ആറ്റിങ്ങൽ: മാമം നാളീകേര കോംപ്ലക്‌സിന്റെ പ്രവർത്തനം പുനഃരാരംഭിക്കുമെന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിയുന്നു. ഇടയ്ക്കിടെ ഇപ്പം ശരിയാകും എന്ന് അധികാരികൾ പറയുന്നതുമാത്രം മിച്ചം.
വെന്ത വെളിച്ചെണ്ണ (വിർജിൻ കോക്കനട്ട് ഓയിൽ) ഉത്പാദന യൂണിറ്റാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ പ്രവർത്തനം നിറുത്തിയ ഈ ഉത്പാദന യൂണിറ്റ് പിന്നീട് തുറക്കാൻ നടപടിയുണ്ടായിട്ടില്ല. മാമത്ത് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച വെളിച്ചെണ്ണ സംസ്‌കരണ കേന്ദ്രവും കടലാസിൽ ഒതുങ്ങി.
നഗരസഭയുടെ നികുതി കുടിശ്ശികയുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാതെയായിരുന്നു വെന്ത വെളിച്ചെണ്ണയുടെ ഉത്പാദന യൂണിറ്റിന്റെ ഉദ്ഘാടനം നടന്നത്. യൂണിറ്റാരംഭിച്ചെങ്കിലും പ്രവർത്തനം നടന്നില്ല. 2019 മാർച്ച് നാലിന് വെന്ത വെളിച്ചെണ്ണയുടെ ഉത്പാദന യൂണിറ്റ് വീണ്ടും പ്രവർത്തനം തുടങ്ങിയെങ്കിലും ആഴ്ചകൾക്കകം അതും നിലച്ചു.
മാമത്ത് ആരംഭിക്കാൻ പദ്ധതിയിട്ടിരിക്കുന്ന വെളിച്ചെണ്ണ സംസ്‌കരണ കേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങണമെങ്കിൽ 4.5 കോടിയിലധികം രൂപ വേണം. യന്ത്റസാമഗ്രികൾക്കു മാത്രമായി 2.5 കോടിയോളം രൂപ ചെലവുണ്ട്. രണ്ട് കോടി രൂപ മാത്രമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. അടുത്തിടെ ഒരു കോടി രൂപ കൂടി വകയിരുത്തിയിട്ടുണ്ട്. എന്നാൽ പദ്ധതിക്കാവശ്യമായ തുക പൂർണമായി ലഭിക്കാതെ പ്രവർത്തനങ്ങൾ തുടങ്ങാനാവില്ലെന്ന നിലപാടിലാണ് അധികൃതർ. സമയത്ത് പണം ലഭിക്കാതെ വന്നാൽ പദ്ധതി പാതി വഴിയിലാകും. അതിനോട് കോർപറേഷനും സർക്കാരിനും താത്പര്യമില്ലെന്നാണ് സൂചന. ബാക്കി തുക കൂടി ലഭ്യമായാൽ ഉടൻ സംസ്‌കരണ യൂണിറ്റ് ആരംഭിക്കുമെന്ന് അധികൃതർ പറയുന്നു.
മാമത്ത് നാളീകേര കോംപ്ലക്‌സ് പ്രവർത്തനം ആരംഭിച്ചത് - 1980 ൽ
സംസ്ഥാന നാളീകേര വികസന കോർപറേഷന്റെ കീഴിൽ
1987 വരെ നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം നഷ്ടത്തെ തുടർന്ന് 1995 ൽ അടച്ചു. പിന്നീട് പല പദ്ധതികളും ഇവിടെ ആവിഷ്‌കരിച്ചെങ്കിലും കോംപ്ലക്‌സ് പൂർണതോതിൽ തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് 2015 സെപ്തംബർ 16ന് ഇവിടെ വെന്ത വെളിച്ചെണ്ണയുടെ ഉത്പാദന യൂണിറ്റിന് തുടക്കമിട്ടു.
കുടിശ്ശിക അടയ്ക്കേണ്ടത് - 3,34,924 രൂപ
2000 മുതൽ 2005 വരെയുള്ള നികുതികുടിശ്ശികയാണിത്. അടയ്ക്കാൻ ധാരണയായെങ്കിലും പിന്നീട് കോർപറേഷന്റെ ഭാഗത്തു നിന്ന് നടപടികളൊന്നുമുണ്ടായിട്ടില്ലെന്നാണ് അറിയുന്നത്.
ജീവനക്കാർ ദുരിതത്തിൽ
വെന്തവെളിച്ചെണ്ണ ഉത്പാദനയൂണിറ്റിൽ ഒരു സ്ഥിരം ജീവനക്കാരനും ഒരു കരാർ ജീവനക്കാരനും ഉൾപ്പെടെ 12 ജീവനക്കാരാണ് ജോലി നോക്കിയിരുന്നത്. ഉത്പാദനം നിലച്ചതോടെ ഇവിടെ ജോലി ചെയ്തിരുന്നവരുടെ വരുമാനമാർഗവും നിലച്ചു.