ടെഹ്റൻ: ഇറാനിലെ പ്രധാന ആണവകേന്ദ്രങ്ങളിലൊന്നായ നതാൻസിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്കെതിരെ പ്രതികാരം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് അറിയിച്ചു. ഒപ്പം നിലവിൽ തകർക്കപ്പെട്ട ആണവനിലയം മുൻപത്തേതിനെക്കാൾ ശക്തമായി നിർമ്മിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ലോകശക്തികളുമായുള്ള ഇറാന്റെ ഉന്നതതല ആണവ ചർച്ചകൾ അവസാനിപ്പിക്കില്ല. എന്നാൽ ഇറാനുമേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം നീക്കുന്നതിനുള്ള ശ്രമങ്ങൾ തടയാൻ ശ്രമിക്കുമെന്ന് ഇസ്രായേൽ ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം നടത്തിയ സ്വകാര്യകൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടിയിരുന്നതായാണ് വിവരം. നതാൻസിലെ ആണവ നിലയത്തിൽ തിങ്കളാഴ്ചതന്നെ അടിയന്തര വൈദ്യുതി സംവിധാനം ഏർപ്പെടുത്തിയതായി അറ്റോമിക് എനർജി ഓർഗനൈസേഷൻ മേധാവി അലി അക്ബർ സലേഹി അറിയിച്ചു. നതാൻസിലെ സമ്പുഷ്ടീകരണം നിറുത്തിവച്ചിട്ടില്ല. അത് ശക്തമായി തുടരുകയാണ്. എന്നിരുന്നാലും പ്രവർത്തനം നിലച്ച ചില മിഷ്യനുകൾ പുനസ്ഥാപിക്കേണ്ടതുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രായേൽ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും പ്രാദേശിക മാദ്ധ്യമങ്ങൾ വാർത്ത പ്രചരിപ്പിക്കുന്നതിനെതിരെ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, ആണവനിലയത്തിൽ വൈദ്യുതി സംവിധാനത്തെ തടസ്സപ്പെടുത്തിയെന്ന് കരുതുന്ന വ്യക്തിയെ പിടികൂടിയതായി രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നതാൻസിലെ ആക്രമണത്തെ നിയമപരമായി നേരിടാൻ അന്താരാഷ്ട്ര അധികാരികളുമായും ഐക്യരാഷ്ട്രസഭയുമായും ചർച്ചനടത്തിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇറാൻ, ചൈന, ഫ്രാൻസ്, ജർമ്മനി, റഷ്യ, യു.കെ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി ആണവചർച്ചകളുടെ ഒന്നാംഘട്ടം വിയന്നയിൽ നടന്നിരുന്നു. മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമേൽ ചുമത്തിയ ഉപരോധം നീക്കുന്നതുവരെ നേരിട്ട് ചർച്ച നടത്തില്ലെന്ന് ഇറാൻ അറിയിച്ചതിനാൽ ആണവ ചർച്ചയിൽ യൂറോപ്യൻ പ്രതിനിധികളുമായി സന്ദേശങ്ങൾ കൈമാറിയിരുന്നു. ആണവസംപുഷ്ടീകരണത്തിന്റെ ഭാഗമായി നൂതന സംവിധാനത്തോടുകൂടിയ മിഷ്യനുകൾ സ്ഥാപിച്ചതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. എന്നാൽ ആണവനിലയങ്ങളിൽ തുടരെ ആക്രമണം ഉണ്ടാകുന്നത് ഇവ സംരക്ഷിക്കുന്നതിൽ ഇറാന്റെ പോരായ്മയായാണ് കണക്കാക്കുന്നത്.
2020 ജൂണിൽ നതാൻസിൽ സമാനമായ രീതിയിൽ നടന്ന ആക്രമണത്തിൽ വൻ തീപിടിത്തം സംഭവിച്ചിരുന്നു. ഇതിനുപിന്നിൽ ഇസ്രായേലാണെന്ന വാദം ശക്തമായിരുന്നു. ഒരു ദശാബ്ദത്തോളമായി ഇറാനും ഇസ്രായേലും തമ്മിൽ ഇത്തരത്തിൽ ആക്രമണങ്ങൾ നടക്കുന്നത് പതിവായിരിക്കുകയാണ്.