exams-postponed

തിരുവനന്തപുരം: കണിയാപുരം സെന്റ് വിൻസെന്റ് സ്‌കൂളിൽ പത്താം ക്ലാസുകാരുടെ ഹിന്ദി പരീക്ഷയ്‌ക്ക് എത്തിച്ചത് ഇംഗ്ലീഷിന്റെ ചോദ്യപേപ്പർ. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സമീപത്തെ സ്‌കൂളുകളിൽ നിന്ന് പകരം ചോദ്യപേപ്പർ എത്തിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. ഇവിടെ അരമണിക്കൂർ വൈകിയാണ് പരീക്ഷ ആരംഭിച്ചത്. എസ്.എസ്.എൽ.സി ചോദ്യപേപ്പറുകൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിൽ കെട്ടുകളാക്കി ട്രഷറികളിലും ബാങ്കുകളിലും സ്‌ട്രോംഗ് റൂമുകളിലുമായാണ് സൂക്ഷിച്ചിരിക്കുന്നത്. പരീക്ഷയുടെ അന്ന് രാവിലെ ഇവ സ്‌കൂളുകളിലെത്തിക്കും. ഇന്നലെ രാവിലെ ട്രഷറിയിൽ നിന്ന് ചോദ്യപേപ്പർ സെന്റ് വിൻസെന്റ് സ്‌കൂളിൽ എത്തിച്ചിരുന്നു. ബണ്ടിലിൽ ഹിന്ദി എന്നാണ് എഴുതിയിരുന്നത്. സ്‌കൂൾ അധികൃതർ കൈപ്പറ്റി ഓഫീസ് റൂമിൽ സൂക്ഷിക്കുകയും ചെയ്‌തു. ഉച്ചയ്ക്ക് 2.30നായിരുന്നു പരീക്ഷ. ചോദ്യപേപ്പർ വിതരണത്തിനായി ബണ്ടിൽ അഴിച്ചപ്പോഴാണ് ചെറിയ പായ്ക്കറ്റുകളിൽ ഇംഗ്ലീഷ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടത്. ഇംഗ്ലീഷ് പരീക്ഷ തിങ്കളാഴ്ച നടക്കേണ്ടതാണ്. ഇതോടെ അദ്ധ്യാപകർ ആശയക്കുഴപ്പത്തിലായി. സ്‌കൂൾ അധികൃതർ വിവരം ഉപജില്ലാ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ അറിയിച്ചു. തുടർന്ന് സമീപത്തെ സ്‌കൂളുകളിൽ നിന്നും ബാക്കിവന്ന ചോദ്യപേപ്പറുകൾ ഇവിടെയെത്തിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. ജില്ലാ വിദ്യാഭ്യാസ ഓഫീസറും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും ഉൾപ്പെട്ട സംഘം തിരുവനന്തപുരം എസ്.എം.വി സ്‌കൂളിലെ സ്‌ട്രോംഗ് റൂമിൽ നിന്ന് ചോദ്യപേപ്പറുകളുമായി എത്തി. നഷ്ടപ്പെട്ട സമയം വിദ്യാർത്ഥികൾക്ക് അധികമായി നൽകി. ചോദ്യപേപ്പറുകൾ ചോർന്നിട്ടില്ലെന്ന് ഡി.ഇ.ഒ സന്തോഷ് പറഞ്ഞു. ചോദ്യപേപ്പറുകൾ അടങ്ങിയ ചെറിയ കവറുകൾ പൊട്ടിച്ചിട്ടില്ല. ചോദ്യപേപ്പർ സുരക്ഷിതമായി തന്നെ എസ്.എം.വി സ്‌കൂളിലെ സ്‌ട്രോംഗ് റൂമിൽ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.