഉപേക്ഷിച്ച് നിലപാട് തുറന്നടിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിനുശേഷം ഭരണമാറ്റമുണ്ടാകണമെന്നും മതേതരത്വവും സാമൂഹ്യനീതിയും വിശ്വാസവും കാത്തുസൂക്ഷിക്കുന്നവർക്ക് വോട്ട് ചെയ്യണമെന്നുമാണ് സുകുമാരൻ നായർ പറഞ്ഞത്.
തുടർഭരണം തിരഞ്ഞെടുപ്പ് വിഷയമാക്കിയ മുഖ്യമന്ത്രി ധർമ്മടത്ത് ഉടൻ പ്രതികരിച്ചു.
അയ്യപ്പസ്വാമി അടക്കമുള്ള ദേവഗണങ്ങളെല്ലാം ജനങ്ങൾക്ക് ഗുണം ചെയ്യുന്ന ഇടതു സർക്കാരിനൊപ്പമുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.ശബരിമലപ്രശ്നത്തിൽ സുപ്രീംകോടതിയിലെ സത്യവാങ്മൂലം പിൻവലിക്കുന്നതിൽപോലും നിഷേധാത്മക നിലപാടെടുത്ത മുഖ്യമന്ത്രി പറയുന്നത് ആര് വിശ്വസിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തിരിച്ചടിച്ചു.
സുകുമാരൻ നായരുടെ പ്രസ്താവന അനവസരത്തിലാണെന്നും ഇങ്ങനെയൊരു നിലപാട് ഉണ്ടായിരുന്നെങ്കിൽ അതു നേരത്തേ വ്യക്തമാക്കേണ്ടതായിരുന്നുവെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രതികരിച്ചു.ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ ഇത്തവണ എല്ലാ വോട്ടും ഇടതുപക്ഷത്തിനു കിട്ടുമായിരുന്നു എന്നാണ് കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്.സുകുമാരൻ നായർക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്നതിന്റെ സൂചനയാണിതെന്നും ഒരു സമുദായനേതാവും നടത്താത്ത പ്രസ്താവനയാണ് നടത്തിയതെന്നും കാനം രാജേന്ദ്രൻ വിമർശിച്ചു.
പ്രമുഖ നേതാക്കൾ വിഷയം ഏറ്റെടുത്തതോടെ വിവാദം മുറുകി. അയ്യപ്പഭക്തരുടെ വികാരങ്ങളെ മുറിവേല്പിച്ച സർക്കാരിന് ദൈവകോപവും അയ്യപ്പശാപവും ജനങ്ങളുടെ കോപവുമുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അയ്യപ്പ സ്വാമിയോട് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് എ.കെ. ആന്റണി ആവശ്യപ്പെട്ടു. എത്ര ശരണം വിളിച്ചാലും മുഖ്യമന്ത്രിയോട് അയ്യപ്പൻ ക്ഷമിക്കില്ലെന്ന് നേമത്തെ സ്ഥാനാർത്ഥിയായ കെ. മുരളീധരൻ പറഞ്ഞു. വോട്ടിംഗ് ദിനത്തിൽ മുഖ്യമന്ത്രിയുടേത് പി.ആർ ഏജൻസികൾ പഠിപ്പിച്ച കൃത്രിമ വിനയമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു.ഏറ്റവും വലിയ അസുരൻ മുഖ്യമന്ത്രിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പരിഹസിച്ചു.
അതേ സമയം ശബരിമല വിഷയത്തിൽ ഒരു വിഭാഗത്തെ എതിരാളികൾ തെറ്റിദ്ധരിപ്പിച്ചത് ലോക് സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സി.പി.എം വിലയിരുത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ അതൊരു സ്വാധീനഘടകമാകില്ലെന്ന കണക്കുകൂട്ടലിലാണ് സി.പി.എം. പ്രക്ഷോഭത്തിന് മുൻനിരയിലായിരുന്ന ബി.ജെ.പിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടായില്ല. അരശതമാനത്തിന്റെ വോട്ട് വർദ്ധനയേ ഉണ്ടായുള്ളൂ. നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ശബരിമലയോട് ചേർന്ന കോന്നിയിലും സി.പി.എം വിജയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വാധീനിച്ചത് ദേശീയ രാഷ്ട്രീയം മാത്രമാണെന്ന് ഇപ്പോൾ സി.പി.എം വിലയിരുത്തുന്നു.
വിശ്വാസത്തെക്കുറിച്ചു പറയാൻ പാടില്ലേ: സുകുമാരൻ നായർ
ചങ്ങനാശേരി: ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു രാവിലെ ചങ്ങനാശേരി വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തിയശേഷം ജനറൽ സെക്രട്ടറി സുകുമാരൻ നായർ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഈ പ്രസ്താവനയ്ക്കെതിരെ മന്ത്രി എ.കെ.ബാലൻ പരാതി നൽകിയതോടെ വിശ്വാസം തകർക്കാൻ വന്നാൽ തടയുമെന്ന് പറഞ്ഞ് അദ്ദേഹം നിലപാട് കടുപ്പിച്ചു.
'' ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് ഞാൻ മനസിലാക്കുന്നു. നാട്ടിൽ സമാധാനവും സ്വൈര്യവും ഉണ്ടാക്കുന്ന സർക്കാർ വരണം. മതേതരത്വം, സാമൂഹിക നീതി, വിശ്വാസം എന്നിവ കാത്ത് സൂക്ഷിക്കുന്നവർക്ക് വേണം വോട്ട് ചെയ്യേണ്ടത്'' -ഇതായിരുന്നു ജി.സുകുമാരൻ നായരുടെ വോട്ടുരേഖപ്പെടുത്തിയശേഷമുള്ള പ്രതികരണം. '' വിശ്വാസം തകർക്കാൻ വന്നാൽ തടയും. ഇടതുപക്ഷം ഭരിക്കുമ്പോൾ വിശ്വാസത്തെക്കുറിച്ചു പറയാൻ പാടില്ല എന്നാണോ? വിശ്വാസം എങ്ങനെ സംരക്ഷിക്കണമെന്നു വിശ്വാസികൾ തീരുമാനിക്കും.
ഞാൻ എന്റെ മാർഗം നോക്കിക്കൊള്ളാം. എ.കെ ബാലൻ അദ്ദേഹത്തിന്റെ വഴി നോക്കട്ടെ'' -ഇതായിരുന്നു രണ്ടാമത്തെ പ്രതികരണം.
എൻ. എസ്.എസ് പ്രതികരണം അനവസരത്തിൽ : വെള്ളാപ്പള്ളി
ആലപ്പുഴ:സർക്കാർ മാറണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച എൻ.എസ്.എസ് ജനറൽസെക്രട്ടറി സുകുമാരൻ നായരുടെ നിലപാട് അനവസരത്തിലുള്ളതാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വോട്ടെടുപ്പ് ദിവസം രാവിലെ പറയുന്നതിനേക്കാൾ രണ്ടു ദിവസം മുമ്പ് പറഞ്ഞാൽ ഗുണമുണ്ടാകുമായിരുന്നു. സുകുമാരൻ നായരുടെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെ. എന്റെ ആഗ്രഹവും അഭിലാഷവും ഇപ്പോൾ പറയില്ല. നേരത്തെ പറയേണ്ടതായിരുന്നു. ഇപ്പോൾ പ്രവർത്തിക്കേണ്ട സമയമാണ്. അത് വോട്ടിലൂടെ രേഖപ്പെടുത്തി.
ദേവാസുരം
1. അയ്യപ്പനും ദൈവഗണങ്ങളും ഇടതു സർക്കാരിനൊപ്പം
- പിണറായി വിജയൻ, മുഖ്യമന്ത്രി
2. നിരീശ്വരവാദിയായ പിണറായി, അയ്യപ്പന്റെ കാലു പിടിക്കുന്നു. പിണറായിക്ക് അയ്യപ്പശാപം ഉറപ്പ്
- രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ്
3. പിണറായി വലിയ അസുരൻ. പിണറായിയും അസുരഗണങ്ങളും ചേർന്നാണ് ശബരിമലയിൽ യുവതികളെ കയറ്റിയത്
- കെ. സുരേന്ദ്രൻ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ
4. ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ എൽ.ഡി.എഫിന് കിട്ടുമായിരുന്നു.
കോടിയേരി ബാലകൃഷ്ണൻ, സി.പി.എം നേതാവ്
5. ദേവഗണങ്ങൾ അസുരവിഭാഗത്തോട് ഒപ്പം നിന്നിട്ടില്ല
- കെ. സുധാകരൻ, കോൺ. നേതാവ്
6. മുഖ്യമന്ത്രിയുടെ അയ്യപ്പ പ്രസ്താവന ജനം വിശ്വസിക്കില്ല
- ഉമ്മൻചാണ്ടി, കോൺ. നേതാവ്
7. ശബരിമലയും ലൗജിഹാദും ജനങ്ങളെ ആശങ്കയിലാഴ്ത്തി
- വി. മുരളീധരൻ, ബി.ജെ.പി നേതാവ്
8. എൽ.ഡി.എഫിന് എല്ലാ വിശ്വാസവും സംരക്ഷിക്കുന്ന നിലപാട്
- കാനം രാജേന്ദ്രൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി
9. ഇടതു മുന്നണി ചർച്ച ചെയ്യുന്നത് ശബരിമലയൊന്നുമല്ല, വികസനമാണ്
- തോമസ് ഐസക്, ധനമന്ത്രി
10. ദൈവങ്ങളെ ഇങ്ങനെ മോശമായി ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പു ചരിത്രത്തിൽ കണ്ടിട്ടില്ല
- എ.കെ. ബാലൻ, നിയമ മന്ത്രി
11. വിശ്വാസമെന്നത് ബോദ്ധ്യമാണ്. അതിൽ സമ്മർദ്ദം പാടില്ല
- ജി. സുധാകരൻ, പൊതുമരാമത്ത് മന്ത്രി
12. ഇപ്പോൾ അയ്യപ്പനെ ഓർക്കുന്ന മുഖ്യമന്ത്രിക്ക് അന്ന് ഈ ബോധമുണ്ടായില്ല. മുഖ്യമന്ത്രി അയ്യപ്പനോട് മാപ്പു പറയണം
- എ.കെ. ആന്റണി, കോൺ. നേതാവ്
13. എല്ലാ ഈശ്വരന്മാരും ഇടതുമുന്നണിക്കൊപ്പം
- കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം മന്ത്രി
14. അയ്യപ്പനെയും ദേവഗണങ്ങളെയും ഉപദ്രവിച്ചിട്ട് ഇപ്പോൾ കൂടെയെന്നു പറയുന്നതിൽ കാര്യമില്ല
- കെ.സി. വേണുഗോപാൽ, കോൺ. നേതാവ്
15. ശരണം വിളിക്കേണ്ട സമയത്ത് മോദിയും പിണറായിയും വിളിച്ചില്ല. രണ്ടുപേരും ദൈവദോഷം അനുഭവിക്കും
- കെ. മുരളീധരൻ, കോൺ. നേതാവ്
16. ശബരിമല വിഷയത്തിൽ സർക്കാരിന്റേത് വൈകി വന്ന വിവേകം. വോട്ടെടുപ്പു ദിനത്തിലല്ല അയ്യപ്പനെ ഓർക്കേണ്ടത്
- ശശി തരൂർ, കോൺ. നേതാവ്
17. സാമൂഹ്യനീതിയും വിശ്വാസവും കാത്തുസൂക്ഷിക്കുന്നവർക്ക് വോട്ടു ചെയ്യണം.
- ജി. സുകുമാരൻ നായർ, എൻ.എസ്.എസ് ജന. സെക്രട്ടറി
18. എൻ.എസ്.എസ് അവരുടെ അഭിപ്രായം നേരത്തേ പറയേണ്ടതായിരുന്നു. വിശ്വാസം രക്ഷിക്കട്ടെ
- വെള്ളാപ്പള്ളി നടേശൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി