തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു. ദിവസക്കണക്കുകളിൽ ജില്ലയിൽ ഏറ്റവുമധികം രോഗികൾ തൃക്കാക്കരയിലാണ്. ഇന്നലെയും 126 രോഗികളുണ്ട്. ഒട്ടേറെ സ്വകാര്യ ആശുപത്രികളും ലാബുകളുമുള്ള തൃക്കാക്കരയിൽ നഗരസഭയുടെ കണക്കുകളേക്കാളേറെ രോഗികളുണ്ടെന്നതാണ് യാഥാർത്ഥ്യം.
നഗരസഭയിലെ മൂന്ന് പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലായി ഞായറാഴ്ച വരെ 1110 പേർ ചികിത്സയിലുണ്ട്. ഇവരിൽ ഹോം ക്വാറന്റയിനിൽ ഒഴികെയുള്ളവരിൽ ഗുരുതരാവസ്ഥയിലുള്ളവർ ആശുപത്രികളിലും മറ്റുള്ളവർ എഫ്.എൽ.ടി.സിയിലുമാണ്. ഇരുനൂറോളം പേരാണ് എഫ്.എൽ.ടി.സികളിലുള്ളത്. ബെഡുകൾ നിറഞ്ഞതിനാൽ പുതിയൊരു എഫ്.എൽ.ടി.സി ഉടനെ തുടങ്ങും. ഇതിനായി വാഴക്കാല നവനിർമാൺ സ്കൂൾ സ്കൂൾ നഗരസഭ ഏറ്റെടുത്തു. ഇവിടെ 250 ഓളം ബെഡുകളുണ്ടാകും.
മേയ് രണ്ടുവരെ 6068 കേസുകളാണ് തൃക്കാക്കരയിൽ റിപ്പോർട്ട് ചെയ്തത്. അതിൽ 4909 പേർക്ക് രോഗ മുക്തരായി. 49 പേർ മരിച്ചു.
മൂന്ന് കേന്ദ്രങ്ങൾ
• കാക്കനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പരിശോധനയിൽ ഇതുവരെ 1.689 പേർ പോസിറ്റീവായി.
• തൃക്കാക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ 648 കൊവിഡ് രോഗികളെ കണ്ടെത്തി. 12 പേർ മരിച്ചു. 683പേർ രോഗമുക്തരായി. 20 പേർ ഇപ്പോഴും ചികിത്സയിലാണ്.
• യു.പി,എച്ച്.സി തൃക്കാക്കരയിൽ 3395 കേസുകൾ പോസിറ്റീവായി. 26 പേർ മരിച്ചു. 2778 പേർ രോഗ മുക്തരായി. എട്ടുപേർ ചികിത്സയിലാണ്.
കാക്കനാട് വ്യവസായ പാർക്ക്
കെട്ടിടം എഫ്.എൽ.ടി.സി
കാക്കനാട് തെങ്ങോടുളള നഗരസഭയുടെ വ്യവസായ പാർക്ക് കെട്ടിടം കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കിയതായി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റഷീദ് ഉള്ളമ്പള്ളി പറഞ്ഞു. രണ്ടു ഡോക്ടർമാരുടെ സേവനമുണ്ടാവും. ഇന്നുമുതൽ നിയന്ത്രണം കടുപ്പിക്കുന്നതിനാൽ ഭക്ഷണ സാധനങ്ങൾ ശേഖരിക്കുന്നതിന് കളക്ഷൻ സെന്റർ ആരംഭിക്കും.