parole

 കണ്ണൂർ ജയിലിൽ ഇരുനൂറോളം പേർക്ക് രോഗം

കൊച്ചി: കൊവിഡ് രണ്ടാം തരംഗം ജയിലുകളിലും പടർന്നതോടെ അർഹതയുള്ള തടവുകാർക്ക് പരോൾ അനുവദിച്ചു. സെൻട്രൽ ജയിലുകളിലും വനിതാ, ഒാപ്പൺ ജയിലുകളിലും കഴിയുന്നവർക്കാണ് പരോൾ. ഇന്നലെ മുതൽ തടവുകാരെ വിട്ടുതുടങ്ങി.

കണ്ണൂർ സെൻട്രൽ ജയിലിൽ ഇരുനൂറോളം പേർക്കും വനിതാ ജയിലിൽ ജീവനക്കാരുൾപ്പെടെ നിരവധി പേർക്കും എറണാകുളം ജില്ലാ ജയിലിലെ 64 തടവുകാർക്കും എട്ട് ജീവനക്കാർക്കും രോഗം ബാധിച്ചു. ഇതോടെ പരോൾ അനുവദിക്കാൻ പ്രിസൺസ് ഡയറക്ടർ ജനറൽ ഏപ്രിൽ 26ന് ചീഫ് സെക്രട്ടറിയുടെ ദുരന്തനിവാരണ സമിതിക്ക് ശുപാർശ നൽകി. ഇന്നലെയാണ് ആഭ്യന്തര വകുപ്പ് ഉത്തരവായത്.

കഴിഞ്ഞ വർഷവും കൊവിഡ് രൂക്ഷമായപ്പോൾ തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നു. ജയിൽ ജീവനക്കാരെല്ലാം രണ്ട് ഡോസ് പ്രതിരോധ വാക്സിൻ എടുത്തു. തടവുകാർക്കും വാക്സിനേഷൻ നടക്കുകയാണ്. പല ജയിലുകളിലും ഒന്നാം ഡോസ് കുത്തിവയ്പ്പ് പൂർത്തിയായി.

 കടുത്ത കുറ്റവാളികൾക്ക് ഇളവില്ല

സംസ്ഥാനത്ത് 54 ജയിലുകളിലായി 8000ത്തോളം തടവുകാരുണ്ട്. മൂന്ന് സെൻട്രൽ, രണ്ട് ഓപ്പൺ, നാല് വനിതാ ജയിലുകളിലെ 3000ത്തോളം തടവുകാരിൽ ഗുരുതരമായ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർ ഒഴികെയുള്ളവർക്കാണ് പരോൾ.

 ഫ്രീഡം ഫുഡും പ്രതിസന്ധിയിൽ

ജയിലുകളിൽ തടവുകാർ നിർമ്മിക്കുന്ന ഫ്രീഡം ചപ്പാത്തി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിൽപ്പനയും പ്രതിസന്ധിയിലായി. കണ്ണൂർ സെൻട്രൽ ജയിലിലെയും എറണാകുളം ജില്ലാ ജയിലിലെയും ഫ്രീഡം കിച്ചനുകൾ നിറുത്തി. എറണാകുളം ജില്ലാ ജയിലിൽ അ‌ടുക്കളയും പൂട്ടി. ഹോട്ടലുകളിൽ നിന്നാണ് തടവുകാർക്ക് ഭക്ഷണം എത്തിക്കുന്നത്. കഴിഞ്ഞ കൊവിഡ് കാലത്ത് ജയിൽ വകുപ്പ് കുറഞ്ഞ വിലയിൽ നല്ല ഭക്ഷണം ലഭ്യമാക്കിയിരുന്നു.