തിരുവനന്തപുരം:കൊവിഡ് ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രികളിലെ 75 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്കായി മാറ്റിവച്ചതായി ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ. ഇതിൽ 50 ശതമാനം കിടക്കകൾ നാളെയും ശേഷിക്കുന്നവ ക്രമേണയും കൊവിഡ് ചികിത്സയ്ക്കായി സജ്ജമാക്കണമെന്നും കളക്ടർ ഉത്തരവിട്ടു. കൊവിഡ് ചികിത്സയ്ക്കു മാറ്റിവയ്ക്കുന്നവയിൽ 30 ശതമാനം കിടക്കകൾ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ റഫർ ചെയ്യുന്നവർക്കായി മാറ്റിവയ്ക്കും.കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ആശുപത്രികൾ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.

വാക്സിനേഷൻ: ജിമ്മി ജോർജ് സ്‌റ്റേഡിയത്തിൽ നോഡൽ ഓഫീസർ

ജിമ്മി ജോർജ് സ്‌റ്റേഡിയത്തിലെ സെന്ററിൽ കൊവിഡ് വാക്സിനേഷൻ പുരോഗതി വിലയിരുത്തുന്നതിനും സുഗമമായ നടപടിക്രമം ഉറപ്പാക്കുന്നതിനുമായി നോഡൽ ഓഫീസറെ നിയോഗിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. സ്‌പെഷ്യൽ തഹസിൽദാർ എൻ.ബാലസുബ്രഹ്മണ്യമാണ് നോഡൽ ഓഫീസർ. ജില്ലാ വികസന കമ്മിഷണർ വിനയ് ഗോയലിനാണ് മേൽനോട്ടച്ചുമതല.