babu-paul

(അന്തരിച്ച ഡോ ഡി ബാബു പോളിന്റെ ശിഷ്യനും സന്തത സഹചാരിയും സെക്രട്ടേറിയറ്റ് ധനകാര്യവിഭാഗത്തിൽ അക്കൗണ്ട്സ് ഓഫീസറുമാണ് ലേഖകൻ. )

ബാബു പോൾ സർ ഈ ഭൂമുഖത്ത് നിന്ന് വിടവാങ്ങിയിട്ട് ഇന്ന് രണ്ട് വർഷമാകുന്നു. 2019 ഏപ്രിൽ 12 രാത്രി 11.45 നായിരുന്നു സാറിന്റെ മരണം. 40 വർഷങ്ങൾക്ക് മുമ്പുളള ഒരു ഏപ്രിൽ 13നായിരുന്നു കവടിയാർ മമ്മീസ് കോളനിയിലെ ബാബു പോൾ സാറിന്റെ ' ചീരോത്തോട്ടം ' വീടിന്റെ പാലു കാച്ച് . നാല് പതിറ്റാണ്ടിനു ശേഷമുളള ഏപ്രിൽ 13 ന് , കവടിയാറിലെ വീട്ടിലേക്ക് പൊതു ദർശനത്തിനായി സാറിനെ കൊണ്ടുവന്നു. പെരുമ്പാവൂരിലെ കുറുപ്പും പടി പളളിയിൽ പ്രീയപ്പെട്ടവരോട് ചേർന്ന് ഉറങ്ങണം എന്നായിരുന്നു സാറിന്റെ ആഗ്രഹം. 2019 ഏപ്രിൽ 14 ഓശാന ഞായറാഴ്ച ആയിരുന്നു. പുലർച്ചെ നാല് മണിക്ക് ഞാൻ കവടിയാറിലെ സാറിന്റെ വീട്ടിലെത്തി. സർ ഉറക്കത്തിലായിരുന്നു. ഞാൻ കണ്ണടച്ച് ആ കാലുകളിൽ തൊട്ട് തൊഴുത് പ്രാർത്ഥിച്ചു. സാറിന്റെ ശബ്ദം എന്നെയുണർത്തി. കണ്ണ് തുറന്ന എന്നോട് പറഞ്ഞു: "മോനേ, നേരത്തെ എത്തിയോ ? നമുക്ക് ഉടനെ പോകാം . അച്ചൻമാരും പള്ളിക്കാരും ഇപ്പോ എത്തും. അവരുടെ പ്രാർത്ഥന കഴിഞ്ഞ് നമുക്ക് ഇറങ്ങാം..."

പ്രാർത്ഥനാമണികൾ മുഴങ്ങി. ബാബു പോൾ സാർ ജനിച്ച പെരുമ്പാവൂരിലെ കുറുപ്പുംപടിയിലേക്ക് ആറു മണിയോടെ സാറുമൊത്ത് ഇറങ്ങി. സാറിനോടൊത്തുള്ള യാത്ര ഞാൻ എന്നും ആസ്വദിച്ചിരുന്നു. ഈ യാത്ര ആംബുലൻസിൽ ആയിരുന്നു. എനിക്കും സാറിനും അത് വ്യത്യസ്തമായ അനുഭവം ആയിരുന്നു. ഞങ്ങൾ ഒരുമിച്ചുള്ള അവസാനത്തെ യാത്ര . യാത്രയുടെ ഇടയ്‌ക്ക് ആംബുലൻസിന്റെ കന്നി ഓട്ടമാണെന്ന് ഡ്രൈവർ എന്നോട് പറഞ്ഞു. അപ്പോൾ ഞാൻ സാറിനോട് പറഞ്ഞു: "അങ്ങനെ സാർ ആംബുലൻസും ഉദ്ഘാടനം ചെയ്തു." ഒരുപാട് പേരെ രക്ഷിക്കാനും യാത്ര അയക്കാനും ഈ ആംബുലൻസിന് കഴിയട്ടെ എന്നും അതിന് ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നും ഇതിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചതായി അറിയിക്കുന്നുവെന്നും സാർ പ്രസംഗിച്ചു. അനന്തരം എന്നോട് സ്വകാര്യമായി സാർ അരുൾ ചെയ്തു: ആ ഡ്രൈവറോട് നേരെ നോക്കി വണ്ടി ഓടിക്കാൻ പറയണം , എന്നെ കാത്ത് പെരുമ്പാവൂരിൽ കുറെ ആളുകൾ നിൽപ്പുണ്ട്. നമുക്ക് എത്രയും വേഗം എത്തണം...

സംസ്ഥാന ബഹുമതിയോടെ മുന്നിൽ ഓടുന്ന പൊലിസിന്റെ പൈലറ്റ് വാഹനത്തിന്റെ പുറകെ ആംബുലൻസും പാഞ്ഞു. ഞങ്ങൾ പെരുമ്പാവൂരിലെത്തുമ്പോൾ സാറിനെ കാണാൻ ആയിരങ്ങൾ കാത്തു നിൽപ്പുണ്ടായിരുന്നു. കുറുപ്പുംപടി പളളിക്കടുത്തുള്ള വീടിന്റെ മുന്നിൽ സാർ നീണ്ട് നിവർന്ന് കിടന്നു. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ആളുകൾ സാറിനെ കാണാൻ എത്തി. ഞാൻ പതുക്കെ ആ വീട്ടിൽ നിന്നിറങ്ങി. സാർ പഠിച്ച സ്കൂൾ, ജനിച്ച വീട് , ഓടിക്കളിച്ച സ്ഥലം ഇതെല്ലാം കാണുകയായിരുന്നു ഞാൻ. പിന്നീട് സെമിത്തേരിയിലുമെത്തി. അവിടെ സാറിനുള്ള കുഴി വെട്ടുന്നു. സാറിന്റെ അമ്മയേയും അമ്മുമ്മയേയും അടക്കിയ അതേ കുഴി. തൊട്ടടുത്ത് സാറിന്റെ അച്ഛനും ഉണ്ടായിരുന്നു. കുറുപ്പുംപടി പള്ളിയിലെ വികാരിയച്ചൻ പൗലോസ് കോർ എപ്പിസ്‌കോപ്പ. സാറിന്റെ അച്ചനും ആരാധാന പാത്രവുമായിരുന്ന ആ വലിയ മനുഷ്യന്റെ മുന്നിൽ അല്പനേരം പ്രാർത്ഥിച്ചു. വീണ്ടും സാറിന്റെ അടുത്തെത്തി. ജനസാഗരമായിരുന്നു വീടും പള്ളി മൈതാനവും. മൂന്ന് മണിയോടെ സാറിനെ പള്ളിയിലെത്തിച്ചു.

പള്ളിയിലെ ചടങ്ങിന് ശേഷം പൊലീസ് ആചാരവെടി മുഴക്കി. സാറിന്റെ അമ്മയും മാതാമഹിയും ഉറങ്ങുന്ന കുഴിയിലേക്ക് എടുത്ത് വച്ചു. ഞാൻ മണ്ണും പൂവും എടുത്ത് സാറിന്റെ കുഴിയിൽ ഇട്ടു. എല്ലാവരും ഇറങ്ങി. കുറച്ച് നേരം കൂടി സെമിത്തേരിയിൽ സാറിന്റെ കുഴിയുടെ അടുത്തിരുന്നു. അപ്പോൾ പള്ളി മൈതാനത്ത് സാറിന്റെ മരണത്തെ തുടർന്നുള്ള ഓർമകൾ ഓരോരുത്തരും അയവിറക്കുകയായിരുന്നു. അതൊന്നും കേൾക്കാനുള്ള മാനസിക അവസ്ഥയിലായിരുന്നില്ല ഞാൻ. പോയി വരട്ടെ എന്ന് സാറിനോട് ചോദിച്ചു. ഗോഡ് ബ്ലസ് യു മൈ സൺ, വിഷമിക്കണ്ട, ഞാൻ ചെറിയൊരു യാത്ര പോകുന്നു അത്ര മാത്രം. ഞാൻ നിന്റടുത്ത് ഉണ്ടാവും എന്നും , സന്തോഷമായി പോകൂ എന്ന് സാറിന്റെ മറുപടി എനിക്ക് കേൾക്കാൻ കഴിഞ്ഞു. തിരിച്ച് സാറിന്റെ മകൻ നിബു ചേട്ടനോടും മകൾ നീബ ചേച്ചിയോടും യാത്ര പറഞ്ഞിട്ട് ഞാൻ ആംബുലൻസിൽ തന്നെ തിരിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങി. സാറിനോടൊത്തിറങ്ങി സാറില്ലാതെ തിരിച്ചു വരുന്ന ആദ്യ യാത്ര.

സാർ മരണമടഞ്ഞ് രണ്ട് വർഷം ആകുമ്പോഴും , ഇപ്പോൾ ഇതെഴുതുമ്പോഴും എനിക്ക് സാറിനെ കാണാനാകും. യാത്ര പറഞ്ഞിറങ്ങിയപ്പോൾ എനിക്ക് നൽകിയ വാക്ക് സാർ പാലിച്ചു. നമുക്ക് ഒരാളെ ആഴത്തിൽ ഇഷ്ടമുണ്ടങ്കിൽ മരണത്തിന് പോലും വേർപിരിക്കാനാവില്ല എന്നത് ഞാൻ അനുഭവിച്ചറിയുന്ന സത്യമാണ്. ബാബു പോൾ സാർ എന്നോടൊപ്പം ഇന്നും ഉണ്ട്.

ബാബു പോൾ സാറിനെ ഞാൻ ആദ്യമായി കാണുന്നത് 1991ൽ ആണ്. എന്റെ പ്രീഡിഗ്രി കാലഘട്ടത്തിൽ ആലപ്പുഴ എസ്.ഡി കോളേജിൽ വച്ച് നടന്ന ഒരു സമ്മാനദാന ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആയ ബാബു പോൾ സാറിൽ നിന്ന് ഒരവാർഡ് എനിക്കും കിട്ടി. കൈയിൽ കിട്ടിയ മെഡലിനേക്കാൾ മെഡലു തന്ന വ്യക്തിയെ ഞാൻ നോക്കിയിരുന്നു. എവിടെയോ കണ്ട് മറന്ന മുഖം പോലെ എനിക്ക് തോന്നി. പിന്നെ കാണുന്നത് 8 വർഷങ്ങൾക്ക് ശേഷം സെക്രട്ടേറിയേറ്റിൽ വച്ച് . ജോലി കിട്ടി സെക്രട്ടേറിയേറ്റിൽ വന്ന ഞാൻ സൗത്ത് ബ്ലോക്കിൽ വച്ച് ബാബു പോൾ സാറിനെ അവിചാരിതമായി കാണുന്നു. പൊതുമരാമത്ത് വകുപ്പ് സെക്‌ഷൻ എവിടെയാണന്ന് ചോദിച്ച എന്നോട് അത് ചൂണ്ടിക്കാണിച്ച് തന്നിട്ട്, എന്നോട് ഓഫിസിലേക്ക് വരാൻ പറഞ്ഞു. തിരിച്ച് സാറിന്റെ അടുത്ത് എത്തിയ എന്നോട് വാത്സല്യത്തോടെ, കൂടെ ജോലി ചെയ്യാൻ പറഞ്ഞു. അന്ന് തുടങ്ങി മരിക്കുന്നതുവരെ ഒരച്ഛന്റെ സ്‌നേഹം വാരിക്കോരി തന്ന് കൂടെ നിറുത്തി.

ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ അപകടത്തിൽ മരിച്ചയാളായിരുന്നു എന്റെ അപ്പൻ. സാറിനെ കണ്ടതിന് ശേഷം എന്റെ ലോകം , എന്റെ സർവ്വകലാശാല, എന്റെ അപ്പൻ എല്ലാം സാറായിരുന്നു. സഹോദരിമാരുടെ കല്യാണം, എന്റെ കല്യാണം, എന്റെ കുട്ടികളുടെ മാമോദിസ( അവർ ഒരേ പ്രസവത്തിൽ ജനിച്ചവരായിരുന്നു , രണ്ട് പെണ്ണും ഒരാണും , ജോ, ജു ആൻ, ജെനിഫർ എന്നിങ്ങനെയാണ് അവരുടെ പേരുകൾ) ഇതിലെല്ലാം ആദ്യം മുതൽ അവസാനം വരെ ഒരച്ഛന്റെ സ്ഥാനത്ത് നിന്ന് പങ്കെടുത്ത് , അനുഗ്രഹിച്ച വ്യക്തിയായിരുന്നു ബാബു പോൾ സാർ.

ഞങ്ങൾ തമ്മിലുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ ആഴം എഴുതാൻ പുസ്തകങ്ങൾ തന്നെ വേണ്ടി വരുമെന്നതിനാൽ അതിലേക്ക് കൂടുതൽ പോകുന്നില്ല. തിരിഞ്ഞുനോക്കുമ്പോൾ കുടുംബ ബന്ധത്തിന്റെ ഇഴയടുപ്പം ഞാൻ മനസിലാക്കിയതു സാറിൽ നിന്നായിരുന്നു. 2000ൽ സാറിന്റെ ഭാര്യ , എന്റെ ആന്റി മരിച്ചു. മരണ സർട്ടിഫിക്കറ്റ് തിരുവനന്തപുരം ആർ.സി.സി യിൽ നിന്ന് ഞാൻ വാങ്ങി സാറിനെ ഏൽപിച്ചു. മരണ സർട്ടിഫിക്കറ്റു പിടിച്ച് ഒരു കൊച്ചു കുഞ്ഞിനെ പോലെ വിതുമ്പുന്ന സാറിന്റെ ചിത്രം എന്റെ മനസിൽ ഇപ്പോഴും ഉണ്ട്.

മരിച്ചവർ മാലാഖമാരാണെന്ന് സാർ ഇടക്കിടെ പറയുമെങ്കിലും പ്രസംഗത്തിലും പ്രവൃത്തിയിലും അകാലത്തിൽ മരിച്ച ഭാര്യയോടുള്ള ഇഷ്ടം തന്റെ മരണം വരെ സാർ പ്രകടപ്പിച്ചു കൊണ്ടിരുന്നു. ഇടക്കിടെ ആന്റിയെ അടക്കിയ സെമിത്തേരിയിൽ പോയി കുറെ നേരം ഏകനായി ഇരിക്കുന്ന സാറിനെ ഞാൻ കണ്ടു. രണ്ട് മക്കൾ ആണ് സാറിന് , അവർ എനിക്ക് ചേട്ടനും ചേച്ചിയും ആയി. സാറിന്റെ രണ്ട് കണ്ണുകൾ ആയിരുന്നു അവർ. ഞാൻ അവരെ സ്‌നേഹിച്ചതിനേക്കാൾ എയ്രോ ഇരട്ടി അവരെന്നെ സ്‌നേഹിക്കുന്നുവെന്നാണ് വിൽപത്രത്തിൽ സാർ മകനെ കുറിച്ചെഴുതിയത്. കുടുംബ ബന്ധങ്ങളുടെ ആഴവും അടുപ്പവും ഞാൻ പഠിച്ചതും സാറിലൂടെയായിരുന്നു. എന്റെ ഭാര്യ നിഷ രണ്ട് പുസ്തകങ്ങൾ എഴുതി പബ്ളിഷ് ചെയ്‌പ്പോൾ ഏറ്റവും സന്തോഷിച്ചവരിലൊരാൾ സാർ ആയിരുന്നു. എന്റെ കുട്ടികളെ എഴുത്തിനിരുത്തി. ഇടക്കിടെ അവരെ വിളിച്ച് കൊഞ്ചിക്കാനും സാർ സമയം കണ്ടെത്തി.

2018 ഡിസംബർ 22 നായിരുന്നു ഞങ്ങൾ ഒരുമിച്ച് പോയ അവസാനത്തെ പൊതുപരിപാടി. ലീഡർ കെ. കരുണാകരന്റെ ചരമ വാർഷികം ടാഗോർ തീയേറ്റിൽ നടത്താൻ കെ.കരുണാകരൻ ഫൗണ്ടേഷൻ തീരുമാനിച്ചു. ഒരു സെക്ഷൻ സാറും മുൻ ചീഫ് സെക്രട്ടറി രാമചന്ദ്രൻ നായർ സാറും ആയിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ സദസിലും . ലീഡറുമൊത്തുള്ള ബന്ധങ്ങൾ സാർ സ്വതസിദ്ധ ശൈലിയിൽ അയവിറക്കിയപ്പോൾ സദസ് കാതോർത്തിരുന്നു. ഉജ്വലമായ ആ പ്രസംഗം ലൈവിൽ പകർത്തിയ എനിക്ക് ഫോണിന്റെ ചാർജ് പണിമുടക്കിയതു മൂലം പൂർത്തികരിക്കാൻ കഴിഞ്ഞില്ല. രാഷ്ട്രീയത്തിൽ ഞാനേറെ ഇഷ്ടപ്പെടുന്ന ലീഡറെക്കുറിച്ച് ജീവിതത്തിലെ എന്റെ ഹീറോ ബാബു പോൾ സാർ നടത്തിയ പ്രസംഗം ലൈവിൽ പകർത്താൻ തടസ്സപ്പെട്ടപ്പോൾ എന്തോ ഒരു അപശകുനം പോലെ എനിക്ക് തോന്നി. തിരിച്ച് പ്രസംഗം കഴിഞ്ഞ് കവടിയാറിലെ വീട്ടിൽ എത്തിയപ്പോൾ ഇനി ഞാൻ അധിക നാൾ ഉണ്ടാവില്ല എന്ന് സാർ എന്നോട് പറഞ്ഞു. സാർ സെഞ്ച്വറി അടിക്കും എന്ന മറുപടിയും നൽകി ഞാൻ മടങ്ങുമ്പോൾ സാർ എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു. ഇതു ഞങ്ങൾ ഒരുമിച്ചുള്ള അവസാന പൊതുപരിപാടിയായിരിക്കും എന്ന് സാറിന് ഒരുപക്ഷേ അറിയാമായിരിക്കും എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ തോന്നുന്നു.

ഇടുക്കി ഡാമിന്റെ ശിൽപിയും ഇടുക്കിയിലെ ആദ്യ കളക്ടറും ആയ ബാബു പോൾ സാർ സർവീസിൽ നിന്ന് വിരമിച്ച ശേഷവും നാടിനായി തന്റെ ജീവിതം സമർപ്പിച്ചതിന്റെ തെളിവാണ് സംസ്ഥാനത്തെ പ്രശസ്ത സ്ഥാപനമായ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി . സിവിൽ സർവീസ് രംഗത്തെ കേരളത്തിന്റെ കുതിച്ച് ചാട്ടത്തിന് പിന്നിൽ ഈ സ്ഥാപനം വഹിച്ച പങ്ക് ശ്രദ്ധേയമാണ്. സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്റെ തലപ്പത്തുള്ള മോഹൻ എബ്രഹാം ഒരു ദിവസം സാറിന്റെ അടുത്തെത്തുമ്പോൾ ഞാനും സാറിന്റെ കൂടെയുണ്ടായിരുന്നു. എന്നെ ചെറിയ ഒരു തസ്തികയിലേക്ക് ഒതുക്കി എന്ന മോഹൻ എബ്രഹാമിന്റെ പരിദേവനം കേട്ടപ്പോൾ സാറിന് ചിരിയാണ് വന്നത്. നട്ടെല്ലു വളയ്ക്കാത്ത ഉദ്യോഗസ്ഥനായിരുന്ന ബാബു പോൾ സാർ 40 ഓളം തസ്തികകളിൽ ജോലി ചെയ്തിരുന്നു. ഇരിക്കുന്ന കസേര വേണമെങ്കിൽ കനകസിംഹാംസനമാക്കാം എന്ന് മൊഴിഞ്ഞ ബാബു പോൾ സാർ മോഹൻ എബ്രഹാമിന് ആത്മവിശ്വാസമേകി. അന്ന് സാറിന്റെ മുറിയിൽ നിന്ന് മോഹൻ എബ്രഹാം ഇറങ്ങിയപ്പോൾ ഇന്ന് കാണുന്ന സിവിൽ സർവീസ് അക്കാഡമിയുടെ പിറവിയായി.

മരണം വരെ സർക്കാരിൽ നിന്ന് കാലണ വാങ്ങാതെ സിവിൽ സർവീസ് അക്കാഡമിയുടെ മെന്റർ ആയി ബാബു പോൾ സാർ പ്രവർത്തിച്ചു. അവിടുത്തെ കുട്ടികൾ സിവിൽ സർവീസിന്റെ ഉന്നത പടവുകൾ കയറുമ്പോൾ ബാബു പോൾ സാർ ആഹ്ളാദിച്ചു. കൈ പിടിച്ച് കൊണ്ട് നടക്കാൻ ആരുമില്ലാതിരുന്ന കാലഘട്ടത്തിൽ സ്വപ്രയ്തനം കൊണ്ട് ഐ.എ.എസ് നേടിയ തന്റെ കാലഘട്ടങ്ങൾ ഇടക്കിടെ അദ്ദേഹത്തിന്റെ ഓർമയിൽ മിന്നിമറയുന്നുണ്ടാവാം. മരണാനന്തരം നീയമസഭയിൽ സിവിൽ സർവീസ് അക്കാഡമിക്ക് ബാബു പോൾ സാറിന്റെ പേര് നൽകണം എന്ന് ഡോ. എം.കെ. മുനിർ എം.എൽ എ സബ്മിഷൻ വഴി സർക്കാരിനോട് ആവശ്യപ്പെട്ടു. തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇത് അടിയന്തിരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. അംഗീകരിക്കാം എന്ന് സർക്കാർ മറുപടിയും നൽകി. ഒന്നും ഇതുവരെ നടന്നില്ല എന്ന് മാത്രം. നല്ല കാര്യങ്ങൾ നടക്കാൻ കാലതാമസം നേരിടേണ്ടി വരും എന്ന് ബാബു പോൾ സാറിന് നന്നായിട്ടറിയാം.

വല്ലാർപാടം കണ്ടെയ്നയർ ടെർമിനൽ ബാബു പോൾ സാറിന്റെ മസ്തിഷ്‌കത്തിൽ ഉദിച്ച ആശയമായിരുന്നു. അന്ന് കൊച്ചിൽ പോർട്ട് ട്രസ്റ്റ് ചെയർമാനായിരുന്നു സാർ . വല്ലാർപാടത്തിന്റെ ഉദ്ഘാടനംനടന്നത് സാർ റിട്ടയർ ചെയ്ത് വർഷങ്ങൾ കഴിഞ്ഞ് . അസാമാന്യ ഹ്യൂമർ സെൻസുള്ള പ്രാസംഗികനായിരുന്നു ബാബു പോൾ സാർ. ചില മന്ത്രിമാർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും രസിച്ചില്ലെങ്കിലും സ്വതസിദ്ധമായ ശൈലിയിൽ അദ്ദേഹം തന്റെ പ്രസംഗവും വിമർശനവും തുടർന്നു. പിൽക്കാലത്ത് ഈ മന്ത്രിമാർ പലരും സാറിന്റെ അടുത്ത സുഹൃത്തക്കളായി. ബാബു പോൾ സാർ ഇടുക്കി കളക്ടറായിയിരുന്ന കാലയളവിൽ ആയിരുന്നു തൊടുപുഴ സബ് ട്രഷറിയുടെ ഉദ്ഘാടനം . മന്ത്രി ഉദ്ഘാടനവും അദ്ധ്യക്ഷൻ കളക്ടറും. കൃത്യസമയത്ത് തൊടുപുഴയിലെത്തിയ മന്ത്രിയെ കിങ്കരൻമാർ വേറെ ഒന്ന് രണ്ട് സ്ഥലങ്ങളിൽ കൂടിയെത്തിച്ചു. ഒന്നര മണിക്കൂർ കഴിഞ്ഞാണ് മന്ത്രിക്ക് ട്രഷറി ഉദ്ഘാടനത്തിന് എത്താനായത്. പരിപാടിയുടെ ഉദ്ഘാടനത്തിനുണ്ടായ താമസം ഈ ട്രഷറിയുടെ പ്രവർത്തനത്തിൽ ഉണ്ടാകാതിരിക്കട്ടെ എന്നും മന്ത്രിയെ വിനയപുരസ്സരം ഉദ്ഘാടനത്തിനായി ക്ഷണിക്കുന്നു എന്ന വാക്കുകളോടെ അദ്ധ്യക്ഷ പ്രസംഗം ബാബു പോൾ സാർ ഒറ്റവരിയിലൊതുക്കി. ഇങ്ങനൊരു അദ്ധ്യക്ഷ പ്രസംഗം കാഴ്ചവയ്ക്കാൻ ബാബു പോൾ സാറിനല്ലാതെ മറ്റാർക്ക് കഴിയും?

രണ്ട് ഹിപ്പപൊട്ടാമസുകളെ മ്യൂസിയത്ത് കൊണ്ട് വന്നത് രാത്രി 1 മണിക്ക്. സ്വീകരിക്കാൻ മന്ത്രിയും ഡയറക്ടറും . സ്വീകരിക്കാൻ അർദ്ധരാത്രിക്ക് ക്ഷണിച്ച ഡയറക്ടറോട് ബാബു പോൾ സാർ പറഞ്ഞതിങ്ങനെ: ' രണ്ട് കാണ്ടാമൃഗങ്ങൾ സ്വീകരിക്കാൻ നിലവിലുള്ളപ്പോൾ എന്നെപ്പോലൊരു കാണ്ടാമൃഗത്തിന്റെ കൂടി ആവശ്യമില്ല. എന്നെ ഉറങ്ങാൻ അനുവദിക്കുക ' . ബാബു പോൾ സാർ ടൂറിസം വകുപ്പിന്റെ തലപ്പത്തെത്തിയപ്പോൾ തിരഞ്ഞെടുത്ത പേരാണ് ' കേരളം ദൈവത്തിന്റെ സ്വന്തം നാട് ' . ഇന്ന് കാണുന്ന ടൂറിസം വകുപ്പിന്റെ കെട്ടും മട്ടും ബാബു പോൾ സാറിന്റെ സംഭാവനയായിരുന്നു. മെൻഡസ് എന്ന കോപ്പിറൈറ്റർ ആണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന പേര് എഴുതി നൽകിയത്. തിരഞ്ഞെടുത്തത് ബാബു പോൾ സാറും ജയകുമാർ സാറും അടങ്ങുന്ന ടീം. പേരിന്റെ പിതൃത്വം ഏറ്റെടുക്കാൻ പിന്നീട് ഒരു പാട് പേർ ശ്രമിച്ചപ്പോഴും മെൻഡസിനുള്ളത് മെൻഡസിന് കൊടുക്കുക എന്നായിരുന്നു ബാബു പോൾ സാറിന്റെ മറുപടി.

ആറൻമുളയിലെ വാസ്തുവിദ്യാഗുരുകുലവും ബാബു പോൾ സാറിന്റെ സംഭാവനയായിരുന്നു. അതിനെ പോറ്റി വളർത്താൻ പി.എൻ. സുരേഷ് എന്നയാളെ ഏൽപിച്ചു. സാറിന്റെ കണ്ടുപിടിത്തങ്ങൾ തെറ്റാറില്ല. വാസ്തുവിദ്യാഗുരുകുലം വളർന്ന് കേരളത്തിന്റെ അഭിമാന സ്ഥാപനമായി മാറി. പി എൻ. സുരേഷ് എന്ന സുമുഖൻ പിന്നീട് കലാമണ്ഡലം വൈസ് ചാൻസലറായി. ഇപ്പോൾ എൻ.എസ്. എസ് രജിസ്ട്രാറാണ്. ഇടുക്കിയിലെ ജനങ്ങൾക്ക് ആദ്യ കളക്ടറോടുള്ള ഇഷ്ടം 2006- 2011 കാലയളവിൽ ഇടുക്കിയിൽ ജോലി ചെയ്ത എനിക്ക് നേരിട്ടനുഭവമുള്ള കാര്യമാണ്'.

ഇടുക്കി ജില്ലയുടെ ഉദ്ഘാടനം ബാബു പോൾ സാർ നിർവഹിക്കുന്നതിന്റെ ചിത്രം ഇന്നും ഇടുക്കി കളക്ടറുടെ മുറിയിലുണ്ട്. അതിന്റെ ഒരു ഫോട്ടോ എടുത്ത് സാറിന്റെ കഥ ഇതു വരെ എന്ന സർവീസ് സ്റ്റോറിക്കുവേണ്ടി ഇടുക്കിയിൽ നിന്ന് ഞാൻ കൊണ്ട് വന്ന് സാറിനെ ഏൽപിച്ചതും സാർ ആ ഫോട്ടോയിൽ വളരെയേറെ നേരം നോക്കിയിരിക്കുന്നതും ഇന്നലെയെന്ന പോലെ ഞാൻ ഓർക്കുന്നു. ഇടുക്കി ഡാമിന്റെ നിർമ്മാണവും ആറ് വർഷത്തെ ഇടുക്കി ജീവിതവും സാറിന്റെ കണ്ണുകളിൽ ഇരമ്പുന്നതു നോക്കി യാത്ര പറയാതെ സാറിനെ ഓർമകളിൽ ഊളിയിട്ടു പറക്കുവാൻ അനുവദിച്ച് അന്ന് ഞാൻ മടങ്ങി. ജോലിയുടെ കാര്യത്തിൽ മുൻ ചീഫ് സെക്രട്ടറി കാളിശ്വരൻ ആയിരുന്നു സാറിന്റെ ഗുരു. ഗുഗുരു എന്ന് സാർ സ്‌നേഹപൂർവ്വം വിളിച്ചിരുന്ന ചീഫ് സെക്രട്ടറി ആയിരുന്നു പത്മകുമാർ സാർ. അവർ തമ്മിൽ ഒരു ജ്യേഷ്ഠാനുജ ബന്ധം ഉണ്ടായിരുന്നു. സാർ മരിക്കുന്നതിന് 6 മാസം മുമ്പ് പത്മകുമാർ മരിച്ചു. പത്മകുമാർ സാറിനെ സ്മരിച്ച് സാർ ഒരു ലേഖനം എഴുതി ഒരു പത്രത്തിൽ കൊടുക്കാൻ എന്നെ ഏൽപിച്ചു. അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു ' ഒരു രാജഹംസം പറന്ന് പോയി '.

കാൽപനികതയുടെ സൗന്ദര്യം പേറിയ തലക്കെട്ടുകളും എഴുത്തുകളുമായി കേരളീയ സാഹിത്യ ചക്രവാളത്തിൽ തലയെടുപ്പോടെ ബാബു പോൾ സാർ നിന്നു. മരിക്കുന്ന വർഷം ഓരോ 32 മണിക്കൂറിലും ഒരു പ്രസംഗം സാർ വിവിധ വേദികളിൽ നടത്തിയിരുന്നു. ഗണേശ പുരാണവും മാർക്കാണ്ഡേയ പുരാണവും ഭഗവത് ഗീതയും ബൈബിളും എല്ലാം ആ നാവിൽ നിന്ന് പുറത്ത് വന്നു. കേരളീയ പൊതു സമൂഹത്തിന്റെ സ്‌നേഹം ഏറ്റവും കൂടുതൽ കിട്ടിയ അപൂർവ്വം പേരിൽ ഒരാളായിരുന്നു ബാബു പോൾ സാർ. സർവീസ് കാലഘട്ടത്ത് സാറിനിട്ട് പാര പണിയുക വിനോദമാക്കിയ ഒരു ഐ.എ.എസ് മഹാൻ സാറിന്റെ അനുസ്മരണ ചടങ്ങിൽ സാറിനെ പുകഴ്ത്തി സംസാരിക്കുന്നതു കേട്ട എനിക്ക് ചിരി വന്നു. മലയാള ഭാഷയിലുള്ള സാറിന്റെ പാണ്ഡിത്യത്തെക്കുറിച്ചായിരുന്നു പുകഴ്ത്തൽ.

ഞാനും സാറുമായി ഇപ്പോഴും ഒരു ഹോട്ട് മെയിൽ ഉണ്ട്. സൈക്കോളജിസ്റ്റുകൾ അതിനെക്കുറിച്ച് കൂടുതൽ പഠിക്കട്ടെ. ഞാൻ ഹോട്ട് മെയിൽ വഴി സാറിന് ഈ പ്രസംഗം അയച്ച് കൊടുത്തു. നിറുത്താതെയുള്ള പൊട്ടിച്ചിരിയായിരുന്നു മറുപടി. ഓരോ ദിവസവും ജീവിതത്തിലെ അവസാന ദിനമായി കണ്ട് ഈശ്വരനോട് പ്രാർത്ഥിച്ച് ഉറങ്ങുക, പിറ്റേന്ന് എഴുന്നേറ്റാൽ, അടുത്ത ദിവസം തന്നതിന് ദൈവത്തിന് നന്ദി പറയുക ഇതായിരുന്നു സാർ പഠിപ്പിച്ചു തന്ന പാഠം. മരണത്തിന്റെ 3 വർഷം മുമ്പ് ചരമപ്രസംഗം തയ്യാറാക്കി വച്ച് , എല്ലാവരെയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും സ്‌നേഹിച്ചും ബാബു പോൾ സാർ നടന്നു നീങ്ങി. എന്തെങ്കിലും സംശയനിവാരണത്തിന് മറുപടി തരാൻ സാറില്ലല്ലോ എന്ന് സാറിന്റെ മരണത്തിന് ശേഷം ഒരാളെന്നോട് പറഞ്ഞു. ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു പറഞ്ഞയച്ചു. അപ്പോൾ തന്നെ ഞാൻ ഒരു ഹോട്ട്‌മെയിൽ ബാബു പോൾ സാറിന് അയച്ചു. മറുപടിയും വന്നു. ഇടതടവില്ലാതെ ഞങ്ങളുടെ മെയിലുകൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പോയി വരുന്നു.

തിരഞ്ഞെടുപ്പ് പ്രവചനത്തിൽ സാർ ഒരു ജീനിയസായിരുന്നു. അന്തരിച്ച കേന്ദ്ര മന്ത്രി രാജേഷ് പൈലറ്റ് പോലും ആ പ്രവചനത്തിന്റെ ആരാധകൻ ആയിരുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സാറിന് അയച്ച ഹോട്ട്‌മെയിലിന് കിട്ടിയ മറുപടി ഞാൻ സൂക്ഷിച്ച് വച്ചിട്ടുണ്ട്. 1987ൽ മണർകാട് പള്ളി മൈതാനത്ത് വച്ച് നടന്ന പരിപാടിയിൽ അന്നത്തെ യുവ എം.എൽ എ കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയാകും എന്ന് സാർ പ്രവചിച്ചിരുന്നു. ആ എം എൽ .എ ഇന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ തലയെടുപ്പോടെ നിൽക്കുന്നുവെന്ന് മാത്രം ഇവിടെ സൂചിപ്പിക്കുന്നു.

കടലോളം സ്‌നേഹം വാരിക്കോരിത്തന്ന് എന്നെ നെഞ്ചോട് ചേർത്തണച്ച്, ചാരത്ത് നിറുത്തി വളർത്തി വലുതാക്കിയ എന്റെ അപ്പന്റെ , എന്റെ ഗുരുവിന്റെ ഓർമ്മകൾക്കു മുന്നിൽ ഞാൻ ദണ്ഡനമസ്‌കാരം ചെയ്യുന്നു. ഞാനും സാറും ആയുള്ള ഹോട്ട്‌മെയിലുകളിലേക്ക് മടങ്ങുന്നു. എല്ലാവർക്കും നൻമകൾ നേരുന്നു. ശുഭമസ്തു.