court

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവിട്ടു.

സംസ്ഥാന സർക്കാരിന്റെയോ, സി.ബി.എസ്.സി, ഐ.സി.എസ്.സി തുടങ്ങിയ കേന്ദ്ര പരീക്ഷാ ബോർഡുകളുടെയോ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കാണ് ഉത്തരവ് ബാധകം. സുരക്ഷാ ക്രമീകരണങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെയും ചിലയിടങ്ങളിൽ എയ്ഡഡ് സ്‌കൂളുകളോട് ചേർന്നും അംഗീകാരമില്ലാത്ത സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ടെന്ന പരാതികളെ തുടർന്നാണിത്.

അടുത്ത അദ്ധ്യയന വർഷം ഇത്തരം സ്‌കൂളുകൾ പ്രവർത്തിക്കുന്നില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഉറപ്പാക്കണം. അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ തുടർപഠനത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നടപടി സ്വീകരിക്കണം. തദ്ദേശ സ്ഥാപനങ്ങൾ തങ്ങളുടെ പരിധിയിലെ അംഗീകാരമുള്ള സ്‌കൂളുകളുടെ പട്ടിക നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം. ഇത് പത്ര-ദൃശ്യ മാദ്ധ്യമങ്ങളിൽ പരസ്യപ്പെടുത്തണം. ഉത്തരവിന്മേൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് 45 ദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു.