kudivellam

രാമനാട്ടുകര: രാമനാട്ടുകര നഗരസഭയിൽ വിവിധ സ്ഥലങ്ങളിൽ ദിവസങ്ങളോളം പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും അധികൃതർക്ക് കുലുക്കമില്ല. രാമനാട്ടുകര നഗരസഭയിൽ നടപ്പായി കൊണ്ടിരിക്കുന്ന ചീക്കോട് കുടിവെള്ള വിതരണ പൈപ്പുകളാണ് വിവിധ സ്ഥലങ്ങളിൽ ചോർന്ന് കുടിവെള്ളം പാഴാവുന്നത്. രാമനാട്ടുകര ഫാറൂഖ് കോളേജ് റോഡിൽ വില്ലേജ് ഓഫീസിന് സമീപം കുടിവെള്ളം കുത്തിയൊലിച്ച് പോകുന്നത് ഒരാഴ്ച്ചയായി തുടരുകയാണ്. ഏറെയും പുലർച്ചെയാണ് ഇവിടെ വെള്ളം പോകുന്നത്. നേരത്തെ ഉണ്ടായിരുന്ന ചോർച്ച അടക്കാനായി കോൺക്രീറ്റ് ചെയ്ത് അടച്ച വിള്ളലിലൂടെയാണ് വെള്ളം കുത്തിയൊലിക്കുന്നത്. രാവിലെ തുറക്കുന്ന കടകളിലും സമീപത്തെ പള്ളികളിലേക്ക് വരുന്നവർക്കും ഈ വെള്ളത്തിന്റെ കുത്തൊഴുക്ക് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. നാട്ടുകാരും വ്യാപാരികളും അധികൃതരെ അറിയിച്ചിട്ടും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. വാട്ടർ അതോറിട്ടിക്ക് റോഡ് കുഴിച്ച് പൈപ്പ് നന്നാക്കുവാൻ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി കിട്ടാത്തതാണത്രെ പൈപ്പ് ചോർച്ച നീളാൻ കാരണമെന്നാണ് വിശദീകരണം. രാമനാട്ടുകര പതിനൊന്നാം ഡിവിഷനിൽ അയ്യപ്പനെഴുത്തച്ഛൻ സ്‌ക്കൂൾ റോഡിലും പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നുണ്ട്. ആഴ്ചകൾക്ക് മുൻപ് ഇവിടെ കുറച്ചകലെയായി പൈപ്പ് പൊട്ടി ദിവസങ്ങളോളം വെള്ളം ഒഴുകി പോയിരുന്നു. നഗരസഭയിലെ വിവിധ വാർഡുകളിൽ ജനങ്ങൾക്ക് ഇപ്പോഴും പദ്ധതിയുടെ പ്രയോജനം ലഭിച്ചില്ല എന്ന പരാതിയും ഉണ്ട്. കണക്ഷന് വേണ്ടി പണം അടച്ചെങ്കിലും കുടിവെള്ള വിതരണം പല വീടുകളിലേക്കും വന്നിട്ടില്ല.