കാസർകോട്: ബദിയടുക്കയിൽ യുവാവിനെ സ്വർണക്കടത്ത് സംഘം തട്ടികൊണ്ടു പോയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. കാസർകോട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അതിനിടെ തട്ടികൊണ്ടു പോയതുമായി ബന്ധപ്പെട്ട് തളങ്കരയിലെ രണ്ട് വീടുകളിൽ വൻ പൊലീസ് സംഘം എത്തി റെയ്ഡ് നടത്തി. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ എ.എസ്. അഹ്മദ് റഈസ് (29), ഇ.എം. അബ്ദുൽ അമീൻ (27), വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇബ്രാഹിം ബാദ്ഷ (24) എന്നിവരെയാണ് കഴിഞ്ഞ രാത്രി 10 മണിയോടെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. പെർള ചെക് പോസ്റ്റിന് സമീപത്തെ അബ്ബാസിനെയാണ് തട്ടിക്കൊണ്ടുപോയത്.
യുവാവിനെ തട്ടികൊണ്ടുപോയവർ തന്നെ ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മോചിപ്പിച്ചിരുന്നു. സഹോദരന്റെ വീടിന് സമീപം കാറിൽ കൊണ്ടുവന്ന് ഇറക്കിവിടുകയായിരുന്നു. സംഘം സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്. അബ്ബാസിന്റെ മാതാവ് ഫാത്വിമത് സുഹറ നൽകിയ പരാതിയിൽ ബദിയടുക്ക പൊലീസ് മൂന്ന് പേർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ചൊവ്വാഴ്ച പുലർച്ചെ യുവാവിനെ പെർളയിലെ സഹോദരന്റെ വീടിനടുത്ത് ഇറക്കിവിട്ടത്. സംഘത്തിൽ 12 പേർ ഉണ്ടെന്ന് അബ്ബാസിന്റെ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ വെളുത്ത ഇയോൺ കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നും നെല്ലിക്കട്ട സ്വദേശിയാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
അബ്ബാസിന്റെ ഗൾഫിലുള്ള സഹോദരനുമായി ബന്ധപ്പെട്ട സ്വർണ്ണ ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഗൾഫിലായിരുന്ന അബ്ബാസിന്റെ സഹോദരൻ 25 ലക്ഷത്തിലധികം രൂപയുടെ സ്വർണവുമായി ഒരാഴ്ച മുമ്പ് നാട്ടിലെത്തിയതായും എന്നാൽ സ്വർണ്ണം ഗൾഫിൽ നിന്നും കൊടുത്തു വിട്ടവർക്ക് തിരിച്ചേൽപ്പിക്കാതെ സഹോദരൻ ഒളിവിൽ പോയതായുമാണ് തട്ടികൊണ്ടു പോയവർ അബ്ബാസിനെ ധരിപ്പിച്ചത്. എന്നാൽ സഹോദരൻ നാട്ടിലെത്തിയ കാര്യം അറിയില്ലെന്നാണ് അബ്ബാസും വീട്ടുകാരും പൊലീസിന് മൊഴി നൽകിയത്. എറണാകുളത്ത് ജോലി ചെയ്തുവരികയാണ് അബ്ബാസ്. തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നാട്ടിലെത്തിയത്. അബ്ബാസ് വൈകീട്ട് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കേ തന്നെ സംഘം നിരീക്ഷിച്ചുകൊണ്ടിരുന്നതായി സംശയിക്കുന്നു. പിന്നീട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അബ്ബാസിനെ തട്ടിക്കൊണ്ടുപോയത്. അബ്ബാസിന്റെ സഹോദരനെ സംഘം വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുയർന്നിട്ടുണ്ട്. ജില്ലയിൽ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുന്നതും ആക്രമിക്കുന്നതുമായ സംഭവങ്ങൾ കൂടിവരികയാണ്. ഏതാനും ദിവസം മുമ്പ് ബദിയടുക്ക പാടലടുക്കയിൽ യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇതും സ്വർണമിടപാട് സംബന്ധിച്ച തർക്കത്തെ തുടർന്നായിരുന്നു. സംഭവത്തിൽ രണ്ടു പ്രതികളെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. മറ്റു രണ്ടു പ്രതികളേയും കാറും പൊലീസ് അന്വേഷിച്ചുവരികയാണ്. ഏതാനും മാസം മുമ്പ് മേൽപ്പറമ്ബിലും സമാന സംഭവം അരങ്ങേറിയിരുന്നു.