മലയാളി സംവിധായകൻ വിനോദ് സാം പീറ്റർ ഒരുക്കിയ മറാത്തി ചിത്രം 'പഗ്‌ല്യാ' മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലിൽ മികച്ച ഫോറിൻ ചിത്രമായി തിരഞ്ഞെടുത്തു. കുട്ടികളുടെ വൈകാരിക ഭാവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് 'പഗ് ല്യാ'. ചിത്രം വിവിധ രാജ്യങ്ങളിൽ നിന്നുള്ള 45 ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിരുന്നു. ഇതോടെ ചിത്രത്തിന് ഓസ്കാർ നോമിനേഷന് സാദ്ധ്യത തെളിയുകയാണ്. വേൾഡ് പ്രീമിയർ ഫിലിം അവാർഡിൽ മികച്ച ചിത്രം, സംവിധായകൻ, നടൻ, നടി, പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളിലായി പുരസ്കാരങ്ങൾ ചിത്രം നേരത്തെ കരസ്ഥമാക്കിയിരുന്നു. വേൾഡ് പ്രീമിയർ ഫിലിം അവാർഡിൽ അംഗീകാരം നേടുന്ന ആദ്യ ഇന്ത്യൻ ഭാഷാചിത്രം കൂടിയാണ് 'പഗ്‌ല്യാ'. ഗണേഷ് ഷെൽക്കെ (നടൻ), പുനം ചന്ദോർക്കർ (നടി), സന്തോഷ് ചന്ദ്രൻ (പശ്ചാത്തല സംഗീതം) എന്നിവർക്കാണ് അവാർഡ് ലഭിച്ചത്. ലണ്ടൻ, കാലിഫോർണിയ, ഇറ്റലി, ഓസ്‌ട്രേലിയ, സ്വീഡൻ, ഫിലിപ്പീൻസ്, തുർക്കി, ഇറാൻ, അർജന്റീന, ലബനൻ തുടങ്ങിയ രാജ്യങ്ങളിലും ചിത്രം നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. പുനെയിലും പരിസരപ്രദേശങ്ങളിലുമായി 2020 ഓഗസ്റ്റിലാണ് 'പഗ്‌ല്യാ' ചിത്രീകരണം പൂർത്തീകരിച്ചത്. നഗരത്തിലും ഗ്രാമത്തിലും വളരുന്ന രണ്ട് കുട്ടികൾക്കിടയിലേക്ക് ഒരു നായ്‌ക്കുട്ടി കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് 'പഗ്‌ല്യാ' യുടെ ഇതിവൃത്തം. സംവിധായകൻ വിനോദ് സാം പീറ്ററിന് പുറമെ പഞ്ചാത്തല സംഗീതമൊരുക്കിയ സന്തോഷ് ചന്ദ്രൻ, സംഗീത സംവിധായകൻ ബെന്നി ജോൺസൺ, ക്യാമറ ചലിപ്പിച്ച രാജേഷ് പീറ്റർ, കോസ്റ്റ്യൂം ഒരുക്കിയ സച്ചിൻകൃഷ്ണ, വിഷ്ണു കുമാർ എന്നിവരും മലയാളികളാണ്. എബ്രഹാം ഫിലിംസിന്റെ ബാനറിൽ സംവിധായകൻ വിനോദ് സാം പീറ്റർ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പി.ആർ.ഒ: പി.ആർ.സുമേരൻ.