നെയ്യാറ്റിൻകര: പെരുമ്പഴുതൂർ വിഷ്‌ണുപുരം ശ്രീ മഹാവിഷ്‌ണു ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന മൂന്നരപ്പവന്റെ സ്വർണ നെക്ലസ് മോഷണം പോയ കേസിൽ താത്കാലികമായി പൂജയ്ക്കെത്തിയ പൂജാരിയെ അറസ്റ്റുചെയ്‌തു. കൊല്ലം കൊട്ടാരക്കര തേവന്നൂർ കണ്ണങ്കര മഠത്തിൽ ശങ്കരനാരായണനെയാണ് (39) നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്‌തപ്പോൾ ഇയാൾ പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലേയും കേരളത്തിലെ വിവിധ ജില്ലകളിലേയും ക്ഷേത്രങ്ങളിൽ ഇയാൾ ജോലി ചെയ്‌തിട്ടുണ്ട്. അരുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും സ്വർണപ്പൊട്ട് മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ജയിലിൽ ശിക്ഷ അനുഭവിച്ചിരുന്നു. മറ്റ് ക്ഷേത്രങ്ങളിൽ മോഷണം നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. നെയ്യാറ്റിൻകര സി.ഐ പി. ശ്രീകുമാർ, എസ്.ഐമാരായ ബി.എസ്. ആദർശ്, കെ.ആർ. രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പൂജാരിയെ അറസ്റ്റുചെയ്‌തത്.