ആറ്റിങ്ങൽ: നഗരത്തിലെ ആദ്യത്തെ കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം സി.എസ്.ഐ ഹയർസെക്കൻഡറി സ്കൂളിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. 125 രോഗികളെ ശുശ്രൂഷിക്കാൻ തക്കരീതിയിലാവും ഇത് ക്രമീകരിക്കുക. സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവിനെ തുടർന്ന് പട്ടണത്തിൽ ചികിത്സാകേന്ദ്രങ്ങൾ തുറക്കാൻ നഗരസഭയോടും റവന്യൂ വിഭാഗത്തോടും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് സി.എസ്.ഐ സ്കൂൾ ഇതിനായി തിരഞ്ഞെടുത്തത്. നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി, സെക്രട്ടറി എസ്. വിശ്വനാഥൻ, തഹസീൽദാർ ജാസ്മിൻ ജോർജ്, ഡെപ്യൂട്ടി തഹസീൽദാർ വേണു, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസ്, താലൂക്ക് കൊവിഡ് നോഡൽ ഓഫീസർ ഡോ. രാമകൃഷ്ണ ബാബു, ചാർജ് ഓഫീസർ ഡോ. ബിന്ദുധരൻ, ഹെൽത്ത് ഇൻസ്പെക്ടർ എ.ആർ. ആരീഷ് എന്നിവരടങ്ങിയ സംഘം സ്കൂളിലെത്തി സി.എഫ്.എൽ.റ്റി.സി ആരംഭിക്കാനുള്ള അടിയന്തിര സംവിധാനങ്ങൾ ഒരുക്കി. കൊവിഡ് പ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യത്തിൽ നഗരവാസികൾ കനത്ത ജാഗ്രത പുലർത്തണമെന്നും അവർ അറിയിച്ചു.