സൈബർ ആക്രമണത്തെ തള്ളുന്നു
തിരുവനന്തപുരം: കോൺഗ്രസുമായുള്ളത് വൈകാരിക ബന്ധമാണെന്നും തത്കാലം പാർലമെന്ററി രാഷ്ട്രീയത്തിലേക്കില്ലെന്നും എ.കെ. ആന്റണിയുടെ മകൻ അനിൽ കെ. ആന്റണി പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി പാർട്ടി സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് ഇപ്പോഴത്തെ ദൗത്യമെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കെ.പി.സി.സി രൂപീകരിച്ച ഐ.ടി സെല്ലിന്റെ നേതൃത്വം അനിലിനായിരുന്നു. പ്രവർത്തനം ഫലപ്രദമായില്ലെന്ന് കുറ്റപ്പെടുത്തിയും കളിയാക്കിയും കഴിഞ്ഞദിവസം സൈബർ കോൺഗ്രസ് എന്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റ് വന്നിരുന്നു. ആരോപണങ്ങളെ ഗൗരവമായി കാണുന്നില്ലെന്ന് അനിൽ പറഞ്ഞു. എ.ഐ.സി.സിയുടെ സോഷ്യൽ മീഡിയ നാഷണൽ കോ- ഓർഡിനേറ്ററായി പ്രവർത്തിക്കുകയാണ്. കർണാടക, പോണ്ടിച്ചേരി മേഖലകളുടെ ചുമതലയുമുണ്ട്. കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം 2017-ൽ ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ വിശകലന സർവേ തയ്യാറാക്കിയാണ് ഈ മേഖലയിലെത്തിയത്.
പാർട്ടിയുടെ ഡിജിറ്റൽ മീഡിയ ചെയർപേഴ്സണായ ശശി തരൂരാണ് കേരളത്തിൽ എന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റിനോട് പറഞ്ഞത്. 2018-ലെ പ്രളയ കാലത്ത് കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ സോഷ്യൽ മീഡിയയുടെ സേവനം ലഭ്യമാക്കാനും ഞാനുണ്ടായിരുന്നു.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഫേസ്ബുക്കിന്റെയും വാട്ട്സ് ആപ്പിന്റെയും സാദ്ധ്യതകൾ നന്നായി ഉപയോഗിക്കാൻ എന്റെ ടീമിന് കഴിഞ്ഞു. ചിതറിക്കിടക്കുന്ന അനുഭാവികളിലേക്ക് പാർട്ടിയുടെ സന്ദേശങ്ങളും തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നടപടികളും എത്തിക്കാൻ സാധിച്ചു. കൊവിഡ് കാലത്ത് 'ജനശക്തി' ' എന്ന പേരിൽ ആശയവിനിമയ സംവിധാനം ഫലപ്രദമായി പ്രവർത്തിപ്പിക്കാനായി.
നിയമസഭാതിരഞ്ഞെടുപ്പിൽ 14 ജില്ലകളിലും വാർ റൂം സജ്ജമാക്കി. ഒമ്പത് ജില്ലകളിൽ ആയിരക്കണക്കിന് കുടുംബ യോഗങ്ങളിൽ പങ്കെടുത്തു. വീടു വീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണത്തിലും പങ്കാളിയായി. അതെല്ലാം പാർട്ടിയോടുള്ള ബന്ധം കാരണമാണ്. അല്ലാതെ മത്സരരംഗത്തേക്ക് വരാനല്ലെന്നും അനിൽ പറഞ്ഞു.
ആക്രമണത്തിനെതിരെ
അനിലിന്റെ പോസ്റ്റ്
''ചില സൈബർ കോൺഗ്രസ് ഗ്രൂപ്പുകൾ എനിക്കെതിരായി ദുരുദ്ദേശ്യപരമായി പ്രചാരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടു. കോൺഗ്രസ് സൈബർ ടീം ഫേസ്ബുക്കിലെ നിരവധി കോൺഗ്രസ് അനുകൂല സംഘങ്ങളിൽ ഒന്നു മാത്രമാണ്. കോൺഗ്രസിന്റെ ഔദ്യോഗിക പേജല്ല. ഇതിന്റെ അഡ്മിനായ ടോണി ഏതാനും ആഴ്ച മുമ്പ് എന്നെ ബന്ധപ്പെടുകയും പേജിന് ഔദ്യോഗിക അംഗീകാരം നൽകണമെന്ന് അഭ്യർത്ഥിക്കുകയുമുണ്ടായി. കെ.പി.സി.സി നേതൃത്വം ചില മാനദണ്ഡങ്ങൾ സ്വീകരിച്ചിട്ടുള്ളതിനാൽ എല്ലാവർക്കും അംഗീകാരം നൽകുക പ്രയാസമാണ്. പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം അനൗദ്യോഗിക പേജുകളിലെ പോസ്റ്റുകൾ ചില മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ വലിയ നിരാശയുണ്ട്.''