തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തപാൽ വോട്ടിൽ വ്യാപക തിരിമറി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. നേരത്തേ വോട്ട് ചെയ്ത പലർക്കും ഇപ്പോഴും പോസ്റ്റൽ ബാലറ്റ് എത്തിക്കൊണ്ടിരിക്കുന്നു. തപാൽ വോട്ടിലെ സുതാര്യത ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്. സുതാര്യത ഉറപ്പുവരുത്താൻ അഡീഷണൽ സി.ഇ.ഒ സഞ്ജയ് കൗളിനെ ചുമതലപ്പെടുത്താമെന്ന് ഉറപ്പു ലഭിച്ചതായും ചെന്നിത്തല പറഞ്ഞു.
വോട്ടർപട്ടികയിലെ ഇരട്ടിപ്പ് മൂലം സംഭവിക്കാമായിരുന്ന കള്ളവോട്ട് തടയാൻ ഹൈക്കോടതിയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറും സ്വീകരിച്ച നടപടികൾ പ്രശംസനീയമാണ്. യു.ഡി.എഫിന്റെ ജാഗ്രത മൂലമാണ് വ്യാജ വോട്ടർമാരെ കണ്ടെത്താനായത്. തപാൽ വോട്ടിൽ വന്നിട്ടുള്ള വീഴ്ച ഉദ്യോഗസ്ഥർ വരുത്തിയിട്ടുള്ളതാണോയെന്ന് പരിശോധിക്കണം.സംസ്ഥാനത്തെ മൂന്നര ലക്ഷത്തോളം പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള തപാൽ വോട്ടിലാണ് ഇരട്ടിപ്പ് വന്നിട്ടുള്ളത്. നേരത്തെ പ്രത്യേക കേന്ദ്രങ്ങളിൽ വോട്ട് ചെയ്തവർക്കാണ് ഇപ്പോൾ വീട്ടിലെയോ ഓഫീസിലെയോ വിലാസത്തിൽ പോസ്റ്റൽ ബാലറ്റുകൾ ലഭിക്കുന്നത്.
85 വയസിന് മുകളിലുള്ളവരുടെ വോട്ടുകൾ വീടുകളിൽ പോയി രേഖപ്പെടുത്തി സീൽ വച്ച പ്രത്യേക കവറുകളിൽ വോട്ടുകൾ ശേഖരിച്ച് ബാലറ്റ് ബോക്സുകളിൽ ഇട്ടശേഷം അവ സ്ട്രോംഗ് റൂമുകളിലാണ് സൂക്ഷിക്കേണ്ടത്. എന്നാൽ, ഈ നടപടിക്രമം പലേടത്തും അട്ടിമറിക്കപ്പെട്ടു. വോട്ടുകൾ കവറിലാക്കിയ ശേഷം പലേടത്തും അത് സീൽ ചെയ്യുകയോ, ബാലറ്റ് ബോക്സുകളിൽ ശേഖരിക്കുകയോ ചെയ്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
കത്തിലെ നിർദ്ദേശങ്ങൾ
* വോട്ടിംഗിലെ ഇരട്ടിപ്പ് കണ്ടെത്തി രണ്ടാമത് ചെയ്ത വോട്ടുകൾ എണ്ണരുതെന്ന് നിർദ്ദേശം നൽകണം.
* പോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്ക് പോസ്റ്റൽ ബാലറ്റുകൾ അയയ്ക്കുന്നതിനു മുമ്പ് അവർ നേരത്തെ വോട്ട് ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തണം.
* പ്രത്യേക കേന്ദ്രങ്ങളിൽ വോട്ട് ചെയ്ത പോളിംഗ് ഉദ്യോഗസ്ഥരുടെയും തപാൽ വോട്ട് അയച്ചു കൊടുത്തിട്ടുള്ള ഉദ്യോഗസ്ഥരുടെയും ലിസ്റ്റ് പ്രസിദ്ധീകരിക്കണം.
* ഓരോ മണ്ഡലത്തിലും തപാൽ വോട്ടിന് പ്രിന്റ് ചെയ്ത ബാലറ്റ് പേപ്പറുകൾ, ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുത്തത്, ബാക്കി റിട്ടേണിംഗ് ഓഫീസറുടെ കൈവശം ഉള്ളത് തുടങ്ങിയ കണക്ക് പ്രസിദ്ധപ്പെടുത്തണം.
കെ. സുരേന്ദ്രൻ പരാതി നൽകി
തിരുവനന്തപുരം: പോസ്റ്റൽ വോട്ടുകളിൽ ക്രമക്കേടാരോപിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. ഒരു മാനദണ്ഡവും പാലിക്കാതെയാണ് പോസ്റ്റൽ വോട്ട് സമാഹരിച്ചത്. സീൽ ചെയ്ത കവറുകളിലല്ല, സഞ്ചിയിലാണ് പല ബൂത്തുകളിലും വോട്ടർമാരിൽ നിന്ന് ബാലറ്റ് വാങ്ങിയത്. ഉപയോഗിക്കാത്ത പോസ്റ്റൽ ബാലറ്റുകൾ ദുരുപയോഗിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. ഇതിനെ സംബന്ധിച്ച് സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമുള്ള ആശങ്ക പരിഹരിക്കണം.
പോസ്റ്റൽ ബാലറ്റുകൾ കൗണ്ടിംഗ് സ്റ്റേഷനുകളിൽ സുരക്ഷിതമായി എത്തുന്നുവെന്ന് കമ്മിഷൻ ഉറപ്പ് വരുത്തണമെന്നും ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കത്തിനെതിരെ നടപടിയെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.