തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചു. കർശന കൊവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു പരീക്ഷാ നടത്തിപ്പ്. ഒരു ഹാളിൽ പരമാവധി 20 വിദ്യാർത്ഥികളെയാണ് ഇരുത്തിയത്.
പ്ലസ് ടു വിദ്യാർത്ഥികൾക്ക് രാവിലെ 9.40നായിരുന്നു പരീക്ഷ. ആദ്യദിനം 76,000 പേർ പരീക്ഷയെഴുതി. എസ്.എസ്.എൽ.സി പരീക്ഷ ഉച്ചയ്ക്ക് 1.40ന് ആരംഭിച്ചു. 4,22,226 പേരാണ് പരീക്ഷയ്ക്കായി രജിസ്റ്രർ ചെയ്തത്. ഇന്ന് മുതൽ വി.എച്ച്.എസ്.ഇ പരീക്ഷകളും ആരംഭിക്കും.
കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ സ്കൂളിന്റെ പ്രധാന കവാടത്തിൽ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് കുട്ടികളെ പ്രവേശിപ്പിച്ചത്. സാനിറ്റൈസറും നൽകി. കുട്ടികളെല്ലാം മാസ്ക് ധരിച്ചിട്ടുണ്ടോയെന്നും ഉറപ്പാക്കി. പരീക്ഷയ്ക്ക് മുമ്പും ശേഷവും കുട്ടികളെ കൂട്ടംകൂടി നിൽക്കാൻ അനുവദിച്ചില്ല. ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ക്വാറന്റൈനിലുള്ളവർക്കും പ്രത്യേക ഹാളിലായിരുന്നു പരീക്ഷ. ക്ലാസുകളിലേറെയും ഓൺലൈനായാണ് നടന്നതെങ്കിലും ഫോക്കസ് ഏരിയ നേരത്തെ തീരുമാനിച്ച് മോഡൽ പരീക്ഷ നടത്തിയത് സഹായകരമായി. ചോദ്യങ്ങൾ വായിക്കുന്നതിന് 25 മിനിട്ട് കൂൾ ഒഫ് ടൈമും നൽകി.
ഇന്നത്തെ പരീക്ഷ (9)
എസ്.എസ്.എൽ.സി - മൂന്നാം ഭാഷ ഹിന്ദി/ ജനറൽ നോളജ് (ഉച്ചയ്ക്ക് 2.40മുതൽ)
പ്ലസ് ടു - കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (രാവിലെ 9.40 മുതൽ)
വി.എച്ച്.എസ്.ഇ - ബിസിനസ് സ്റ്റഡീസ്,ഹിസ്റ്ററി,കെമിസ്ട്രി (രാവിലെ 9.40 മുതൽ)
മൂല്യനിർണയം മേയ് 14മുതൽ
തിരുവനന്തപുരം: എസ്.എസ്.എൽ.സി ഉത്തരക്കടലാസ് മൂല്യനിർണയം മേയ് 14 മുതൽ 29 വരെ സംസ്ഥാനത്തെ 69 കേന്ദ്രങ്ങളിൽ നടത്തും. ജൂൺ പത്തിനകം ഫലം പ്രസിദ്ധീകരിക്കാനാണ് ശ്രമം. മൂല്യനിർണയത്തിനുള്ള സ്കീം തയാറാക്കൽ ഓൺലൈനായി നടത്തും. രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം മേയ് അഞ്ച് മുതൽ ജൂൺ പത്ത് വരെയും നടക്കും. ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 28 മുതൽ മേയ് 15 വരെയായി നടക്കും.
മധുരമായി
മലയാളം
തിരുവനന്തപുരം: മലയാളം പരീക്ഷ എളുപ്പമായിരിക്കണമെന്ന പ്രാർത്ഥനയോടെ പരീക്ഷാ ഹാളിലെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥികളെ ആശ്വസിപ്പിക്കുന്നതായിരുന്നു ആദ്യദിനം. ഫോക്കസ് ഏരിയ നിശ്ചയിച്ച് പാഠഭാഗങ്ങൾ റിവിഷൻ നടത്തിയിരുന്നതിനാൽ ചോദ്യങ്ങൾ കുട്ടികളെ കുഴപ്പിച്ചില്ല. എങ്കിലും മോഡൽ പരീക്ഷയേക്കാൾ കുറച്ചുകൂടി പ്രയാസമുള്ള ചോദ്യങ്ങളാണെന്ന് അദ്ധ്യാപകർ പറയുന്നു.
ഉപന്യാസം എഴുതാനുള്ള ചോദ്യങ്ങൾ എല്ലാവർക്കും പരിചിതമായിരുന്നു. ഇരട്ടിയിലധികം ചോദ്യങ്ങളുള്ളതിനാൽ വിദ്യാർത്ഥികൾക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനായി. ഒരു മാർക്കിന്റെയും രണ്ട് മാർക്കിന്റെയും ചോദ്യങ്ങൾ ശരാശരിയിൽ താഴെ നിൽക്കുന്ന വിദ്യാർത്ഥികളെ അൽപം കൺഫ്യൂഷനിലാക്കി. ഒരു വാക്യം രണ്ട് വാക്യമാക്കി മാറ്റിയെഴുതേണ്ട ചോദ്യങ്ങൾ അൽപ്പനേരം ചിന്തിക്കാതെ എഴുതാനാവുന്നതല്ല. എങ്കിലും ജയിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. ശരാശരിയിൽ മുകളിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്കും വാങ്ങാനാവുമെന്നാണ് അദ്ധ്യാപകരുടെ വിലയിരുത്തൽ.
40 മാർക്കിന്റെ പരീക്ഷയ്ക്ക് 80 മാർക്കിന്റെ ചോദ്യങ്ങളാണുണ്ടായിരുന്നത്. ഇതിൽ 60 മാർക്കിന്റെ ചോദ്യങ്ങളും ഫോക്കസ് ഏരിയയിൽ നിന്നാണ് വന്നത്. ഇത് കുട്ടികൾക്കും ആശ്വാസമായി. കൊവിഡും പരീക്ഷയിൽ ചോദ്യമായി വന്നു. ലളിതാംബിക അന്തർജ്ജനത്തിന്റെ വിശ്വരൂപം എന്ന കഥയെ ആസ്പദമാക്കി മഹാമാരിക്കാലത്തെ കുടുംബ ജീവിതത്തെപ്പറ്റി സ്വന്തം അനുഭവത്തിൽ നിന്ന് ലഘുകുറിപ്പ് എഴുതാനാണ് ചോദിച്ചത്.
നാല്, ആറ് മാർക്കുകളുടെ ചോദ്യങ്ങൾ എല്ലാവർക്കും ഉത്തരം എഴുതാൻ സാധിക്കുന്നതാണ്. മലയാളം പോലുള്ള വിഷയങ്ങളിൽ സമയത്തിനുള്ളിൽ നിന്ന് എഴുതി തീർക്കുകയാണ് വെല്ലുവിളി. ഇത്തവണ കൂടുതൽ എ പ്ലസുകാർ ഉണ്ടാകും.
(സലിം എ., മലയാളം അദ്ധ്യാപകൻ,
നെടുമങ്ങാട് ഗവ.ഗേൾസ് എച്ച്.എസ്.എസ്)
പ്ലസ് ടു വിദ്യാർത്ഥികളെ
പരീക്ഷിക്കാതെ ആദ്യദിനം
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയുടെ ആദ്യദിനം വിദ്യാർത്ഥികളെ അത്ര കുഴപ്പിച്ചില്ല. കുട്ടികൾ
കുറവുള്ള സോഷ്യോളജി, ആന്ത്രോപോളജി, ഇലക്ട്രോണിക് സർവീസ് ടെക്നോളജി (ഓൾഡ്), ഇലക്ട്രോണിക് സിസ്റ്റംസ് വിഷയങ്ങളുടെ പരീക്ഷകളാണ് ഇന്നലെ നടന്നത്.
ഫോക്കസ് ഏരിയ നേരത്തെ നിശ്ചയിച്ചിരുന്നതും മോഡൽ പരീക്ഷയും കുട്ടികളെ തുണച്ചു. 80 മാർക്കിന്റെ സോഷ്യോളജി പരീക്ഷയിൽ എല്ലാവർക്കും എഴുതാനാവുന്ന ചോദ്യങ്ങളാണെന്ന് തിരുവനന്തപുരം അമരവിള എൽ.എം.എസ് എച്ച്.എസ്.എസിലെ അദ്ധ്യാപകൻ എസ്. ഷിബു പറഞ്ഞു. ഓപ്ഷൻ നൽകി കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയതിനാൽ ഇഷ്ടമുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ അവസരം ലഭിച്ചു. സമർത്ഥരായവർക്ക് മുഴുവൻ മാർക്കും വാങ്ങാനാവും. ജയിക്കാൻ 24 മാർക്കാണ് വേണ്ടത്. ഒരു മാസത്തോളമായി സ്കൂളിലെത്താൻ കഴിയാത്തത് ചിലരെ ബാധിച്ചിട്ടുണ്ട്. ശരാശരിക്കാർക്കും നല്ല മാർക്ക് നേടാവുന്ന രീതിയിലാണ് ചോദ്യങ്ങൾ.
സംസ്ഥാനത്ത് 12 സ്കൂളുകളിൽ മാത്രമുള്ള ആന്ത്രപ്പോളജി പരീക്ഷയിലും കൂടുതൽ ചോദ്യങ്ങൾ ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. മോഡൽ പരീക്ഷയുടെ രീതിയിലുള്ള ചോദ്യങ്ങളായതിനാൽ നല്ല മാർക്ക് നേടാൻ വിദ്യാർത്ഥികൾക്കാവുമെന്ന് കണ്ണൂർ മുഴപ്പിലങ്ങാട് ഗവ. എച്ച്.എസ്.എസിലെ സോഷ്യോളജി അദ്ധ്യാപകൻ എം. സജീവൻ പറഞ്ഞു. ഇലക്ട്രോണിക് സർവീസ് ടെക്നോളജി (ഓൾഡ്), ഇലക്ട്രോണിക് സിസ്റ്റംസ് പരീക്ഷകളും വിദ്യാർത്ഥികളെ വലച്ചില്ല.