kt-jaleel-

തിരുവനന്തപുരം: 'എന്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. രണ്ടു വർഷമായി നീതീകരണമില്ലാത്ത മാദ്ധ്യമവേട്ടക്ക് ഇരയാകുന്ന പൊതുപ്രവർത്തകനാണ് ഞാൻ'- രാജിവിവരം പുറത്തുവിട്ട ഫേസ്ബുക്ക് പോസ്റ്റിൽ കെ.ടി. ജലീൽ കുറിച്ചു. കോൺഗ്രസ്, മുസ്ലിംലീഗ് നേതാക്കളെ കടന്നാക്രമിച്ചാണ് പോസ്റ്റ്.

കുറിപ്പ് തുടരുന്നു:

'കട്ടതിന്റെ പേരിലോ അഴിമതി നടത്തിയതിനോ നയാപൈസയുടെ അവിഹിത സമ്പാദ്യം ഉണ്ടാക്കിയതിനോ അന്യന്റെ പത്തുപൈസ അന്യായമായി വയറ്റിലാക്കിയതിനോ പൊതുഖജനാവിന് ഒരു രൂപ നഷ്ടം വരുത്തിയതിനോ ആർഭാട ജീവിതം നയിച്ചതിനോ കള്ളപ്പണം സൂക്ഷിച്ചതിനോ 'ഇഞ്ചികൃഷി' നടത്തി ധനസമ്പാദനം നടത്തിയതിനോ ആരുടെയെങ്കിലും ഓശാരം പറ്റി വീടും കാറും മറ്റു സൗകര്യങ്ങളും അനുഭവിച്ചതിനോ ദേശദ്രോഹ പ്രവർത്തനം നടത്തിയതിനോ തൊഴിൽ നൽകാമെന്ന് പ്രലോഭിപ്പിച്ച് ഡൽഹിയിൽ കൊണ്ടുപോയി ആരെയെങ്കിലും ചൂഷണം ചെയ്തതിനോ സുനാമി- ഗുജറാത്ത്-കത്വ- പ്രളയ ഫണ്ടുകൾ പിരിച്ച് മുക്കിയതിനോ പാലാരിവട്ടം പാലം പണിയാൻ നീക്കിവച്ച കോടികൾ അണ്ണാക്ക് തൊടാതെ വിഴുങ്ങിയതിനോ ആയിരുന്നില്ല നിരന്തരമായ, മാപ്പർഹിക്കാത്ത ഈ വേട്ടയാടലുകൾ.

ലവലേശം തെറ്റു ചെയ്തില്ലെന്ന ഉറച്ച ബോദ്ധ്യമാണ് വലതുപക്ഷത്തിന്റെയും മാദ്ധ്യമപ്പടയുടെയും ആക്രമണങ്ങളുടെ പത്മവ്യൂഹത്തിലും പിടിച്ചു നിൽക്കാൻ കരുത്തായത്. മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ അരിച്ച് പെറുക്കി പരിശോധിച്ചിട്ടും തെറ്റിന്റെ ഒരു തുമ്പും കണ്ടെത്താനാകാതിരുന്നത് പൊതുജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായിട്ടാണ് കാണുന്നത്. മാദ്ധ്യമ അന്വേഷണ സംഘങ്ങൾ ഉൾപ്പടെ ഏത് അന്വേഷണ ഏജൻസികൾക്കും ആയിരം വട്ടം എന്റെ വീട്ടിലേക്ക് സ്വാഗതം.

ലീഗും കോൺഗ്രസും മാദ്ധ്യമ സിൻഡിക്കേറ്റും തൊടുത്തുവിട്ട ശരവ്യൂഹം ഫലിക്കാതെ വന്നപ്പോൾ ഉണ്ടായ ജാള്യം മറച്ചുവെക്കാൻ കച്ചിത്തുരുമ്പ് തേടി നടന്നവർക്ക് 'സകറാത്തിന്റെ ഹാലിൽ' (മരണത്തിന് തൊട്ടുമുമ്പ്) കിട്ടിയ ഒരേയൊരു പിടിവള്ളിയായിരുന്നു ഒരു വർഷത്തെ ഡെപ്യൂട്ടേഷൻ നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ സംഭവിച്ചതായി അവർ കണ്ടെത്തിയ ബഹുമാനപ്പെട്ട ലോകായുക്തയുടെ ചില പരാമർശങ്ങൾ. അതു വച്ചാണ് രണ്ടുമൂന്നു ദിവസമായി മുസ്‌ലിംലീഗും കോൺഗ്രസും വലതുപക്ഷ മാദ്ധ്യമ സേനയും 'കിട്ടിപ്പോയ് എന്ന മട്ടിൽ തൃശൂർ പൂരത്തെ വെല്ലുന്ന വെടിക്കെട്ടുകൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

ആ വിധി ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്ന സാഹചര്യത്തിലാണ് തത്സംബന്ധമായ വിഷയത്തിലെ വിധിക്ക് കാത്ത് നിൽക്കാതെ രാഷ്ട്രീയ ധാർമ്മികത ഉയർത്തിപ്പിടിച്ച് രാജിക്കത്ത് ബഹുമാനപ്പെട്ട മുഖ്യമന്തിക്ക് ഇന്ന് ഉച്ചക്ക് 12 മണിക്ക് കൈമാറിയത്. ജലീൽവേട്ടയ്ക്ക് തൽക്കാലത്തേക്കെങ്കിലും ശമനമാകുമെന്ന് പ്രതീക്ഷിക്കാം.