traffic-circle

പഴയങ്ങാടി: പിലാത്തറ-പഴയങ്ങാടി കെ.എസ്.ടി.പി റോഡിലെ പഴയങ്ങാടി പൊലീസ് സ്റ്റേഷന് സമീപത്തെ ട്രാഫിക്ക് സർക്കിൾ രാത്രിയാൽ ഇരുട്ടിലാണ്. നാല് റോഡുകൾ സംഗമിക്കുന്ന ഇവിടെ വ്യക്തമായ ദിശാ ബോർഡ് പോലുമില്ല. രാത്രിയിൽ എത്തുന്ന ചരക്ക് വാഹനങ്ങളാണ് വഴി തെറ്റി പാപ്പിനിശ്ശേരി ഭാഗത്തേക്ക് പോകേണ്ടതിന് പകരം ഏഴോം റോഡിലേക്ക് പോകുന്നത്. സർക്കിളിൽ സ്ഥാപിച്ച നാല് സോളാർ വിളക്കുകൾ മിഴിയടച്ചതോടെയാണ് ഇവിടെ ഇരുട്ടിലായത്. ദിശാ ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ടങ്കിലും ഡ്രൈവർമാർ കാണുന്ന വിധത്തിലല്ല സ്ഥാപിച്ചിട്ടുള്ളത്. റോഡിന്റെ ഇറക്കത്തിൽ സ്ഥാപിച്ച ദിശാബോർഡ് പെട്ടന്ന് ഡ്രൈവർമാർക്ക് കാണുവാൻ പ്രയാസമാണ്. റോഡിന്റെ വീതി കൂട്ടാനായി ഒരു ഭാഗത്തുള്ള കെട്ടിടത്തിന്റെ റോഡിലേക്ക് കയറി നിൽക്കുന്ന ഭാഗം പൊളിച്ച് മാറ്റാൻ പഞ്ചായത്ത് നിർദേശിച്ചുവെങ്കിലും കൈയേറ്റം പൊളിച്ച് മാറ്റാൻ അധികൃതർ തയ്യാറായിട്ടില്ല. റോഡിന് കിഴക്ക് ഭാഗത്തായി കെ.എസ്.ടി.പി ഏറ്റെടുത്ത സ്ഥലത്ത് കെട്ടിടം നിർമ്മിച്ചതിനെതിരെ സ്വകാര്യ വ്യക്തി തളിപ്പറമ്പ് കോടതിയിൽ കൊടുത്ത കേസ് നിലവിലുണ്ടെങ്കിലും കയേറ്റം നടത്തിട്ടുള്ള സ്ഥലത്ത് വ്യാപാര കേന്ദ്രങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.
എരിപുരത്ത് നാലു റോഡുകൾ സംഗമിക്കുന്നിടത്ത് നിർമ്മിച്ച ട്രാഫിക് സർക്കിൾ അപകടം ക്ഷണിച്ചു വരുത്തുന്നതാണെന്ന് പരക്കെ ആക്ഷേപമുണ്ട്.പുതിയ റോഡ് നിർമ്മാണം പൂർത്തിയായപ്പോൾ വാഹനങ്ങൾക്ക് പോകാൻ വളരെ സൗകര്യവും വീതിയേറിയതുമായ സ്ഥലമുണ്ടായിരുന്നു. എന്നാൽ ട്രാഫിക് സർക്കിളും നാലു ഡിവൈഡറുകളും നിർമ്മിക്കാൻ സ്ഥലം മാർക്ക് ചെയ്തപ്പോൾ വാഹനങ്ങൾക്ക് സുഖമമായി പോകാൻ സ്ഥലമില്ലാതായി. ജംഗ്ഷനിൽ മൂന്ന് മീറ്ററോളം ആരമുള്ള വൃത്തവും 2 മീറ്റർ വീതിയിലുള്ള ഡിവൈഡറും നിർമ്മിച്ചതോടെ റോഡിന്റെ വീതി 2.5 മീറ്റർ മാത്രമായി ചുരുങ്ങി. പയ്യന്നൂർ ഭാഗത്ത് നിന്നും, മാടായിപാറ ഭാഗത്ത് നിന്നും ഇറക്കമിറങ്ങി വരുന്ന വാഹനങ്ങൾക്കാണ് ഏറെ അപകട സാദ്ധ്യതയുള്ളത്.

എരിപുരം ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ തുടർച്ചയായി വിരുദ്ധ ദിശകളിലേക്കായി മൂന്നു വളവുകൾ കടക്കണം. ഇറക്കത്തിന് കിഴക്ക് റോഡോട് ചേർന്നുള്ള പുതിയ കെട്ടിടം എതിർ ദിശയിൽ തളിപ്പറമ്പ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് മറവുണ്ടാക്കുകയും കെട്ടിടത്തിന് മുന്നിലായി പാർക്ക് ചെയുന്ന വാഹനങ്ങൾ കാരണം അതിലേറെ അപകടത്തിന് കാരണവുമാകുന്നു. സർക്കിളിന്റെ വ്യാപ്തി കുറച്ചും ഡിവൈഡറിന്റെ വീതി ഒരു മീറ്ററാക്കിയും പരമാവധി റോഡിന്റെ വീതി നിലനിർത്തിയിരുന്നുവെങ്കിൽ സുഖമായി വാഹനങ്ങൾക്ക് കടന്ന് പോകുവാൻ കഴിയുമായിരുന്നു. ആശാസ്ത്രിയമായ രീതിയിൽ ഇറക്കത്തിൽ സീബ്രാ ലൈനുള്ളതും അപകടത്തിന് കാരണമാക്കുന്നു. സർക്കിളിൽ ഇതുവരെ ഇരുപതോളം വാഹനാപകടങ്ങൾ നടന്നിട്ടുണ്ട്. അവസാനമായി ഇന്നലെ പുലർച്ചയോടെ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരണപ്പെടുകയും ചെയ്തു.