co

ഇരട്ടത്താപ്പെന്ന് സഹകരണ ജീവനക്കാർ

തിരുവനന്തപുരം: കൊവിഡ് കാരണം ബാങ്കുകളുടെ പ്രവർത്തനം ഉച്ചയ്‌ക്ക് 2 മണിവരെയായി കുറയ്‌ക്കുകയും സർക്കാർ ജീവനക്കാർക്ക് ഹാജർ 50 ശതമാനമാക്കുകയും ചെയ്തിട്ടും പ്രാഥമിക സഹകരണ സംഘങ്ങളിൽ

ജീവനക്കാരുടെ സുരക്ഷയ്ക്ക് നടപടിയില്ലെന്ന് ആക്ഷേപം.കൊവിഡ് രൂക്ഷമായ കണ്ടെയ്‌ൻമെന്റ് സോണിലും ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ മേഖലകളിലുമടക്കം തങ്ങൾക്ക് യാതൊരു ഇളവും ഇല്ലെന്നാണ് സഹകരണ വകുപ്പിലെ ജീവനക്കാരുടെ പരാതി.
പ്രാഥമിക സംഘങ്ങളുടെ അപ്പക്സ് ബാങ്കായ കേരള ബാങ്കിന്റെ പ്രവർത്തനം രാവിലെ 9.30 മുതൽ ഉച്ചയ്‌ക്ക് 2 വരെ മാത്രമാണ്. എസ്.ബി.ഐ അടക്കമുള്ള ദേശസാത്കൃത ബാങ്കുകളുും ഉച്ചവരെയാക്കി. പ്രാദേശികസ്ഥിതി അനുസരിച്ച് പ്രാഥമിക ബാങ്കുകളുടെ സമയം ഭരണസമിതികൾക്ക് തീരുമാനിക്കാമെന്നാണ് ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ്. എന്നാൽ കൊവിഡ് രൂക്ഷമായ കണ്ടെയ്‌ൻമെന്റ് സോണിലോ ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയതിനാൽ നിരോധനാജ്ഞ പ്രഖ്യാപിച്ച മേഖകളിലോ പോലും സമയം ക്രമീകരിക്കാൻ ഭരണസമിതികൾ തയ്യാറായിട്ടില്ല.

കാഷ് കൗണ്ടറിലെ ജീവനക്കാരും പെൻഷനുകൾ വീടുകളിൽ എത്തിക്കുന്ന ജീവനക്കാരുമെല്ലാം ഭയപ്പാടിലാണ്. അൻപത് ശതമാനമായി ജീവനക്കാരെ ക്രമീകരിക്കാതെ എല്ലാവരെയും ജോലിക്ക് എത്തിക്കുന്നത് കൊവിഡ് വ്യാപനം രൂക്ഷമാക്കുമെന്നാണ് ഇവരുടെ ആശങ്ക.

പ്രളയകാലത്തും കൊവിഡിന്റെ ആദ്യ വരവിലും ഒരു മാസത്തെ വീതം ശമ്പളം സംഭാവന ചെയ്‌ത സഹകരണ ജീവനക്കാർ കൊവിഡിന്റെ രണ്ടാംതരംഗത്തിൽ രണ്ട് ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നുണ്ടെന്നും സാമൂഹിക പ്രതിബദ്ധതയോടെ ജോലിചെയ്യുന്ന തങ്ങൾക്ക് മറ്റു ധനകാര്യ സ്ഥാപനങ്ങളിലെ സമയക്രമം അനുവദിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു.