തിരുവനന്തപുരം : സി.പി.എം പ്രവർത്തകൻ കരുമം തുളസിയെ കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികൾ കോടതിയിൽ കീഴടങ്ങി. നേമം സ്വദേശികളായ മുരളീധരൻനായർ, സുരേഷ്, മോഹനൻ, മധു, സദാശിവൻ എന്നിവരാണ് കീഴടങ്ങിയത്. അപ്പീൽ ഹർജി ഹൈക്കോടതി തള്ളിയതിനെത്തുടർന്ന് മൂന്നുമാസമായി ഒളിവിലായിരുന്നു.
കരുമത്തെ സി.പി.എം ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു കരുമം തുളസി. 1991 മാർച്ച് 22നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.വീടിന് നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചശേഷം വീട്ടിൽ കയറി തുളസിയെ വെട്ടുകയായിരുന്നു.തുളസിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആഴത്തിലുള്ള വെട്ടേറ്റ് ശരീരം തളർന്നുപോയിരുന്നു. ശരീരം തളർന്ന് അനക്കമറ്റ് 15 വർഷം വീട്ടിൽ കിടപ്പിലായിരുന്നു. 2006 ആഗസ്റ്റ് 26നാണ് മരിച്ചത് .പ്രതികൾ ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകരാണെന്ന് ആക്ഷേപമുയർന്നിരുന്നു. നേമം പൊലീസാണ് കേസ് അന്വേഷിച്ചത്. കേസിലെ പ്രതികളെ നെയ്യാറ്റിൻകര സെഷൻസ് കോടതി ആറ് വർഷം തടവിന് ശിക്ഷിച്ചു. പ്രതികൾ ജില്ലാ കോടതിയിലും തുടർന്ന് ഹൈക്കോടതിയിലും അപ്പീൽ നൽകിയെങ്കിലും അപ്പീൽ തള്ളി കീഴ്‌കോടതി വിധി അംഗീകരിച്ചു. മൂന്ന് മാസമായി ഒളിവിലായിരുന്ന ഇവർ വെള്ളിയാഴ്‌ച നെയ്യാറ്റിൻകര കോടതിയിലാണ് കീഴടങ്ങിയത്. പ്രതികളെ നെയ്യാറ്റിൻകര സബ് ജയിലിലേക്ക് മാറ്റി.