ന്യൂഡൽഹി: നാരദ കൈക്കൂലിക്കേസിൽ അറസ്റ്റിലായ തൃണമൂൽ മന്ത്രിമാരടക്കമുള്ള നാല് നേതാക്കളുടെ വീട്ടുതടങ്കൽ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് സി.ബി.ഐ.
''പ്രത്യേക അവകാശങ്ങളുമായി ബന്ധപ്പെട്ടാണ് പൊതുവേ വിശാലബെഞ്ച് രൂപീകരിക്കുന്നതെന്നും അനുവദിച്ച സ്വാതന്ത്ര്യം തിരിച്ചെടുക്കാൻ പ്രത്യേക ബെഞ്ചിനെ ഉപയോഗിക്കുന്നത് ഇതാദ്യമായാണെന്നുമുള്ള' സുപ്രീംകോടതി പരാമർശങ്ങൾക്ക് പിന്നാലെയാണ് പിന്മാറ്റം.
സി.ബി.ഐ പ്രത്യേക കോടതി നൽകിയ ജാമ്യം ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് അർദ്ധരാത്രിയിൽ സ്റ്റേ ചെയ്തത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ വിനീത് ശരൺ, ബി.ആർ.ഗവായി എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ച് വിമർശനം ഉന്നയിച്ചത്. മുഖ്യമന്ത്രി മമതാ ബാനർജിയും, നിയമ മന്ത്രി മോലൊയ് ഘട്ടക്കും പ്രതിഷേധിച്ചതിന് നാരദക്കേസിലെ പ്രതികൾ എന്തിന് ബുദ്ധിമുട്ടണമെന്ന് സുപ്രീംകോടതി ആരാഞ്ഞു.
ധർണകളെ അംഗീകരിക്കുന്നില്ല. നിയമം കൈയിലെടുത്തവർക്കെതിരെ നിയമപരമായ നടപടിയെടുക്കാൻ കഴിയുമല്ലോയെന്നും കോടതി നിരീക്ഷിച്ചു. കേസ് കൊൽക്കത്ത ഹൈക്കോടതിയിൽ നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യവും അംഗീകരിച്ചില്ല. ജഡ്ജിമാരുടെ മനോവീര്യം കെടുത്താനില്ലെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് നിലപാട് വ്യക്തമാക്കി. തൃണമൂൽ നേതാക്കളുടെ ജാമ്യാപേക്ഷയിൽ സി.ബി.ഐ അടക്കം എല്ലാ കക്ഷികൾക്കും തങ്ങളുടെ നിലപാട് കൊൽക്കത്ത ഹൈക്കോടതിയെ അറിയിക്കാമെന്നും കൂട്ടിച്ചേർത്തു.
അന്തിമ തീരുമാനമെടുക്കും വരെ നാല് നേതാക്കളെയും വീട്ടുതടങ്കലിൽ പാർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മന്ത്രിമാരായ ഫിർഹദ് ഹക്കീം, സുബ്രത മുഖർജി, എം.എൽ.എ മദൻ മിത്ര, മുൻ കൊൽക്കത്ത മേയർ സോവൻ ചാറ്റർജി എന്നിവരെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്.