ജീവനക്കാർ നടത്തുന്നത് ഭഗീരഥ പ്രയത്നം
തിരുവനന്തപുരം: സംസ്ഥാനത്ത് വിഷുക്കിറ്റ് വിതരണം നിലച്ചിട്ടില്ലെന്ന് സപ്ലൈകോ അറിയിച്ചു. കിറ്റ് വിതരണം ചെയ്യാൻ ജീവനക്കാർ നടത്തുന്ന ഭഗീരഥ പ്രയത്നത്തെ വില കുറച്ച് കാണരുതെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.
രണ്ടാഴ്ചക്കുള്ളിൽ ഏപ്രിൽ മാസത്തെ കിറ്റ് വിതരണം പൂർത്തിയാക്കും.. മാർച്ച് മാസത്തേതിൽ ഇനി ആവശ്യമുള്ള കിറ്റുകൾ തയ്യാറാക്കി സീൽ ചെയ്തുകഴിഞ്ഞു. ഏപ്രിൽ മാസത്തേക്ക് ഇതുവരെ വിതരണം ചെയ്ത 16 ലക്ഷം കൂടാതെ 12 ലക്ഷം കിറ്റുകൾ കൂടി തയ്യാറാക്കി.
മാർച്ച് മാസ കിറ്റുകളുടെ തയ്യാറാക്കൽ മാർച്ച് 8 നും, കാർഡുടമകൾക്കുള്ള വിതരണം 12 നും ആരംഭിച്ചതാണ്. ഏപ്രിൽ മാസ കിറ്റുകളും മാർച്ച് 24 ന് തയ്യാറാക്കിത്തുടങ്ങി. 30 മുതൽ വിതരണം ആരംഭിച്ചു. ഇതുവരെ 75 ലക്ഷം കാർഡുടമകൾ മാർച്ച് മാസത്തെ കിറ്റ് കൈപ്പറ്റിക്കഴിഞ്ഞു. 16 ലക്ഷം കാർഡുടമകൾ ഏപ്രിൽ മാസ കിറ്റും കൈപ്പറ്റി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ കുറവും, പാക്കിംഗിനായി പ്രവർത്തിച്ചിരുന്ന സ്‌കൂൾ കെട്ടിടങ്ങൾ ഒഴിയേണ്ടിവന്നതും കണക്കിലെടുക്കുമ്പോൾ ഇത്രയും കിറ്റുകൾ ജനങ്ങളിലെത്തിക്കാൻ സാധിച്ചത് ചെറിയ കാര്യമല്ല. ദിവസവും 4 ലക്ഷം കിറ്റ് വീതം പാക്ക് ചെയ്യുന്നുണ്ട്. റേഷൻ കടകളിൽ എല്ലാം സാധനങ്ങളും സ്റ്റോക്കുണ്ട്. ആളുകൾ വാങ്ങുന്നതനുസരിച്ച് എത്തിച്ച് കൊടുക്കുന്നുണ്ടെന്നും സപ്ലൈകോ അറിയിച്ചു.