death

കൊച്ചി: കഞ്ചാവുമായി പൊലീസ് പിടിയിലായ യുവാവ് വൈദ്യുതി പോസ്റ്റിൽ ഓടിക്കയറി ഇലക്ട്രിക് സൈനിൽ പിടിച്ച് ഷോക്കേറ്റു മരിച്ചു. പാലക്കാട് ഒറ്റപ്പാലം ആയപ്പുറം കുളപ്പുള്ളി പറമ്പിൽ രഞ്ജിത്താണ് (25) മരിച്ചത്. ഇന്നലെ വൈകിട്ട് 5.50ന് എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിലായിരുന്നു കണ്ടുനിന്നവരെ വിഭ്രമിപ്പിച്ച നാടകീയ സംഭവം.

ബസ് സ്റ്റാൻഡിനോട് ചേർന്ന അംബേദ്കർ സ്റ്റേഡിയത്തിനുള്ളിൽ നിന്നാണ് സിറ്റിപൊലീസിന്റെ ഷാഡോ സ്ക്വാഡ്‌ രഞ്ജിത്തിനെ പിടികൂടിയത്. ബാഗിൽ രണ്ട് പൊതികളിലായി നാലു കിലോ കഞ്ചാവുണ്ടായിരുന്നു. പൊതികൾ പൊട്ടിച്ച് പരിശോധിച്ച് മഹസറെഴുതുന്നതിനിടെ ഇയാൾ പെട്ടെന്ന് പടിക്കെട്ടുകളിലൂടെ സ്റ്റേഡിയത്തിന്റെ മുകളിലേക്ക് ഓടിക്കയറി. പിന്നാലെ പൊലീസും ഓടി. മുകളിലെത്തിയ പ്രതി താഴെയുള്ള തകര ഷീറ്റ് മേഞ്ഞ കടകളുടെ മുകളിലേക്ക് ചാടി. തുടർന്ന് സമീപത്തെ ഇരുമ്പ് പോസ്റ്റിലേക്ക് വലിഞ്ഞു കയറി. മുകളിലെത്തിയ ഇയാളോട് താഴയിറങ്ങാൻ പൊലീസും നാട്ടുകാരും ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. അതിനിടെ വൈദ്യുതി പ്രവാഹമുള്ള കമ്പിയിലേക്ക് കടന്നുപിടിച്ചതോടെ ഷോക്കേറ്റ് ആ കമ്പികളിലേക്ക് വീണ് തൽക്ഷണം മരിച്ചു.

11 കെ.വി. ഇൻസുലേറ്റഡ് ലൈൻ പോകുന്ന ഉയരം കൂടിയ പോസ്റ്റിന്റെ പകുതി ഉയരത്തിൽ വലിച്ച ലോ ടെൻഷൻ ലൈനിലേക്കാണ് ഇയാൾ വീണത്. അതിനുമുകളിൽ എത്തിയശേഷമാണ് താഴെയുള്ള കമ്പിയിൽ പിടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഉടൻ സബ് സ്റ്റേഷനിൽ അറിയിച്ച് ലൈൻ ഓഫാക്കി. കമ്പികളിൽ കുടുങ്ങിക്കിടന്ന മൃതശരീരം മിനിട്ടുകൾക്കുള്ളിൽ ക്ളബ് റോഡ് ഫയർ സ്റ്റേഷനിൽ നിന്ന് ഫയർഫോഴ്സ് എത്തി താഴെയിറക്കി. ഓട്ടോ സ്റ്റാൻഡിലും ബസ് സ്റ്റാൻഡിലും നിരവധി പേർ നോക്കി നിൽക്കേയാണ് സംഭവം.രഞ്ജിത്തിനെതിരെ പാലക്കാട്ട് ഒരു പോക്സോ കേസും ഉള്ളതായി സംശയമുണ്ട്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഞ്ചാവ് പിടിച്ചതിനും പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനും അസ്വാഭാവിക മരണത്തിനും എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.