kt-jaleel

തിരുവനന്തപുരം: മുഖ്യമന്ത്രിയോടുള്ള കടപ്പാട് തീർത്താൽ തീരാത്തതാണെന്നും, പിതൃവാത്സല്യത്തോടെ സ്‌നേഹിച്ചും ശാസിച്ചും ഉപദേശിച്ചും അദ്ദേഹം നടത്തിയ ഇടപെടലുകൾ ജീവിതത്തിൽ മറക്കാനാകില്ലെന്നും കെ.ടി. ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും പ്രകടിപ്പിച്ച ഐക്യദാർഢ്യവും സഹകരണവും എടുത്തു പറയേണ്ടതാണ്. കോടിയേരിയും വിജയരാഘവനും സഹോദരസ്ഥാനീയരായാണ് എപ്പോഴും പെരുമാറിയത്. ഞാൻ തദ്ദേശ വകുപ്പ് കൈകാര്യം ചെയ്തപ്പോഴും ഉന്നതവിദ്യാഭ്യാസ മന്ത്രിയായപ്പോഴും ഉദ്യോഗസ്ഥരും എന്റെ പേഴ്‌സണൽ സ്റ്റാഫും സെക്രട്ടേറിയറ്റ് ജീവനക്കാരും മികവുറ്റ നിലയിലാണ് പ്രവർത്തിച്ചത്.
ഇടതുപക്ഷത്തെ മന്ത്രിയെന്ന നിലയിൽ പരമാവധി ഉപകാരം ജനങ്ങൾക്ക് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. മുന്നിലെത്തുന്ന എല്ലാ അപേക്ഷകളിലും അനുകൂല നടപടി കൈക്കൊള്ളണമെന്നാണ് ആഗ്രഹിച്ചത്. ചിലതെങ്കിലും സാങ്കേതികത്വത്തിന്റെ നൂലാമാലകളിൽ കുരുങ്ങി ഫലപ്രാപ്തിയിൽ എത്തിയിട്ടുണ്ടാകില്ല. അവരെന്നോട് ക്ഷമിക്കുമെന്ന് കരുതുതുന്നു.

തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പാണ് അക്കൗണ്ടിൽ എത്ര രൂപ മിച്ചമുണ്ടെന്ന് പരിശോധിച്ചത്. പത്തു വർഷത്തെ എം.എൽ.എ ശമ്പളവും 5 വർഷത്തെ മന്ത്രി ശമ്പളവും മാസാമാസം ആവശ്യത്തിനുള്ളത് എടുത്തിട്ട് ട്രഷറി അക്കൗണ്ടിൽ ശേഷിപ്പ്, കഴിഞ്ഞ മാസത്തെ ശമ്പളമുൾപ്പടെ രണ്ടുലക്ഷത്തി പതിനായിരത്തോളം രൂപയാണ്. നിയമസഭാ സാമാജികർക്കുള്ള വായ്പയിൽ എടുത്ത 5 ലക്ഷത്തിൽ തിരിച്ചടക്കാനുള്ള ഒരു ലക്ഷം കഴിച്ച് പുരയിടത്തിന്റെ ആധാരം കൈപ്പറ്റിയാൽ ബാക്കിയുണ്ടാവുക ഒരു ലക്ഷത്തി പതിനായിരം രൂപ. സർക്കാരിന്റെയോ ഏതെങ്കിലും വ്യക്തികളുടേയോ ഒരു നയാപൈസ എന്റെ കൈയിൽ പറ്റാത്തത്ര സൂക്ഷ്മത പുലർത്തിയിട്ടുണ്ടെന്ന കൃതാർത്ഥതയോടു കൂടിയാണ് നാട്ടിലേക്കുള്ള മടക്കം. മറിച്ചൊരഭിപ്രായം ആർക്കെങ്കിലുമുണ്ടെങ്കിൽ അവർക്കത് പരസ്യമായി പറയാം- കുറിപ്പിൽ പറയുന്നു.