മാഹി: നിത്യേന എഴുന്നൂറ് കിലോമീറ്റർ ഓടി പോണ്ടിച്ചേരിയെയും മാഹിയെയും ബന്ധിപ്പിക്കുന്ന ബസുണ്ട് മാഹി റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്. തൊട്ടപ്പുറത്തെ കണ്ണൂരിലും കോഴിക്കോടും ലോക്കൽ ബസുകൾ പോലും മികച്ച സൗകര്യങ്ങൾ ഒരുക്കുമ്പോൾ
പോണ്ടിച്ചേരിയുടെ ദീർഘദൂര ബസ് മുന്നിലും പിന്നിലും പൊട്ടിപ്പൊളിഞ്ഞും കാലപ്പഴക്കം കൊണ്ട് എൻജിന്റെ മുരൾച്ച കൂടിയും അവസ്ഥയിലാണ്. ചെറു മഴയിൽ പോലും ചോരുന്ന ബസിലെ യാത്ര ദിലീപിന്റെ.സിനിമയായ പറക്കും തളികയിലെ 'താമരാക്ഷൻ പിള്ള'യെ അനുസ്മരിപ്പിക്കുമെന്നാണ് നാട്ടുകാരുടെ പരിഹാസം.
മാഹിയിലെ ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും മറ്റും തലസ്ഥാനത്തെത്താനുള്ള ബസ് ഈ അവസ്ഥയിലായിട്ടും ആരും ഇടപെടുന്നു പോലുമില്ല. 690 രൂപ നൽകി 15 മണിക്കൂർ യാത്ര ചെയ്യുന്നവർ ബസിൽ കയറും മുമ്പേ ടെറ്റ്‌നസ് ഇഞ്ചക്ഷൻ എടുക്കേണ്ട അവസ്ഥയാണെന്നും യാത്രക്കാർ പറയുന്നു. സ്വകാര്യ വാഹനങ്ങളെ സ്‌കാർപ്പ് പോളിസി പ്രകാരം കണ്ടം ചെയ്യുമ്പോഴാണ് ഇത്തരം ബസുകൾ സർവീസ് നടത്തുന്നത്. പുതുച്ചേരിയിൽ നിന്ന് മാഹിയേക്കാളും കുറഞ്ഞ ദൂരത്തിലോടുന്ന ബസുകൾ നല്ല കണ്ടീഷനുള്ളവയാണ്. മാഹിയോട് മാത്രമാണ് പി.ആർ.ടി.സി അധികൃതർക്ക് ചിറ്റമ്മ നയം. മാഹിയിലേക്ക് ഇത്തരം ബസുകൾ സർവീസ് നടത്തുന്നതിനെതിരെ മുൻ ലെഫ്. ഗവർണർക്കും എം.എൽ.എക്കും യാത്രക്കാർ പരാതി നൽകുമ്പോഴും വാഗ്ദാനമല്ലാതെ പരിഹാരം ഉണ്ടാകുന്നില്ല. കാലത്ത് ഓഫീസിലും കോളേജുകളിലുമൊക്കെ എത്തേണ്ടവർക്ക് പലപ്പോഴും ഒരു ദിവസം നഷ്ടപ്പെടുകയാണ് പതിവ്. പാതി വഴിയിൽ ബസ് ബ്രേക്ക് ഡൗണാകും. ബസ് യാത്രക്കാർ മൂട്ട കടിയും സഹിക്കണം. പുതുച്ചേരിയിൽ നിന്ന് ചെന്നൈ, ബാംഗ്‌ളൂർ, മൈസൂർ, യാനം, മേഖലകളിലേക്ക് സർവീസ് നടത്തുന്ന പി.ആർ.ടി.സി. ബസുകളെല്ലാം ഹൈടെക്കുകളാണ്. എന്നാൽ ലാഭകരമായ ദൈർഘ്യമേറിയ മാഹി റൂട്ടിൽ മാത്രമാണ് കണ്ടം ചെയ്യാറായ ബസ് സർവ്വീസ് നടത്തുന്നത്.