suspension

തിരുവനന്തപുരം: ഡ്യൂട്ടിക്കിടയിലെ മദ്യപാനം, പണം ഈടാക്കി ടിക്കറ്റ് നൽകാതിരിക്കൽ, സൗജന്യ യാത്ര അനുവദിക്കൽ, മേലുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തൽ തുടങ്ങിയ സംഭവങ്ങളിൽ എട്ട് ജീവനക്കാരെ കെ.എസ്.ആർ.ടി.സി സി.എം.ഡി സസ്‌പെൻഡ് ചെയ്തു.

മാവേലിക്കര - എറണാകുളം ഫാസ്റ്ര് പാസഞ്ചറിൽ മദ്യപിച്ച് ഡ്യൂട്ടി ചെയ്ത മാവേലിക്കര ഡിപ്പോയിലെ കണ്ടക്ടർ എസ്. സുനിൽ കുമാർ, അവധി അപേക്ഷ നിരസിച്ചതിന് പിറവം യൂണിറ്റിലെ കൺട്രോളിംഗ് ഇൻസ്‌പെക്ടറെ ദേഹോപദ്റവം ചെയ്ത പി.എൻ. അനിൽകുമാർ, യാത്രക്കൂലി ഈടാക്കിയ ശേഷം യാത്രക്കാർക്ക് ഡെഡ് ടിക്കറ്റ് നൽകിയ ചടയമംഗലം ഡിപ്പോയിലെ കണ്ടക്ടർ എൻ.സി. ബാലു എന്നിവരെ സസ്‌പെൻഡ് ചെയ്തു.

സൗജന്യയാത്ര അനുവദിച്ച പുനലൂർ യൂണിറ്റിലെ ഡ്രൈവർ കം കണ്ടക്ടർ സുനിൽ കുമാറിനേയും, മാസ്‌ക് ധരിക്കാതെ മദ്യലഹരിയിൽ തൃശൂർ സ്റ്റേഷൻ മാസ്റ്റർ ഓഫീസിലെത്തി മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ ചിറ്റൂർ യൂണിറ്റിലെ കണ്ടക്ടർ പി. പ്രേംകുമാറിനേയും സസ്‌പെൻഡ് ചെയ്തു.

മദ്യപിച്ച് സി.എം.ഡിയുടെ ഉത്തരവിന് വിരുദ്ധമായി ആലപ്പുഴ ഡിപ്പോ പരിസരത്തെത്തിയ കൽപ്പറ്റ ഡിപ്പോയിലെ ഡ്രൈവർ എ.പി. സന്തോഷിനെയും അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസറുടെ ചേമ്പറിൽ ബഹളമുണ്ടാക്കിയ പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ സന്തോഷ് എം. കർത്തയെയും സസ്‌പെൻഡ് ചെയ്തു.

2018- 19ൽ എടപ്പാൾ റീജിയണൽ വർക്ക് ഷോപ്പിലേക്ക് ഓഡർ പ്രകാരം നൽകിയ പെയിന്റിനുള്ള തുക കടയുടമയ്ക്ക് നൽകാത്ത റീജിയണൽ വർക്ക് ഷോപ്പ് സ്റ്റോർ ഇഷ്യൂവർ സജിൻ സണ്ണിയും സസ്‌പെൻഷനിലായി.