വെള്ളറട:പ്ളാസ്റ്റിക് നിരോധനം പ്രഖ്യാപനത്തിൽ മാത്രം ഒതുക്കി വ്യാപകമായി പ്ളാസ്റ്റിക് ക്യാരിബാഗുകൾ ഉപയോഗിക്കുന്നതായി പരാതി.മലയോരമേഖലയിലെ മിക്കപഞ്ചായത്തുകളും പ്ളാസ്റ്റിക് ക്യാരി ബാഗുകളുടെയും പ്ളാസ്റ്റിക് പ്ളേറ്റുകളുടെയും ഉപയോഗം നിരോധിച്ചുകൊണ്ട് ഉത്തരവുകൾ പുറപ്പെടുവിക്കുകയും ബോധവത്കരണ സെമിനാറുകൾ സംഘടിപ്പിക്കുകയും ചെയ്തെങ്കിലും മാർക്കറ്റുകളിൽ ഇപ്പോഴും പ്ളാസ്റ്റിക് ക്യാരി ബാഗുകളുടെയും നിരോധിക്കപ്പെട്ട മറ്റ് ഉത്പന്നങ്ങളുടെയും കച്ചവടം പൊടിപ്പൊടിക്കുന്നു.ഹോട്ടലുകളിൽ പോലും പ്ളാസ്റ്റിക് കവറുകളിലും പ്ളാസ്റ്റിക് പേപ്പറുകളിലുമാണ് ചൂടുള്ള ഭക്ഷണങ്ങൾ പാർസൽ ചെയ്ത് വിൽക്കുന്നത്. നിയന്ത്രണം പ്രഖ്യാപിച്ചിട്ടും നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ നടപടികൾ ഉണ്ടാകാത്തതാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. വ്യാപാര സ്ഥാപനങ്ങളിൽ പ്ളാസ്റ്റിക് ക്യാരിബാഗുകളിൽ തന്നെയാണ് സാധനങ്ങൾ നൽകുന്നത്.ബോധവത്കരണം കൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ല. ഇപ്പോഴും ഗ്രാമങ്ങൾ പ്ളാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നിറയുകയാണ്. നിരോധനം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയത് കച്ചവടക്കാർക്ക് ഏറെ ഗുണകരമായി. തുടർ നടപടികൾ സ്വീകരിക്കേണ്ടവർ ഇതൊന്നും കാണുന്നുമില്ല. പ്ളാസ്റ്റിക്കിന്റെ ഉപയോഗംമൂലമുള്ള രോഗങ്ങളെക്കുറിച്ചുള്ള കാര്യമായ അറിവ് ലഭിക്കാത്തതാണ് ഉപയോഗം വീണ്ടും വർദ്ധിക്കാൻ ഇടയാക്കുന്നത്.