ghg

അശരണർക്ക് ആശ്വാസമെത്തിച്ച് നഴ്സിംഗ് അസിസ്റ്റന്റ്

ഹരിപ്പാട്: ആതുരശുശ്രൂഷാ രംഗത്തെ മാലാഖമാരാണ് നഴ്സുമാരെങ്കിൽ മെഡിക്കൽ കോളേജിലെ നഴ്സിംഗ് അസിസ്റ്റന്റായ ഷാജഹാൻ അതിലും ഒരു പടി മേലെയാണ്. ആശുപത്രിക്ക് പുറത്തേയ്ക്ക് കൂടി നീളുന്നതാണ് ഷാജഹാന്റെ ആതുരസേവനം.

12 വർഷമായി ആലപ്പുഴ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന കാർത്തികപ്പള്ളി മഹാദേവികാട് കുട്ടച്ചിറയിൽ ഷാജഹാൻ അശരണരായ രോഗികൾക്ക് ആശുപത്രിയിലും പുറത്തും കൈത്താങ്ങാണ്.

നിർദ്ധനരും തുണയില്ലാത്തവരുമായ നിരവധി പേർ ദിവസേന എത്തുന്നുണ്ട് മെഡിക്കൽ കോളേജിൽ. ഇവരിൽ പലർക്കും വലിയ സാന്ത്വനമാകുകയാണ് ഷാജഹാൻ. ബുദ്ധിമുട്ടുന്നവർക്ക് ഒരു കടമയെന്നവണ്ണം വേണ്ട സഹായമെത്തിക്കും.

കഴിഞ്ഞദിവസം കാൽ മുറിച്ചു മാറ്റിയ ചെങ്ങന്നൂർ ഇലഞ്ഞിക്കൽ തെക്കേ മുളവന വീട്ടിൽ അനിൽകുമാറിനെ (49) വീട്ടിലെത്തിക്കാൻ ഷാജഹാൻ മുന്നോട്ടെത്തി. കടുത്ത പ്രമേഹത്താൽ ഒരു വർഷം മുൻപ് ഇയാളുടെ ഒരു കാൽ മുറിച്ചു മാറ്റിയിരുന്നു. എന്നാൽ അണുബാധയുണ്ടായതിനെ ത്തുടർന്ന് മേയ് അഞ്ചിന് രണ്ടാമത്തെ കാലും മുറിച്ചു നീക്കേണ്ടിവരുകയായിരുന്നു. അവിവാഹിതനായ അനിൽകുമാറിനെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് സന്നദ്ധസംഘടനകൾ ആണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഡിസ്ചാർജ് ചെയ്തെങ്കിലും വീട്ടിലേയ്ക്ക് പോകാൻ വഴിയില്ലാത്ത അവസ്ഥയിലായിരുന്നു ഇയാൾ.

ഒരു നിയോഗമെന്ന വണ്ണമാണ് ഈ ചെറുപ്പക്കാരൻ രോഗികൾക്ക് ആശ്വാസമാകുന്നത്. ഷാജഹാന്റെ ഭാര്യ ജാസ്മിനും മക്കൾ ഇബ്രാഹിം ബാദുഷ, മുഹമ്മദ് മുഹ്സിൻ എന്നിവരും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.

ആശുപത്രിയിൽ തുണയായി, വീട്ടിലെത്തിച്ചു

പ്രാകൃത രൂപത്തിൽ ആശുപത്രിയിലെത്തിയ അനിൽകുമാറിനെ ഷാജഹാന്റെ നേതൃത്വത്തിൽ ഷേവിംഗ് ഉൾപ്പെടെ ചെയ്തു വൃത്തിയാക്കി. ആശുപത്രിയിൽ അനിൽകുമാറിനൊപ്പം നിൽക്കുവാൻ ആരുമുണ്ടായിരുന്നില്ല. ഷാജഹാൻ പതിവായി അനിൽകുമാറിനെ പരിചരിക്കാറുണ്ടായിരുന്നെങ്കിലും ഇടയ്ക്ക് മറ്റൊരു വിഭാഗത്തിലേക്ക് ഡ്യൂട്ടിക്ക് നിയോഗിച്ചതിനാൽ കുറച്ചു ദിവസം ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. പിന്നീട് എത്തിയപ്പോഴാണ് ഡിസ്ചാർജ് ചെയ്തെങ്കിലും വീട്ടിൽ പോകാൻ കഴിയാതെ വിഷമിക്കുന്നത് അറിഞ്ഞത്. തുടർന്ന് സന്നദ്ധസംഘടനയുടെ സഹായത്തോടെ ഷാജഹാൻ തന്നെ വാഹനം ക്രമീകരിച്ച് ഡ്യൂട്ടിക്ക് ശേഷം അനിൽകുമാറിനെ ചെങ്ങന്നൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ എത്തി അനിൽകുമാറിനെ വീടിന് സമീപം താമസിക്കുന്ന സഹോദരിയെ ഏൽപ്പിച്ച ശേഷമാണ് മടങ്ങിയത്. ഇത്തരം നിരവധി സംഭവങ്ങളുണ്ട് ഷാജഹാന്റെ ഒൗദ്യോഗിക ജീവിതത്തിൽ.പലപ്പോഴും ഇത്തരത്തിൽ പുറത്തുപോയി മടങ്ങി വരുമ്പോൾ അടുത്ത ഡ്യൂട്ടിയുടെ സമയമായിട്ടുണ്ടാകും. എന്നാൽ അതിലൊന്നും യാതൊരു പരാതിയുമില്ല.

മെഡിക്കൽ കോളേജിൽ വരുന്നവരിൽ ആരും സഹായത്തിനില്ലാത്ത അവസ്ഥയിലുള്ള പലരുമുണ്ട്. ഇവർക്ക് കഴിയാവുന്ന സഹായം ചെയ്യുകയാണ് ഞാൻ ചെയ്യുന്നത്.

പലപ്പോഴും വീട്ടിൽ പോകാതെ ഡ്യൂട്ടിക്ക് കയറേണ്ടിവരാറുണ്ട്. പക്ഷെ മറ്റാരും ആശ്രയമില്ലാത്തവർക്ക് ചെറിയ ഒരു തുണയാകാൻ കഴിയുന്നതോർത്താൽ അതൊന്നും ഒരു പ്രശ്നമല്ല.

ഷാജഹാൻ, നഴ്സിംഗ് അസിസ്റ്റന്റ്