തിരുവനന്തപുരം: കേരളത്തിനായി ഒന്നും ചെയ്യാത്ത കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ എൽ.ഡി.എഫ് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിരന്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് പരിഹാസ്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ പറഞ്ഞു. വഹിക്കുന്ന പദവിയുടെ മാന്യത എന്തെന്നറിയാത്ത കേന്ദ്രമന്ത്രി കേരളീയർക്കാകെ അപമാനമാണ്. മുരളീധരനെ തിരുത്തിക്കാൻ പ്രധാനമന്ത്രിയും ബി.ജെ.പി കേന്ദ്രനേതൃത്വവും അടിയന്തരമായി ഇടപെടണം.
കൊവിഡിനെതിരായ കേരളത്തിന്റെ പോരാട്ടത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി തേജോവധം ചെയ്യാനും അപഹസിക്കാനുമുള്ള നീക്കം ജനങ്ങൾ അംഗീകരിക്കില്ല. കൊവിഡിനെ പ്രതിരോധിക്കുന്നതിന് മുഖ്യമന്ത്രി നടത്തിയ പ്രവർത്തനം രാജ്യത്തിന്റെയാകെ അഭിനന്ദനം പിടിച്ചുപറ്റിയതാണ്. എന്നാൽ കേന്ദ്രമന്ത്രി എന്ന നിലയ്ക്ക് വി.മുരളീധരൻ കേരളത്തിന് വേണ്ടി എന്തുചെയ്തുവെന്ന് പറയാൻ തയ്യാറുണ്ടോ. ലക്ഷക്കണക്കിന് വിദേശ മലയാളികൾ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ വിദേശകാര്യ സഹമന്ത്രിയെന്ന നിലയ്ക്ക് ചെറുവിരൽ അനക്കിയില്ല. സംസ്ഥാന സർക്കാരിന്റെ ചെലവിൽ ഇവിടെ ചുറ്റിക്കറങ്ങി കേരള ജനതയ്‌ക്കെതിരെ അധിക്ഷേപം ചൊരിയുകയാണ് പരിപാടി.
സംസ്ഥാനത്തെ വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ ഒരിടപെടലും ഇദ്ദേഹം നടത്തിയില്ല. അർഹമായ സഹായം കേന്ദ്രം നിഷേധിച്ചപ്പോൾ ഇടപെടാത്ത ആളാണ് ഇപ്പോൾ ഗീർവാണ പ്രസംഗം നടത്തുന്നതെന്നും വിജയരാഘവൻ പറഞ്ഞു.