ആലപ്പുഴ: ലോക്ക്ഡൗണിന് സമാനമായ വാരാന്ത്യ നിയന്ത്രണം പൊലീസ് നടപടിയുടെയും രോഗവ്യാപന ഭീതിയുടെയും പശ്ചാത്തലത്തിൽ ഉൾക്കൊണ്ട മട്ടിലായിരുന്നു ഇന്നലെ ജില്ലയുടെ പ്രതികരണം. നിരത്തുകളിൽ പൊലീസ് പരിശോധന കർശനമായിരുന്നതിനാൽ അനാവശ്യ യാത്രക്കാർ കുറവായിരുന്നു. കെ.എസ്.ആർ.ടി.സി നാമമാത്ര സർവ്വീസുകളാണ് നടത്തിയത്. ഞായറാഴ്ചയും വോട്ടെണ്ണൽ ദിനവുമായ ഇന്ന് നിയന്ത്രണങ്ങൾ കുറച്ചുകൂടി കടുക്കും.

സ്വകാര്യബസുകളും ഓട്ടോറിക്ഷകളും ടാക്‌സികളും ഇന്നലെ നിരത്തിലിറങ്ങിയില്ല. ഹോട്ടലുകളിൽ പാഴ്സൽ സർവീസ് മാത്രമാണ് ഉണ്ടായിരുന്നത്. ചില സ്ഥങ്ങളിൽ പച്ചക്കറി, പലചരക്ക് കടകൾ തുറന്നു. സർക്കാർ നിർദ്ദേശത്തിന് പുറമേ ഹൈക്കോടതി ഉത്തരവ് കൂടി വന്നതോടെയാണ് പൊലീസ് പരിശോധന കർശനമാക്കിയത്. ദേശീയപാത ഉൾപ്പെടെയുള്ള പ്രധാന റോഡുകളിലും ജില്ലാ അതിർത്തികളിലും ബാരിക്കേഡ് ഉപയോഗിച്ചാണ് പൊലീസ് വാഹനങ്ങൾ തടഞ്ഞ് പരിശോധിച്ചത്. അനാവശ്യമായി നിരത്തിലിറങ്ങിയ ഇരുചക്ര, നാലുചക്ര വാഹനങ്ങൾക്ക് പിഴയും ചുമത്തി. 500 മുതൽ 7500 രൂപ വരെയാണ് പിഴയിട്ടത്. വാഹനങ്ങളിലെത്തി വ്യാജ സത്യവാങ് മൂലം നൽകിയവർക്കും പിഴ ഈടാക്കി. ഓരോ സ്റ്റേഷൻ അതിർത്തിയിലും മിനിമം രണ്ട് കേന്ദ്രങ്ങളിലായിരുന്നു പരിശോധന. പുറമേ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിലും പരിശോധനകൾ നടത്തി.

കെ.എസ്.ആർ.ടി.സി 25 ശതമാനം സർവീസ് പോലും നടത്തിയില്ല. ഇന്നലെ ജലഗതാഗത വകുപ്പിന്റെ എല്ലാ ഡിപ്പോകളിലും ട്രിപ്പുകളുടെ എണ്ണം കുറച്ചു. മുൻ ദിവസങ്ങളിലുണ്ടായിരുന്ന യാത്രക്കാരുടെ അഞ്ച് ശതമാനം പോലും ഇന്നലെ ഇല്ലായിരുന്നു. ഇന്നും അടിയന്തര യാത്രകൾ മാത്രമേ അനുവദിക്കൂ. കൃത്യമായ യാത്രാരേഖകൾ കരുതണം. ദീർഘദൂര ബസ്, ട്രെയിൻ സർവീസുകളുണ്ടാകും.

 24 കേസ്, 24 അറസ്റ്റ്

ഇന്നലെ ജില്ലയിൽ ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 24 കേസുകളിൽ 24 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 1437 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 1197 പേർക്കും എതിരെ നടപടി സ്വീകരിച്ചു. 32,439 പേരെ താക്കീത് ചെയ്ത് വിട്ടയച്ചു.